കേചിദ്വദന്തീതി വിതര്ക്കവാദിനഃ
തദപ്യസദ്ദൃഷ്ടവിരോധകാരണാത്
ദേഹാഭിമാനാദഭിവര്ദ്ധതേ ക്രിയാ
വിദ്യാ ഗതാഹംകൃതിതഃ പ്രസിദ്ധ്യതി.
ദേഹാഭിമാനിയായ ജീവന് അഹങ്കാരത്തോടെ കര്‍മ്മം ചെയ്യുന്നു. കര്‍മ്മം നല്ലതോ ചീത്തയോ ആവാം. ഏതുതരം കര്‍മ്മമായാലും ശരി, അവയില്‍ മനുഷ്യന് കര്ത്തൃത്വാഭിമാനമുണ്ടാവും. ‘ഞാന്‍ ചെയ്യുന്നു,’ എന്ന അഭിമാനമാണ് അഹങ്കാരം. ഏതു കര്‍മ്മവും അഹങ്കാരത്തെ വളര്‍ത്തുകയേ ഉള്ളൂ.
അഹങ്കാരം ചുരുങ്ങുമ്പോഴാണ് ജ്ഞാനവാസന (ധ്യാനം) ആരംഭിക്കുന്നതുതന്നെ. ജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍, ആത്മാസാക്ഷാത്കാരത്തില് അഹങ്കാരം നിശ്ശേഷം നശിക്കുന്നു. ആത്മബോധത്തിലേക്കുണരണമെങ്കില് പൂര്‍വാവസ്ഥയിലെ അഭിമാനം (അഹങ്കാരം) വെടിയണം. സ്വപ്നാഭിമാനിക്ക് ജാഗ്രദവസ്ഥയിലേക്ക് പ്രവേശനമില്ല; ജാഗ്രദഭിമാനിക്ക് സുഷുപ്തിയിലേക്കും. പൂര്‍വാവസ്ഥയിലെ അഭിമാനം ഉത്തരാവസ്ഥയില് വിലയിക്കുന്നു. ജാഗ്രദ്സ്വപ്നസുഷുപ്ത്യഭിമാനിയായ ജീവന് (അഹങ്കാരം) ആത്മസാക്ഷാത്കാരത്തില്‍ വിലയം പ്രാപിക്കാതെ വയ്യ.
അതിനാല്‍ കര്‍മ്മവും ജ്ഞാനവും ഒരേ സമയത്ത് അനുഷ്ഠിക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കര്‍മ്മമാര്‍ഗത്തില്‍ അഹങ്കാരം പ്രകടമാവാതെ വയ്യ; ജ്ഞാനമാര്‍ഗ്ഗത്തില്‍ അഹങ്കാരം അപ്രത്യക്ഷമാവാതേയും വയ്യ. ഒന്ന് മറ്റതിന് വിപരീതമാണെന്നത് സ്പഷ്ടമാണല്ലോ.
കര്‍മ്മത്തിലൂടെ നമുക്ക് അന്തഃകരണ ശുദ്ധി നേടാന്‍ കഴിയും. ധ്യാനത്തില്‍ നിഷ്ഠ കിട്ടണമെങ്കില്‍ മനസ്സ് ശുദ്ധമായിരിക്കണം. ധ്യാനാഭ്യാസം മനസ്സിനെ കുടുതല്‍ ശുദ്ധമാക്കുന്നു. മനസ്സ് ശാന്തമാവുന്നതിനനുസരിച്ച് ധ്യാനം ഗാഢമായിത്തീരും. ധ്യാനത്തില്‍ നിഷ്ഠ കിട്ടുന്നതിന്നനുസരിച്ച് മനഃശാന്തി കൂടിവരികയും ചെയ്യും.
ഈ പ്രക്രിയ തുടര്‍ന്നാല്‍ മനസ്സ് നിസ്തരംഗജലരാശിപോലെ നിശ്ചലമാവുന്ന ഒരു ഘട്ടം വരും. വൃത്തിശൂന്യമായ മനസ്സ് ബ്രഹ്മം തന്നെ. ചിത്തവൃത്തികള്‍ നിശ്ശേഷം നിലയ്ക്കുമ്പോള്‍ ബ്രഹ്മാനുഭൂതി സിദ്ധിക്കുമെന്നര്ത്ഥം. കര്‍മ്മവും ജ്ഞാനവും ഒന്നിച്ചനുഷ്ഠിക്കേണ്ടവയല്ല, വഴിക്കുവഴിയായി അനുഷ്ഠിക്കേണ്ടവയാണ്. ആദ്യ അന്തഃകരണശുദ്ധിക്കുള്ള ഉപായമെന്ന നിലയില്‍ കര്‍മ്മം ചെയ്യുക; അന്തഃകരണം ശുദ്ധമായാല്‍ കര്‍മ്മത്തില്‍നിന്ന് വിരമിച്ച് ജ്ഞാനമാര്‍ഗ്ഗം അതായത് ധ്യാനയോഗം അഭ്യസിക്കുക-ആത്മാനുസന്ധാനത്തിലൂടെ സത്യം സാക്ഷാത്കരിക്കുക. ആത്മസാക്ഷാത്കാരം നേടിയ മഹാത്മാക്കള്‍ വീണ്ടും കര്‍മ്മം ചെയ്യുന്നു-വിശ്വപ്രേമത്താല് പ്രചോദിതരായി ലോകസേവാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
(ചിന്മയാനന്ദ സ്വാമിയുടെ ശ്രീരാമഗീതാ വ്യാഖ്യാനത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: