കണ്ണൂര്‍: സംസ്ഥാനത്ത് തുറമുഖങ്ങളില്‍ നിന്ന് മണല്‍ഖനനം നടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് നല്കിയ അനുമതി ഇന്നത്തോടെ അവസാനിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ തുറമുഖങ്ങളില്‍ നിന്ന് മണല്‍ ഖനനം നടത്താന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരട് ഡ്രഡ്ജിങ് നയം സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിന്റെയും ബേസിനിന്റെയും ആഴം നിലനിര്‍ത്തുതിനും ഇതില്‍ നിന്ന് ലഭിക്കുന്ന മണല്‍ ആവശ്യക്കാര്‍ക്ക് നല്കുന്നതിനുമാണ് പുതിയ ഡ്രഡ്ജിംങ് നയം രൂപീകരിച്ചത്. ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണു 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്. ഇരുപത്തിയൊന്ന് സഹകരണ സംഘങ്ങളാണ് വിവിധ കടവുകളില്‍ നിന്ന് ഇപ്പോള്‍ മണല്‍ ഖനനം നടത്തുന്നത്. കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങ് നടക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഡ്രഡ്ജിങ്ങ് അനുമതി നല്‍കുക. എന്നാല്‍ പഞ്ചായത്തുകള്‍ ഏത് രീതിയലാണ് ഖനനം നടത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പഞ്ചായത്തുകള്‍ സ്വന്തം സംവിധാനമുണ്ടാക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കാനും സാധ്യതയുണ്ട്. ഇത് മണല്‍ മേഖലയില്‍ സ്വാകാര്യ കുത്തകകളുടെ കടന്ന് വരവിന് കളമൊരുക്കും.
പഞ്ചായത്തുകള്‍ക്ക് മണല്‍ ഖനനത്തിനുള്ള അനുമതി നല്‍കുന്നതോടെ നിലവില്‍ മണല്‍ വാരി ഉപജീവനം നടത്തുന്ന ആയിരങ്ങള്‍ക്കാണ് ജോലി നഷ്ടമാവുക. കോടികള്‍ ചെലവഴിച്ച് മണല്‍ ശുദ്ധീകരണ സാമഗ്രികളും വാഹനങ്ങളും വാങ്ങിയവരും പ്രതിസന്ധിയിലാകും. തദ്ദേശീയര്‍ക്ക് പുറമേ ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും മണല്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്രയും പേര്‍ക്ക് തൊഴിലില്ലാതാവുന്ന സാഹചര്യമുണ്ടാകും. ഇത്തവണ വിഷു ആഘോഷം പോലുമുണ്ടാകില്ലെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. മണല്‍ ഖനനം പഞ്ചായത്തുകള്‍ക്ക് നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് കൃത്യമാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. തുറമുഖ വകുപ്പുമായി ബന്ധപ്പെടുമ്പോഴും വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ല. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശീയരായ തൊഴിലാളികളില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ അപേക്ഷ സ്വീകരിച്ചിരുന്നു. ഇതില്‍ വാഹനവും, ചീനയും മണല്‍ കയറ്റലും ഉള്‍പ്പെടും. നൂറുകണക്കിന് മിനിലോറികള്‍ മണല്‍ കയറ്റിറക്കവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ അതത് പഞ്ചായത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് ജോലിയില്ലാത്ത സാഹചര്യമുണ്ടാകും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശക്ക് വായ്പയെടുത്താണ് മിക്ക ആളുകളും വാഹനമിറക്കിയിരിക്കുന്നത്. ജോലി ഇല്ലാതാകുന്നതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങും. തൊഴില്‍ നഷ്ടത്തോടൊപ്പം കടുത്ത സാമ്പത്തി ബാധ്യത വരുത്തുന്നതുകൂടിയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ഏപ്രില്‍ മാസം മുതല്‍ പഞ്ചായത്ത് മണല്‍ ഖനനം പുനരാരംഭിച്ചില്ലെങ്കില്‍ തൊഴലാളികളെ മാത്രമല്ല നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനത്തെയും ഇത് ദോഷകരമായി ബാധിക്കും. നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവൃത്തി നടക്കുന്ന സമയമാണ് ഏപ്രില്‍, മെയ് മാസം. ഈ രണ്ട് മാസവും നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയാല്‍ തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: