ചങ്ങനാശേരി: നഗരസഭയുടെ ഫാത്തിമാപുരത്തെ ഡംബിംഗ് യാര്‍ഡില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുത്തയാള്‍ റോഡില്‍ മാലിന്യം തള്ളിയതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. കേരള കോണ്‍ഗ്രസിലെ സാജന് ഫ്രാന്‍സിസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങി പോക്ക് നടത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ സിബി തോമസും മാര്ട്ടിന് സ്കറിയയും കരാറുകാരനെതിരെ നടപടി വേണമെന്ന് കൗണ്‍സിലില്‍ ശക്തമായി ആവശ്യമുന്നയിച്ചെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടില്ല. സ്വന്തം നിലയില്‍ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് കരാറെടുത്ത ശേഷം നഗരത്തിലെ ബൈപ്പാസ് റോഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന് റോഡ് എന്നിവടങ്ങളില്‍ തള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മുനിസിപ്പല്‍ നിയമമനുസരിച്ച് മാലിന്യം വഴിയില്‍ തള്ളിയാല്‍ 25000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. എട്ടു ലോഡ് മാലിന്യം വഴിയില്‍ തള്ളിയത് പോലീസ് ഇടപെട്ട് ഇയാളെക്കൊണ്ട് തിരികെ ലോറിയില്‍ കയറ്റിയാണ് പ്രശ്നം പരിഹരിച്ചത്.. മാലിന്യം വീണ്ടും വഴിയില്‍ തള്ളിയത് പോലീസ് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ രണ്ട് കേസ് എടുത്തു.ശക്തമായ പട്രോളിങ്ങ് രാത്രി കാലങ്ങളില്‍ നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും പോലീസ് ആക്ടനുസരിച്ച് ഒരു വര്‍ഷം തടവും 2500 രൂപ പിഴയും ലഭിക്കുന്ന നീയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: