കൊച്ചി: ഐ.ജി മനോജ് എബ്രഹാമിനെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ പ്രഥമദൃഷ്ട്യാ കാരണം കാണുന്നില്ലെന്നു ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനമാരോപിക്കുന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ മനോജ് എബ്രഹാം നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിജിലന്‍സ് കോടതി ഉത്തരവ് നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഈ പരാതിയില്‍ വിജിലന്‍സ് കോടതി സ്വീകരിച്ച നടപടിയില്‍ വീഴ്ചയുണ്ടായോ എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ആറന്മുള സ്വദേശി ചന്ദ്രശേഖരന് നായര്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ത്വരിതാന്വേഷണം നടത്തി വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ പരാതിക്കാരന് എതിര്‍ത്തതു മൂലം കോടതി സ്വത്തുവകകളുടെ മൂല്യനിര്‍ണയം സ്വയം നടത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിനെ പരാതിക്കാരന് എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയാണ് വേണ്ടത്. എന്നാല്‍ കോടതി സ്വത്തു വകകളുടെ മൂല്യ നിര്‍ണയം സ്വന്തം നിലയ്ക്ക് നടത്തി. ഇത്തരം നടപടികള്‍ കേസിന്റെ വിചാരണ വേളയിലേ കോടതിക്ക് സാദ്ധ്യമാകൂ. മനോജ് എബ്രഹാമിനെതിരായ പരാതിയും ഈ പരാതിയില്‍ കഴമ്പില്ലെന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ടും മാത്രമാണ് വിജിലന്‍സ് കോടതിയുടെ മുന്നിലുള്ളതെന്നിരിക്കെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് നിയമപരമാണോ എന്നതു പരിശോധിക്കണം.
വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനു പുറത്ത് മനോജ് എബ്രഹാമിന്റെ സ്വത്തുക്കളുടെ മൂല്യ നിര്‍ണയം കോടതി സ്വയം നടത്തിയതായി കാണുന്നുണ്ട്. വിചാരണ വേളയില്‍ ചെയ്യേണ്ട നടപടിക്രമമാണിതെന്നതിനാല് വീഴ്ചയുണ്ടോയെന്നതു പരിശോധിക്കണം. ഇക്കാരണത്താലാണ് രണ്ടുമാസത്തേക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ അനുവദിക്കുന്നതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: