ന്യൂദല്‍ഹി: ബംഗാളില്‍ നിയമസഭാ സീറ്റുകള്‍ കുത്തനെ കുറഞ്ഞത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഊരാക്കുടുക്കാകും. ജൂലൈയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഏതാനും ബംഗാള്‍ നേതാക്കളുടെ കാലാവധി അവസാനിക്കും. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ഒരാളെപ്പോലും രാജ്യസഭയിലേക്കയക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. കോണ്‍ഗ്രസ്സോ തൃണമൂല്‍ കോണ്‍ഗ്രസ്സോ സഹായിക്കേണ്ടി വരും.
പ്രഖ്യാപിത ശത്രുവായ മമതയുടെ പിന്തുണ തേടുന്നത് പാര്‍ട്ടിക്ക് ആലോചിക്കാനാകില്ല. അതിനാല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയിലെ യെച്ചൂരി പക്ഷം ആരംഭിച്ചു. എന്നാല്‍ ഇതിന് മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗം എതിരാണ്.
സിപിഎം നേതൃത്വം നല്കുന്ന ഇടത്പക്ഷത്തിന് 32 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് 44ഉം തൃണമൂലിന് 211ഉം എംഎല്‍എമാരുണ്ട്. അഞ്ച് കോണ്‍ഗ്രസ് എംഎഎല്‍എമാരും ഒരു ഇടത് എംഎല്‍എയും തൃണമൂലിലേക്ക് ചാടിയെങ്കിലും പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടില്ല. മമതയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന് മത്സരിച്ചാണ് സിപിഎം കഴിഞ്ഞ തവണ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.
കേന്ദ്രകമ്മറ്റി തീരുമാനത്തിന് വിരുദ്ധമായാണ് ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതെന്ന് തോല്‍വിക്ക് പിന്നാലെ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. കാരാട്ട് പക്ഷം ശക്തമായി കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു. സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു.
ബംഗാളിലെ പരാജയവും കോണ്‍ഗ്രസ് സഖ്യവും കാരാട്ട് പക്ഷം യെച്ചൂരിക്കെതിരെ ആയുധമാക്കിയിരുന്നു. വിവിധ വിഷയങ്ങളില്‍ ഇപ്പോഴും കാരാട്ട്-യെച്ചൂരി പക്ഷം വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതും പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തെത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താമെന്ന യെച്ചൂരി വിഭാഗത്തിന്റെ മോഹങ്ങള്‍ക്ക് ഇത് വിലങ്ങുതടിയാകും. രാജ്യസഭയില്‍ അംഗങ്ങള്‍ കുറയുന്നത് പാര്‍ട്ടിയുടെ സ്വാധീനവും ഇടപെടലും ദുര്‍ബലപ്പെടുത്തുമെന്ന വാദമാണ് യെച്ചൂരി ഉയര്‍ത്തുന്നത്.
ബിജെപി ഏറ്റവും ശക്തമായ കാലത്ത് രാജ്യസഭയിലെ പ്രാതിനിധ്യം കുറയുന്നത് തിരിച്ചടിയാകുമെന്നും യെച്ചൂരി വാദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടിയാല്‍ കാരാട്ട് പക്ഷം എതിര്ക്കുമെന്നതും യെച്ചൂരിയെ കുഴക്കുന്നുണ്ട്. ജൂലൈയിലാണ് തെരഞ്ഞെടുപ്പെന്നും വിഷയം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു. നിലപാട് സമയമാകുമ്പോള്‍ അറിയിക്കും. കോണ്‍ഗ്രസ് പിന്തുണ തേടുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: