മഹര്‍ഷി അരവിന്ദോ തന്റെ ഉത്തരപ്പാറ പ്രസംഗത്തിലൂടെ, ”സനാതനധര്മംതന്നെയാണ് ദേശീയത. ഈ രാഷ്ട്രം സനാതനധര്മത്തിലാണ് ജന്മംകൊണ്ടത്. അതിലൂടെ അത് ചലിക്കുന്നു, വളരുന്നു. എപ്പോള്‍ സനാതന ധര്‍മം ക്ഷയിക്കുന്നു അപ്പോള്‍ ഈ രാഷ്ട്രവും ക്ഷയിക്കുന്നു” എന്നു പറഞ്ഞതിന് അടിവരയിടുകയാണ് എട്ടിമടയില്‍ അഖിലഭാരത ആര്‍എസ്എസ് ്രപതിനിധിസഭയില് ചെയ്ത പ്രഭാഷണത്തിലൂടെ മാതാ അമൃതാനന്ദമയിയും ചെയ്തത്. ദേശീയതയുടെ ഭാഗമായ ധര്‍മ്മം പ്രായോഗിക ജീവിതത്തിന്റെ കര്മ്മപഥങ്ങളിലേക്കും പാഠ്യപദ്ധതികളിലേക്കും കടന്നുവരണം.
ധാര്‍മ്മിക ചിന്തകളും മൂല്യബോധമരുളുന്ന പാഠങ്ങളും വേരറ്റതോടെയാണ് സമൂഹജീവിതം പ്രശ്നകലുഷിതവും ദുഃഖസങ്കുലിതവുമായിത്തീരുന്നത്. ധര്‍മ്മപുത്രര്‍ ഒരുനാള്‍ ഭീഷ്മപിതാമഹനോടു ചോദിച്ചു, ”ഒരു നാട്ടില്‍ ധര്‍മ്മം പുലരുന്നുണ്ട് എന്ന് എങ്ങനെ അറിയാന്‍ കഴിയും?”
പിതാമഹന്റെ ഉത്തരം ഇതായിരുന്നു: ”സര്‍വ്വാഭരണവിഭൂഷിതയായ ഒരു സുന്ദരിക്ക് നാട്ടില്‍ ഒരകമ്പടിയും കൂടാതെ ഏതുസമയത്തും ഒറ്റക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ അവിടെ ധര്‍മ്മം പുലരുന്നുണ്ട് എന്നു പറയാം.” വായനക്കാര്‍ പറയൂ. അച്ഛനമ്മമാരുടെ കൂടെ കിടന്നുറങ്ങുന്ന അഞ്ചു വയസുപോലും പ്രായമാകാത്ത കുട്ടിയെ ശാരീരികപീഡനങ്ങള്‍ക്കു വിധേയമാക്കി കൊന്നുവലിച്ചെറിയുന്ന നാട്ടില്‍ ധര്‍മ്മം പുലരുന്നുണ്ടോ?
സി.എ. ശശിധരന് നായര്‍, തൊടുപുഴ
എംപിമാര്‍ പാര്‍ലമെന്റിനെ മറക്കരുത്
എംപിമാര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി കണ്ടു. ഇക്കാര്യത്തില്‍ ബിജെപി എംപിയെന്നോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിയെന്നോ വിവേചനം പാടില്ല. കാരണം എല്ലാ എംപിമാരും സമന്മാരാണ്. എംപിമാര്‍ ഹാജരാകുന്നതിനാല്‍ അംഗങ്ങളുടെ എണ്ണം തികയാതെ സഭ നിര്‍ത്തിവയ്ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഈ പ്രവണത സ്വാഗതാര്‍ഹമല്ല.
എംപിമാരെ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ അയക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ഇവര്‍ മറക്കുകയാണ്. തന്റെ സ്വന്തം നാടിന്റെയും സംസ്ഥാനത്തിന്റെയും പോരായ്മകള്‍ സഭയില്‍ ഉന്നയിച്ച് അതിന് പരിഹാരം കാണേണ്ടവര്‍ നാട്ടില്‍ വന്ന് ഉദ്ഘാടനങ്ങളിലും വിവാഹസല്‍ക്കാരങ്ങളിലും പങ്കെടുത്ത് തങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കിക്കളയുകയാണ്.
എന്നാല്‍ അഞ്ചുകൊല്ലം ഇവര്‍ പൂര്‍ത്തീകരിച്ചാല്‍ ഭീമമായ തുക പെന്‍ഷനായും മറ്റ് ആനുകൂല്യമായും ജീവിതകാലം മുഴുവനും ഇവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്കിവരുന്നു. പാര്‍ട്ടി വിപ്പ് കൊടുത്താല്‍ മാത്രം ഇവര്‍ ഓടിക്കിതച്ച് പാര്‍ലമെന്റിലെത്തും. അല്ലാത്ത ദിവസങ്ങളില്‍ വിദേശയാത്രയിലും സുഖവാസങ്ങളിലുമാണ് സമയം ചെലവഴിക്കുന്നതെന്ന് കാണാം. ജനങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് എല്ലാ പാര്‍ട്ടിയിലെ എംപിമാരും പാര്‍ലമെന്റില്‍ നിര്‍ബന്ധമായും ഹാജരായി കൂടുതല്‍ ഉത്തരവാദിത്വത്തോടെയും സേവന മനോഭാവത്തോടെയും പ്രവര്‍ത്തിക്കണം.
എന്‍.യു. പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: