കൊച്ചി: മാലിന്യ സംസ്കരണ പ്രതിസന്ധി നേരിടുന്ന കൊച്ചിയെ ശുചീകരിച്ച് സൗന്ദര്യവത്ക്കരിക്കാന്‍ പദ്ധതിയുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മാലിന്യത്തില്‍ നിന്ന് സംസ്കരണ പ്ലാന്റ് വഴി വളം ഉല്‍പ്പാദിപ്പിക്കും. പിന്നീട് ഈ വളം ഉപയോഗിച്ച് അലങ്കാര സസ്യങ്ങളും, ചെടികളും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മെട്രോയുടെ അഞ്ഞൂറോളം മീഡിയനുകളിലും, തൂണുകളിലുമായി വാനില, ഓര്‍ക്കിഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നട്ട് പിടിപ്പിക്കുന്നത്.
ശുചിത്വ മിഷന് വഴി സമര്‍പ്പിച്ച പദ്ധതിക്ക് പ്രാഥമിക അംഗീകാരം ലഭിച്ചു. ഇതിനായി 200 ടണ്‍ മാലിന്യമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്നും 125 മുതല്‍ 200 കിലോ വരെ വളമാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം കൂടുമ്പോള്‍ ചെടികള്‍ മാറ്റേണ്ടതിനാല്‍ മാലിന്യത്തിന്റെ ആവശ്യകതയും ഏറെയാണ്.
ബ്രഹ്മപുരത്തുള്ള കോര്‍പ്പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിലോ, മുട്ടത്ത് ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ നിന്നോ വളം ഉല്പ്പാദിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം വിജയകരമായാല്‍ ഇവയെ ഒരു ഉദ്യാനമാക്കി മാറ്റാനും പദ്ധതിയുണ്ട്.
മാലിന്യം കെട്ടികിടക്കുമ്പോഴും ഇവ ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് പദ്ധതിക്ക് തിരിച്ചടിയാകും. കൊച്ചി നഗരപരിധിയില്‍ നിന്ന് മാത്രം ഒരു ദിവസം 230 ടണ്‍ മാലിന്യമാണ് ലഭിക്കുന്നത്. എന്നാല്‍ നഗരസഭ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി ഒരു സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ കമ്പനിക്ക് ദിവസവും 300 ടണ്‍ മാലിന്യമാണ് നഗരസഭ നല്‍കേണ്ടത്. ഈയൊരു സാഹചര്യത്തില്‍ പദ്ധതിക്കായി മാലിന്യം കണ്ടെത്തി കൊടുക്കേണ്ട ഉത്തരവാദിത്വം നഗരസഭ അധികൃതര്‍ക്കുണ്ട്.
പ്രാഥമിക അംഗീകാരം ലഭിച്ച പദ്ധതിക്ക് ഇനി മലിനീകരണ വിഭാഗം ഉള്‍പ്പടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരം ലഭിക്കാനുണ്ട്. നിലവില്‍ മാലിന്യ നീക്കം പോലും പ്രതിസന്ധിയിലായിരിക്കുന്ന കൊച്ചിയില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ താല്പര്യമെടുക്കുമെന്നാണ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: