”ഉദ്ഗീഥവിദ്യയെപ്പറ്റി ചിലത് കൂടുതലായി നിന്നില്‍ നിന്ന് അറിയാനുണ്ട്. ചില സംശയങ്ങള്‍ എത്ര വിചാരിച്ചിട്ടും നശിക്കുന്നില്ല. ഇത്രയും പറ്റിയ ഒരവസരം നമുക്ക് മൂന്നുപേര്‍ക്കും മുമ്പൊരിക്കലും ഒത്തു കിട്ടിയിട്ടുമില്ല. ഇന്ന് നമുക്ക് വിശദമായി സംസാരിക്കാം,” ദാല്ഭ്യന് പറഞ്ഞു.
”അപ്രകാരം ആകട്ടെ” എന്ന് പറഞ്ഞുകൊണ്ട് ശിലകന് അവര്ക്കടുത്തിരുന്നു. മൂവരും കുറേനേരം മൗനമായിട്ടിരുന്നു. അധ്യയനത്തിനുമുമ്പ് അനുഷ്ഠിക്കാറുള്ള ശാസ്ത്രാചരണം നടത്തി. ആചമിച്ച് അംഗന്യാസവും കരന്യാസവും ചെയ്തു. ഗുരുസ്മരണയും വേദസ്തുതിയും നടത്തി.
വീണ്ടും കുറേനേരം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നെ കുറേനേരം മൂവരും മൗനമായിരുന്നു. മൗനം ഭഞ്ജിച്ചത് പ്രവാഹണന്റെ അപേക്ഷയാണ്.
”അറിവില്‍ ഞാന്‍ നിങ്ങളില്‍ വളരെ ചെറിയവനാണ്. അതുകൊണ്ട് പുജ്യപാദരായ നിങ്ങള്‍ ആദ്യം സംസാരിക്കണം. ബ്രഹ്മജ്ഞാനികളായ നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടിരിക്കാം.” പ്രവാഹണന്‍ കൈകള്‍ കൂപ്പിയിട്ട് കാതോര്‍ത്തിരുന്നു.
”എങ്കില്‍ നിങ്ങള്‍ ആരംഭിക്കണം” ദാല്ഭ്യന്, ശിലകനോട് പറഞ്ഞു.
”ആകട്ടെ. ഞാന്‍ ചിലത് ചോദിക്കട്ടെ?” ശിലകന് ആരാഞ്ഞു.
”ചോദിച്ചുകൊള്ളുക.” ദാല്ഭ്യന് ചോദ്യത്തെ നേരിടാന്‍ തയ്യാറായി.
”നാം ഉദ്ഗാതാക്കളായി സാമം ഗീതം ചെയ്യാറുള്ളവരാണല്ലോ. എങ്കില്‍ ഈ സാമത്തിന്റെ ഗതി എന്തിനെ ആശ്രയിച്ചാണ്?”
”സ്വരം!” ദാല്ഭ്യന് ഉടനെ മറുപടി കൊടുത്തു.
”സ്വരത്തിന്റെ ആശ്രയം എന്താണ് ?”
”പ്രാണന് .”
”പ്രാണന്റെ ആശ്രയം ?”
”അന്നം.”
”അന്നത്തിന്റെ ആശ്രയമോ ?”
”ജലം.”
”ജലത്തിന്റെ ആശ്രയം എന്താണ് ?
”ജലത്തിന്റെ ആശ്രയം സ്വര്‍ഗ്ഗലോകമാണ്. അവിടെ നിന്നാണല്ലോ മഴ പെയ്യുന്നത് !”
”ആ സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം?”
”സ്വര്‍ഗ്ഗത്തിനപ്പുറത്തേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം ഉദ്ഗീഥത്തെ ഗാനം ചെയ്ത് നാം സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ്. സ്വര്‍ഗ്ഗത്തിനപ്പുറത്തേക്ക് ഉദ്ഗീഥമന്ത്രത്തെ ആര്‍ക്കും നയിക്കാനാവില്ല. അതിനാല്‍ നമുക്ക് സാമത്തെ സ്വര്‍ഗ്ഗലോകത്ത് നിര്‍ത്താം. സാമവേദമെന്നാല്‍ സ്വര്‍ഗ്ഗലോകത്തെ അറിയലാകുന്നു. സാമം, സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നതാണ്. സ്വര്‍ഗ്ഗീയമാണ് സാമം. യഥാര്‍ത്ഥത്തില്‍ സാമം, സ്വര്‍ഗ്ഗലോകമാകുന്നു,” ദാല്ഭ്യന് ഇങ്ങനെ വിസ്തരിച്ച് ഒരു മറുപടി നല്കി. അതുകേട്ട് തല വിലങ്ങനെയാട്ടി ശിലകന് പ്രതിഷേധിച്ചു.
”ദാല്ഭ്യാ, നിനക്ക് തെറ്റി. നീ പ്രയോഗിക്കുന്ന സാമവേദം നിശ്ചയമായും നിനക്ക് ഉറച്ചിട്ടില്ല. അതിന്റെ പൊരുള്‍ മനസ്സിലായിട്ടുമില്ലെന്ന് വ്യക്തം. നിന്റെ വശമുള്ള സാമവേദം ആത്മാവില്‍ പ്രതിഷ്ഠിതവുമില്ല. നിനക്ക് സത്യത്തില്‍ സാമത്തില് അറിവില്ലെന്ന് തോന്നുന്നു. ഈ സമയത്ത് സാമവേദ ജ്ഞാനനായ, നിന്റെ തല ഭൂമിയില്‍ പതിക്കട്ടെ, എന്നെങ്ങാനും പറഞ്ഞാല്‍ നിശ്ചയമായും നിന്റെ തല ഭൂമിയില്‍ വീണതുതന്നെ.”
ശിലകന് ഇങ്ങനെ കര്‍ശനമായി പറഞ്ഞപ്പോള്‍ ദാല്ഭ്യന് വിഷമം തോന്നി.
(നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്മാനന്ദ സരസ്വതി
ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍: കടപ്പാട്- ശ്രേയസ്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: