മാവേലിക്കര: നഗരസഭ മൂന്നാം വാര്‍ഡ് കണ്ടിയൂര്‍ കുരുവിക്കാട്ട് 90 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. ക്രൂരമായി പരിക്കേറ്റ വൃദ്ധയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയുടെ സ്വകാര്യഭാഗങ്ങളില്‍ വലിയ മുറിവേറ്റിട്ടുണ്ട്. മുഖത്തും മാറിടത്തിലും കടിയേറ്റതായിട്ടുള്ള പാടുകളുണ്ട്. പ്രാഥമിക പരിശോധനയില്‍ പീഡനം നടന്നിട്ടുള്ളതായും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ഡോ. അനില അറിയിച്ചു.
വൃദ്ധയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ബുധനാഴ്ച രാത്രിയിലാണ് പീഡനം നടന്നത്. വൃദ്ധയും 60 വയസ്സുകാരിയായ മകളും മാത്രമാണ് വീട്ടിലുള്ളത്. മകള്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വൃദ്ധ മാത്രമായിരുന്നു വീട്ടില്‍. വീടിന്റെ മേല്‍ക്കൂരയിലെ ഓട് ഇളക്കിയാണ് അക്രമികള്‍ അകത്തു കയറിയത്.
രാവിലെ മകള്‍ എത്തിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വിവരം അറിഞ്ഞ് എത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ജി. ലതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് അക്രമിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സമീപമുള്ള യുവാവിന്റേതായിരുന്നു മൊബൈല്‍. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെയും മൊബൈലും പോലീസിന് കൈമാറി.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൊബൈല്‍ സുഹൃത്തിന്റെ കയ്യില്‍ ചാര്‍ജ്ജ് ചെയ്യാന്‍ നല്‍കിയതാണെന്ന് യുവാവ് മൊഴി നല്കി. തുടര്‍ന്ന് സ്വകാര്യബസ് ക്ലീനറായ രണ്ടാമത്തെ യുവാവിനെ പോലീസ് തിരുവല്ലയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിനു ശേഷംമാത്രമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്നും മാവേലിക്കര സിഐ പി.ശ്രീകുമാര്‍, എസ്ഐ എസ്. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: