തൃശൂര്‍: ഭൂമാഫിയക്ക് സൗകര്യമൊരുക്കി കൊടുത്ത് സി.പി.എം നേതാവായ പഞ്ചായത്തംഗത്തിന്റെ നടപടികളെ തുടര്‍ന്ന് 60 സെന്റിലെ കൊയ്യാറായ നെല്‍ നശിക്കുന്നു. പുത്തൂര്‍ പഞ്ചായത്തിലെ നമ്പ്യാര്‍ റോഡ് തുളിയാകുന്ന് പാടശേഖരത്തിലെ 60 സെന്റ് നെല്‍കൃഷിയാണ് വിളവ് പാകമായി കൊയ്യാനാവാതെ നശിക്കുന്നത്. നെല്‍കൃഷി ചെയ്തു കൊണ്ടിരിക്കുന്ന വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു കൊടുക്കാത്തതിലെ വിരോധമാണ് ഇതിന് പിന്നിലത്രെ. ഇതിന്റെ പേരില്‍ തനിച്ച് താമസിക്കുന്ന വയോധികക്ക് നേരെ ഊരുവിലക്കും, ഭീഷണിയും അപവാദ പ്രചരണവും നടത്തുകയാണെന്ന് പരാതി. അരണാട്ടുകര ഒളരി ഉദയ ലെയിനില്‍ കോരപ്പത്ത് പരേതനായ ഗോപാലന് നായരുടെ ഭാര്യ രമാദേവിയാണ് പരാതിക്കാരി.
നീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നത് ചട്ടലംഘനമാണെന്നിരിക്കെ, സമീപത്ത് ഇപ്പോഴും കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടശേഖരങ്ങളെ തരിശെന്ന് കാണിച്ചാണ് ഇവിടെ ഭൂമാഫിയക്ക് വേണ്ടി വയലിലൂടെ റോഡ് നിര്‍മ്മിക്കുന്നതത്രെ. തുടര്‍ച്ചയായി 42 വര്‍ഷമായി മികച്ച വിളവ് ലഭിക്കുന്നതാണ് ഇവിടെ. പുത്തൂര്‍ കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘത്തിന്റെയും, പൂത്തൂര്‍ പഞ്ചായംത്തംഗവുമായ പി.ജി.ഷാജിയുടെയും നേതൃത്വത്തിലാണത്രെ ഈ നടപടി. റോഡ് ആവശ്യത്തിന് നെല്‍വയല്‍ സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതാണ് വിരോധത്തിന് കാരണം. ഇവരുടെ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഭീഷണിയും,അപവാദവും, ഇപ്പോള്‍ ഊരുവിലക്കും പ്രഖ്യാപിച്ചിരിക്കുകയാണെന്നും വയോധിക മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു. വയലിലേക്ക് യന്ത്രങ്ങളും വാഹനങ്ങളും വരുന്നതിന് നിലവില്‍ റോഡ് സൗകര്യമുണ്ടെന്നിരിക്കെ, സമീപത്തെ പാടം നികത്തി തെങ്ങ്കൃഷി ചെയ്ത ഭൂമാഫിയക്ക് സൗകര്യമൊരുക്കുന്നതിനാണ് പുതിയ റോഡ് ആവശ്യമത്രെ. പരാതി ഫയലില്‍ സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍ കുമാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: