ന്യൂദല്‍ഹി: കടുത്ത വേനലില്‍ രാജ്യം ഉരുകുന്നു. ദക്ഷിണേന്ത്യക്കു പുറമെ ഉത്തര, മധ്യ, പശ്ചിമ ഇന്ത്യയിലും കനത്ത ചൂട്. മഹാരാഷ്ട്രയിലെ ഭിരയിലാണ് അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 46.5 ഡിഗ്രി സെല്‍ഷ്യസ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഏഴു വര്‍ഷത്തിനിടെ ഉയര്‍ന്ന താപനില.
മഹാരാഷ്ട്രയിലെ അകോളയില്‍ 44.1 ഡിഗ്രിയാണ് ചൂട്. രാജ്യത്തെ ശരാശരി താപനില 40 ഡിഗ്രിയാണ്. ശരാശരി രണ്ട് ഡിഗ്രി വരെ കുറയാമെങ്കിലും ചൂടിന് ശമനമുണ്ടാകില്ല. ഉത്തരേന്ത്യയില്‍ ചെറിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എം. മഹാപത്ര അറിയിച്ചു. കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള ഹിമാലയ സംസ്ഥാനങ്ങളിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നു.
മെയ് മാസത്തില്‍ അനുഭവപ്പെടുന്ന ചൂടാണ് ഉത്തര, മധ്യ, പശ്ചിമ ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴത്തേതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൂണ്ടിക്കാട്ടി. രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ദക്ഷിണ ഉത്തര്‍പ്രദേശ്, ദക്ഷിണ ഹരിയാന, ചണ്ഡീഗഢ്, ഒഡീഷയുടെ ഉള്നാടുകള് എന്നിവിടങ്ങളില്‍ ശനിയാഴ്ച വരെ ചൂട് കാറ്റിന് സാധ്യതയെന്നും അവര്‍ മുന്നറിയിപ്പു നല്കി. ദക്ഷിണേന്ത്യയില്‍ നേരത്തെ തന്നെ ഉയര്‍ന്ന താപനിലയുണ്ട്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലാണ് ചൂട് കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: