കോട്ടയം: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റിലായതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് സിബിഐ യുടെ വലയില്‍ കുടുങ്ങിയിരിക്കുന്നത്.
നഴ്സിങ് റിക്രൂട്ട്മെന്റുകളിലൂടെ കോടികളുടെ ഇടപാടുകളാണ് വിദേശത്തും സ്വദേശത്തുമായി ് ഉതുപ്പ് വര്‍ഗീസിനുള്ളത്. അയല്‍വാസിയായ ജോജിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വിദേശത്ത് പോകാന്‍ ഉതുപ്പിന് സഹായകമായത് ഉന്നതബന്ധമാണ്.
യാക്കോബായ സഭയുടെ കമാണ്ടര്‍ പദവിയില്‍വരെ ഉതുപ്പിനെ എത്തിച്ചതും ഉന്നത ബന്ധങ്ങളാണ്. ഉതുപ്പിനെതിരെ ഉയര്‍ന്ന പരാതികളെല്ലാം മുന്‍പ് അവഗണിക്കപ്പെട്ടിരുന്നു. എമര്‍ജിങ് കേരളയിലൂടെ ഉതുപ്പിന് ഭൂമി നല്കാന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് വിവാദമായതാണ്.
കമ്പനി ആക്ട് അനുസരിച്ച് 2007ല്‍ രജിസ്റ്റര്‍ ചെയ്ത പുതുപ്പള്ളി ആശ്രയ ട്രസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയും ഉതുപ്പ് വര്‍ഗീസും യഥാക്രമം ചെയര്‍മാനും, ഡയക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഈ ട്രസ്റ്റ് മറയാക്കി കോടികളുടെ തട്ടിപ്പ് ഉതുപ്പ് വര്‍ഗീസ് നടത്തിയിരുന്നതായി അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചിരുന്നു.
ഈ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് 2009ല്‍ പുതുപ്പള്ളി മൈലക്കാട്ട് ജോജിയെ പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ഉതുപ്പ് ശ്രമിച്ചത്. അറസ്റ്റിലാവുകയും ചെയ്തു. അന്നു ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകള്‍ തകര്‍ത്തത് ജോജിയുടെ ജീവിതമായിരുന്നു. ജോജിക്ക്, തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കായി ഇതിനകം വില്‍ക്കേണ്ടതായും വന്നു. ഉതുപ്പിനെതിരായ വധശ്രമക്കേസ് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്.
എല്‍ഐസി ഏജന്റായി ജീവിതം തുടങ്ങിയ ഉതുപ്പ് നഴ്സിന്റെ ഭര്ത്താവായതോടെയാണ് സാമ്പത്തികവളര്‍ച്ച നേടിയത്. ബന്ധുവിന്റെ സഹായത്തോടെയാണ് വിദേശത്ത് ജോലി നേടിയത്. അബുദാബിയില്‍ കോഫി ഷോപ്പില്‍ അക്കൗണ്ടന്റായിട്ടായിരുന്നു തുടക്കം. അവിടെ ജോലിയിലിരിക്കെ അല്‍ സറാഫ റിക്രൂട്ട്മെന്റ് ഏജന്‍സിയുമായി ധാരണയിലായി. കോഫി ഷോപ്പിലേക്കാണ് ആദ്യം ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പിന്നീട് മറ്റ് ജോലിസ്ഥലങ്ങളിലേക്കും ആളുകളെ എടുത്തുതുടങ്ങി. തുടര്‍ന്നു അല്സറാഫിന്റെ ബിസിനസ് പങ്കാളിയായി മാറിയതോടെയാണ് പണം കായ്ക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റിലേക്ക് പ്രവേശിച്ചത്.
റിക്രൂട്ട്മെന്റ് ഏജന്‍സി വിപുലപ്പെടുത്തിയ ഉതുപ്പ് കേരളത്തിനു പുറമെ ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്ന് ആളുകളെ പണം വാങ്ങി വിവിധ രാജ്യങ്ങളിലേക്കു ജോലിക്ക് അയച്ചിരുന്നു. നാട്ടിലും വിവിധ ബിസിനസ് ശൃംഖലകളില്‍ ഉതുപ്പ് പങ്കാളിയായിരുന്നു. ഈ സൂചനകളുടെ വെളിച്ചത്തില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ആധാരം എഴുത്ത് ഓഫിസ്, ബേക്കറി, ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഉതുപ്പുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: