കൊച്ചി/കൊല്ലം: ഹൈക്കോടതി കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്ന് ഹര്ജിക്കാരന് ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കരിക്കുഴി നിര്‍മല സദനത്തില്‍ ജോണ്സണ് ഡിക്രൂസാ (77)ണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സഹോദരങ്ങള്‍: ആഞ്ജലിയോസ്, മെറ്റില്‍ഡ, മേരി, മൈക്കിള്‍.
സംഭവത്തില്‍ ദുരൂഹത. അഭിഭാഷകനെ കാണാന്‍ എത്തിയതാണെന്നാണ് ഇയാള്‍ കോടതിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചത്. എട്ടാം നിലയിലെ അടിയന്തര രക്ഷാ മാര്‍ഗത്തിലെ ഗോവണിയില്നിന്നാണ് താഴേക്ക് ചാടിയത്. ഒന്നാം നിലയുടെ പാരപ്പെറ്റില്‍ തട്ടിയശേഷം താഴെ പാര്‍ക്ക് ചെയ്തിരുന്ന അഭിഭാഷകന്റെ കാറിന്റെ ബോണറ്റിലടിച്ച് നിലത്തുവീണു.
വീഴ്ചയില്‍ത്തന്നെ മരണമടഞ്ഞു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.
എല്‍ഡിഎഫ് ഭരിക്കുന്ന ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ അനീതിക്കെതിരെ അന്യായം നല്‍കാനാണ് ജോണ്സണ് ഹൈക്കോടതിയിലെത്തിയത്. ജോണ്‍സന്റെ കുടുംബം സ്ഥലത്തില്ലാതിരുന്ന സമയത്ത് ഇവരുടെ പുരയിടം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കൈയേറി വഴി നിര്‍മ്മിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോണ്സണ് ഈ പുരയിടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മതില് കെട്ടിക്കൊടുക്കണമെന്ന് കോടതിവിധി സമ്പാദിച്ചു. ഇത് നടപ്പാക്കാതിരുന്ന പഞ്ചായത്തിനെതിരെ ഇയാള്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതിവിധി നടപ്പാക്കാത്തതിനെതിരെ അന്യായം നല്കാന് ഇന്നലെ രാവിലെ 4.45നാണ് വീട്ടില്‍ നിന്ന് പോയത്.
മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് നഴ്സ് ബലാത്സംഗത്തിനരയായ സംഭവത്തില്‍ മന്ത്രിസഭയിലെ അംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയാണ് ജോണ്സന് ശ്രദ്ധേയനായത്. പിന്നീട്, കേരള നിയമസഭയുടെ മുന്നില്‍ നൂറുകണക്കിന് ഒറ്റയാള്‍ സമരം നടത്തി. മുന്‍പ് കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബൈക്ക് മോഷണം പോയതിന് റെയില്‍വേയുമായി കേസ് പറഞ്ഞ് നഷ്ടപരിഹാരം വാങ്ങി.
കൊല്ലം ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒറ്റയാള്‍ സമരം നടത്തിയും ജോണ്സണ് പ്രശംസ പിടിച്ചുപറ്റി. അനുകൂല വിധി ലഭിച്ച ശേഷം ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: