തിരുവനന്തപുരം: തൊടുന്നിടത്തെല്ലാം കൈപൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കടിയില് നിന്ന് രൂക്ഷവിമര്‍ശനം. ഇന്നലെ ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകള്‍ രണ്ടു കേസുകളില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു.
വഴിവിട്ട നീക്കത്തിലൂടെ തടവുപുള്ളികളെ വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ ഹൈക്കോടതി വിജിലന്സുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചു.
വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കാത്തതിനും സര്‍ക്കാര്‍ വിമര്‍ശനം കേട്ടു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെയും ഗുണ്ടാ നേതാവ് ഓംപ്രകാശിനെയും മണിച്ചന് കേസ് പ്രതികളെയും അടക്കമുള്ള കൊടുംകുറ്റവാളികളെ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തിന്റെ പേരുപറഞ്ഞ് ശിക്ഷാ ഇളവ് നല്‍കാനുള്ള ജയില്‍ വകുപ്പിന്റെ തീരുമാനം പുറത്തായിരുന്നു.
ജയില്‍ വകുപ്പ് സര്‍ക്കാരിന് നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയച്ചത് അദ്ദേഹം മടക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. കേരളത്തില്‍ ഓരോരോ ആഘോഷങ്ങള്‍ വരുമ്പോള്‍ തടവുകാരെ വിട്ടയയ്ക്കുന്നത് ഉചിതമാണോ എന്നാണ് കോടതി ചോദിച്ചത്. തടവുപുള്ളികളെ വിട്ടയയ്ക്കാനുള്ള നടപടി ഹൈക്കോടതി താത്ക്കാലികമായി തടയുകയും ചെയ്തു.
ഇതുകൂടാതെയാണ് ഏതാനും നാളുകളായി തുടരെ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയത്.
വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നു നിരീക്ഷിച്ച കോടതി, ഡയറക്ടറെ മാറ്റാത്തതെന്തുകൊണ്ടെന്നും ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പിന്തുണ നല്‍കിവന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി വിധി തിരിച്ചടിയായി. കേരളത്തില്‍ വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പരാതികള്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ചശേഷം നടപടികള്‍ സ്വീകരിക്കാതെ നിസഹകരണത്തിലായിരുന്നു വിജിലന്‍സ്.
കോടതിയില്‍ നിന്നുള്ള പരാമര്‍ശം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഇടഞ്ഞു നില്ക്കുന്ന ജേക്കബ് തോമസിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റുന്നത് അപകടമാകുമെന്നാണ് മുതിര്‍ന്ന സിപിഎം നേതാക്കളുടെ അടക്കം പറച്ചില്. ജേക്കബ് തോമസിനും വിജിലന്‍സിനും എതിരെ തുടര്‍ച്ചയായി വരുന്ന ഹൈക്കോടതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.
തടവുപുള്ളികളുടെ മോചനം തടഞ്ഞു
കൊച്ചി: തടവുകാരെ ശിക്ഷായിളവു നല്കി ജയിലില്‍ നിന്ന് മോചിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഇനിയൊരുത്തരവുണ്ടാകും വരെ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി ഏപ്രില്‍ 12ന് പരിഗണിക്കാന്‍ മാറ്റി. ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ മോചിപ്പിക്കുന്നതു ശരിയാണോയെന്നും കോടതി ആരാഞ്ഞു. ജയില്‍ശിക്ഷയില്‍ ഇളവു നല്കി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ജയില്‍ നിയമങ്ങളോ സര്‍ക്കാര്‍ നയമോ ഉണ്ടെങ്കില്‍ അക്കാര്യം ഉള്‍പ്പടെ വ്യക്തമാക്കി സര്‍ക്കാര്‍ സമഗ്രമായ സത്യവാങ്മൂലം നല്‍കണമെന്നം കോടതി ആവശ്യപ്പെട്ടു.
കൊലപാതക, പീഡനക്കേസുകളില്‍ പ്രതികളായവരെ ശിക്ഷായിളവു നല്കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജോസഫ് ഹര്‍ജി നല്‍കിയത്.
ടിപി വധക്കേസ് പ്രതികള്‍ കൊടി സുനി അടമുള്ളവരെയും, ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെയും, ഗുണ്ട ഓം പ്രകാശിനെയും, കാരണവര്‍ വധക്കേസ് പ്രതി ഷെറിനെയും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: