കൊച്ചി: മദ്യലഹരിയില്‍ സിനിമാ നിര്‍മ്മാതാവിനെയും സഹായികളെയും ആക്രമിച്ച കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. വരാപ്പുഴ സ്വദേശി ആന്റണി (24), കലൂര്‍ എസ്ആര്‍എം റോഡില്‍ താമസിക്കുന്ന മുഹമ്മദ് ഇസ്ലം (24), പാലാരിവട്ടം മാമംഗലം സ്വദേശി കാള്‍ട്ടണ്‍ (25), അയ്യപ്പന്‍കാവ് സ്വദേശി സെഡ്രിക് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആക്രമണത്തിനു പിന്നില്‍ പത്ത് പേരാണെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
സിനിമാ നിര്‍മ്മാതാവ് മഹാ സുബൈര്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുമ്പു ബോര്‍ഡ് കൊണ്ട് തലയ്ക്കടിയേറ്റ് മഹാ സുബൈര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ജയറാം നായകനായി സുബൈര്‍ നിര്‍മ്മിക്കുന്ന ആകാശമുട്ടായിയുടെ ചിത്രീകരണം നടക്കുന്ന കതൃക്കടവിലെ ഇടശേരി മാന്ഷന് ഹോട്ടലിലാണ് ആക്രമണം നടന്നത്.
വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ഗുണ്ടകള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിനിടെ സ്ഥലത്തെത്തിയ മഹാ സുബൈറിനെയും ബാദുഷയെയും ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം നോര്‍ത്ത് സിഐ വൈ. നിസാമുദ്ദീന്‍, എറണാകുളം നോര്‍ത്ത് എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: