തിരുവനന്തപുരം: ശമ്പളകുടിശ്ശികയുടെ പേരില്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി പുതിയ 35 ആഡംബര കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് വാഹനങ്ങള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിനു അനുമതി നല്‍കിയത്.
സര്‍ക്കാരിന്റെ ആഡംബരത്തിന് പ്രതിപക്ഷനേതാവിന്റെ പിന്തുണയുമുണ്ട്. പുതിയ കാര്‍ വേണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളിയ ടൂറിസം ഡയറക്ടറെ മറികടന്ന് ഇടതുസര്‍ക്കാര്‍ രമേശ് ചെന്നിത്തലയെയും സന്തോഷിപ്പിച്ചു.
ഇന്നോവ കാറുകളാണ് വാങ്ങുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും. ഒരെണ്ണത്തിന് 24 ലക്ഷത്തോളം രൂപ വിലയുള്ള ആഡംബര വിഭാഗത്തില്‍ പെടുന്ന 22 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനായി മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടൊയോട്ടാ എത്തിയോസ്, നിസാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങളുമുണ്ട്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ ലഭ്യമാക്കേണ്ട ചുമതല ടൂറിസം വകുപ്പിനാണ്.
എല്ലാവിധ സൗകര്യങ്ങളുമുള്ള മുന്തിയ ഇനം വാഹനങ്ങളാണ് മന്ത്രിമാര്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് വാങ്ങി നല്‍കുന്നത്. എന്തായാലും മന്ത്രിമാര്‍ക്ക് ആഡംബരവാഹനങ്ങള്‍ നല്കാന് തീരുമാനമെടുത്തപ്പോള്‍ പ്രതിപക്ഷനേതാവിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിവാദം ഒഴിവാക്കി. പുതിയ കാറുകള്‍ക്ക് ഏകദേശം പത്തുകോടി രൂപ വരുമെന്നാണു കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: