മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടങ്ങാത്ത അധികാരമോഹമാണ് 1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെ ഇന്ത്യയില്‍ നിലനിന്ന അടിയന്തരാവസ്ഥക്ക് കാരണം.
റായ്ബറേലിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതാണ് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ള അടിയന്തര സാഹചര്യമൊരുക്കിയത്. പ്രമുഖ രാഷ്ട്രീയനേതാവായിരുന്ന രാജ്നാരായണനാണ് ഇന്ദിരക്കെതിരെ ഹര്‍ജി നല്‍കിയത്. അഴിമതിക്കെതിരെ ഗുജറാത്തില്‍ മാസങ്ങളായി നടന്നുകൊണ്ടിരുന്ന ‘നവനിര്‍മാണ്‍’ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് കോടതിവിധിയുണ്ടായത്.
ഈ പ്രക്ഷോഭത്തിന്റെ പ്രത്യാഘാതം കണക്കിലെടുത്ത് അധികാരത്തിലിരുന്ന ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാരിനെ ഇന്ദിരാഗാന്ധി പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്നത് സംഘടനാ കോണ്‍ഗ്രസ്, ഭാരതീയ ജനസംഘം, സംയുക്ത സോഷ്യലിസ്റ്റ്പാര്‍ട്ടി എന്നിവയടങ്ങുന്ന ജനമോര്ച്ചയാണ്. ഈ സര്‍ക്കാര്‍ ഇന്ദിരാഗാന്ധിക്കുള്ള മുന്നറിയിപ്പായിരുന്നു. നവനിര്‍മാണ്‍ പ്രക്ഷോഭം ബീഹാറിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഈ പ്രക്ഷോഭത്തെ ജയപ്രകാശ് നാരായണന് നയിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം ആദ്യം ഇതിന് വിസമ്മതിച്ചു. രാംനാഥ് ഗോയങ്ക മുന്‍കയ്യെടുത്ത് നേതാക്കളെല്ലാം തിരുപ്പതിയിലെത്തി അവിടെ ജയപ്രകാശ്ജിയുടെ ദീര്‍ഘായുസിനുവേണ്ടി രാംധാസിങ് ധിന്‍കര്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു. ഇതിനുശേഷം ചെന്നൈയില്‍ ഗോയങ്കയുടെ വീട്ടില്‍ നേതാക്കള്‍ സംഗമിക്കുന്നതിനിടെ ധിന്‍കര്‍ ഗോയങ്കയഗുടെ മടിയിലേക്ക് കുഴഞ്ഞുവിണ് മരിച്ചു. ഈ സംഭവം തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ജയപ്രകാശ് നാരായണനെ പ്രേരിപ്പിച്ചു. അദ്ദേഹം അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ഇതിനിടെ ഇന്ദിരാഗാന്ധി സുപ്രീംകോടതിയെ സമീപിച്ച് തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. അവധിക്കാല ജഡ്ജായിരുന്ന വി.ആര്. കൃഷ്ണയ്യര്‍ ഉപാധികളോടെ സ്റ്റേ അനുവദിച്ചു. പാര്‍ലമെന്റില്‍ ഹാജരാവാം, എന്നാല്‍ വോട്ടുചെയ്യാന്‍ അധികാരമില്ലെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവുണ്ടായ ദിവസം വൈകിട്ട് രാജ്യതലസ്ഥാനത്ത് ജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. ‘ജനങ്ങള്‍ വരുന്നു, അധികാരമൊഴിയൂ’ എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങളാണ് പങ്കെടുത്തത്.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അനുമതി തേടിക്കൊണ്ട് തന്റെ അനുചരന്മാരെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ അടുക്കലേക്ക് അയച്ചു. ആദ്യം വിജ്ഞാപനത്തില്‍ ഒപ്പുവയ്ക്കാതിരുന്ന അലി സമ്മര്ദ്ദമേറിയതോടെ കീഴടങ്ങി. ഇങ്ങനെയാണ് 1975 ജൂണ്‍ അര്‍ധരാത്രിയില്‍ അടിയന്തരാവസ്ഥ നിലവില്‍വന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുലരുന്നതിന് മുന്‍പുതന്നെ ജെപി, മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, മധുലിമായെ, ബല്‍രാജ് മധോക്ക്, അശോക് മേത്ത, ചന്ദ്രശേഖര്‍, രാംധന്‍, രാജ്നാരായണന്, പീലു മോദി എന്നിവരെ അറസ്റ്റുചെയ്തു. നൂറുകണക്കിന് സംസ്ഥാനതല നേതാക്കളെയും ജയിലിലാക്കി.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഇന്ദിരാഗാന്ധി റദ്ദാക്കി. പത്രം ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. കോടതികളുടെ പ്രവര്‍ത്തനം പോലും നിയന്ത്രിക്കപ്പെട്ടു. നിരവധി സംസ്ഥാനങ്ങളില്‍ ഹേബിയസ്കോര്‍പ്പസ് ഹര്‍ജികള്‍ ഫയല്‍ചെയ്തു. വിവിധ ഹൈക്കോടതികളില്‍നിന്ന് ഇവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റി. ജസ്റ്റിസുമാരായ എ.എന്‍. റായ്, ബേഗ്, ഭഗവതി, ചന്ദ്രചൂഡ്, എച്ച്.ആര്. ഖന്ന എന്നിവരുടെ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ഭൂരിപക്ഷം പേരും സര്‍ക്കാരിനെ അനുകൂലിച്ച് അടിയന്തരാവസ്ഥക്കാലത്ത് ഹേബിയസ് കോര്‍പ്പസ് അനുവദനീയമല്ലെന്ന നിലപാടെടുത്തു. ജസ്റ്റിസ് എച്ച്.ആര്. ഖന്ന മാത്രം ഇതിേനാട് വിയോജിച്ചു. അതിനകം ‘കമ്മിറ്റഡ് ജുഡീഷ്യറി’ എന്ന ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ സങ്കല്പം മുന്നോട്ടുവച്ച സര്‍ക്കാര്‍ ഖന്നയെ വെറുതെ വിടാന്‍ തയ്യാറായില്ല. മാസങ്ങള്‍ക്കുശേഷം ഖന്നയെ മറികടന്ന് മറ്റൊരാളെ ചീഫ്ജസ്റ്റിസായി നിയമിച്ചു.
കര്‍ണാടകയില്‍നിന്നുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് സ്നേഹലതാ റെഡ്ഡിയായിരുന്നു അടിയന്തരാവസ്ഥയുടെ ആദ്യ രക്തസാക്ഷി. ‘മിസ’ നിയമം അനുസരിച്ച് അവര്‍ അറസ്റ്റിലായിരുന്നു. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റ് അവര്‍ ബോധരഹിതയായി. അമേരിക്കയില്‍നിന്ന് മകള്‍ കാണാനെത്തിയെങ്കിലും അനുവാദം നല്‍കിയില്ല. രണ്ടുദിവസം കഴിഞ്ഞ് ഇതറിഞ്ഞ് ഞെട്ടിയ സ്നേഹലത ദാരുണമായി മരിച്ചു. എല്‍.കെ. അദ്വാനിയുടെ കണക്കുപ്രകാരം രാജ്യത്താകെ 1,74,600 പേരെയാണ് ഇന്ദിരാ സര്‍ക്കാര്‍ തുറുങ്കിലടച്ചത്. ഇതില്‍ സ്ത്രീപുരുഷന്മാരും വിദ്യാര്‍ത്ഥികളും തൊഴിലാളികളുമുണ്ടായിരുന്നു.
കേരളത്തില്‍ ഏഴ് ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ നല്കി. ഏഴാമത്തേത് ഈ ലേഖകന്റേതായിരുന്നു. ഇതറിഞ്ഞ ആഭ്യന്തരമന്ത്രി കെ. കരുണാകരന് അഭിഭാഷകനായ കെ. രാംകുറിമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി സി. അച്യുതമേനോനും ഇന്ദിരയ്ക്ക് വിധേയനായി. അടിയന്തരാവസ്ഥാ തടവുകാരില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടവന്നത് കേരളത്തിലുള്ളവര്‍ക്കാണ്. തടവറകളില്‍ പിടഞ്ഞുമരിച്ച ചിലരെക്കുറിച്ചുള്ളവിവരങ്ങള് പുറംലോകമറിഞ്ഞില്ല. 150 ആര്‍എസ്എസ് പ്രവര്‍ത്തകരെ ‘മിസ’ പ്രകാരം തടവിലാക്കിയിരുന്നു. നാലായിരത്തിലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കിരാതഭരണത്തിനെതരെ പ്രക്ഷോഭം നയിച്ച് അറസ്റ്റിലായി.
ബുദ്ധിജീവികളെന്നും സാംസ്കാരിക നായകന്മാരെന്നും അറിയപ്പെടുന്ന നിരവധിയാളുകളുടെ വിശ്വാസ്യതയും അടിയന്തരാവസ്ഥയില്‍ തകര്‍ന്നുവീണു. സ്വേഛാധിപത്യത്തിനെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇ.എം.എസ്. നമ്പൂതിരിപ്പാടുള്‍പ്പെടെ ഇടത് നേതാക്കള്‍ അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. കന്നഡ എഴുത്തുകാരനായ വി.എസ്. ഖാണ്ഡേക്കര്‍ ജ്ഞാനപീഠ പുരസ്കാരം പ്രതിഷേധസൂചകമായി തിരിച്ചേല്പ്പിച്ചപ്പോഴായിരുന്നു ഇത്. പ്രായമേറെയായിരുന്നിട്ടും 21 ദിവസം ഖാണ്ഡേക്കര്‍ സത്യഗ്രഹസമരം നടത്തി. അധ്യാപകനും പാര്‍ലമെന്റേറിയനുമായ ഡോ. സുബ്രഹ്മണ്യന്‍സ്വാമി അമേരിക്കയിലും കാനഡയിലും മറ്റും പോയി അടിയന്തരാവസ്ഥക്കെതിരെ ലോകനേതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു.
അകാലിദള്‍, ഡിഎംകെ മുതലായ പ്രാദേശിക പാര്‍ട്ടികള്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്ക്രിയരായിരുന്നു. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സോവിയറ്റ് യൂണിയന് പ്രസിഡന്റ് ക്രൂഷ്ചേവ് ഇടതുനേതാക്കളെ ഇതിന് പ്രേരിപ്പിച്ചിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയും സര്‍സംഘചാലക് ബാലാസാേഹബ് ദേവറസിനെ നാലുദിവസത്തിനകം തടവിലാക്കുകയും ചെയ്തു. ആര്‍എസ്എസായിരുന്നു അടിയന്തരാവസ്ഥക്കെതിരെ മുഖ്യമായും പോരാടിയത്. ദേശീയവാദികളായ സ്വയംസേവകര്‍ പോലീസ് മര്‍ദ്ദനത്തെ തരിമ്പും ഭയന്നില്ല.
കുറകഴിഞ്ഞപ്പോള് മര്‍ദ്ദകഭരണം തുടര്ന്നുകൊണ്ടുപോകാനാവില്ലെന്ന് ഇന്ദിരാഗാന്ധിക്ക് തോന്നി. അവര്‍ രഹസ്യാന്വേഷണ സംഘത്തിലെ ചില ദൂതന്മാരെ ആര്‍എസ്എസ് സര്‍കാര്യവാഹ് മാധവ്റാവു മൂളെയുടെ അടുത്തേക്കയച്ചു. തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ സംഘടനയുടെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. നിര്‍ദ്ദേശം നിരസിച്ച മൂളെ ജീവിതകാലം മുഴുവന്‍ സംഘപ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. ‘നമുക്ക് തെരഞ്ഞെടുപ്പില്‍ കാണാം’ എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദൂതന്മാരെ മടക്കിയത്.
1972 മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. മകന് സഞ്ജയ് ഗാന്ധിയും തോല്‍വിയുടെ സ്വാദറിഞ്ഞു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാരുണ്ടായി. അടല്‍ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയും മന്ത്രിമാരായി. എന്നാല്‍ പരാജയത്തിലും ഇന്ദിരയുടെ അധികാരമോഹത്തിന് കുറവുണ്ടായിരുന്നില്ല എന്നാണ് അവരെ കശ്മീരില്‍ സന്ദര്‍ശിച്ച ഒരു പത്രപ്രവര്ത്തകന് പറഞ്ഞത്. ഇന്നത്തെ തലമുറയും ഇനി വരാനിരിക്കുന്ന തലമുറകളും അടിയന്തരാവസ്ഥയിലെ നാളുകളെക്കുറിച്ചും അതിനു കാരണക്കാരായവരെക്കുറിച്ചും അറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: