ചങ്ങനാശ്ശേരി: ക്യാന്‍സര്‍ രോഗിയുടെ വീടിന് സമീപം തള്ളിയ മാലിന്യം കരാറുകാരനെ കൊണ്ടു നീക്കം ചെയ്യിച്ചു. ബോട്ടുജെട്ടിയ്ക്കു സമീപം ഒറ്റതെങ്ങുങ്കല്‍ ചിന്നമ്മയുടെ വീടിനു സമീപത്താണ് മാലിന്യം തള്ളിയത്.
ചിന്നമ്മയുടെ ക്യാന്‍സര്‍ ബാധിതനായ മകന് ഒ.വി പത്രോസ്(52) അഞ്ച് വര്‍ഷമായി ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയിലാണ്. പത്രോസിനും ഭാര്യയ്ക്കും സംസാരശേഷിയുമില്ല. വയറു കിഴിച്ച് ട്യൂബ് ഇട്ടാണ് ഭക്ഷണം നല്‍കിയത്. ഇവരുടെ വീടിനു 50 മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മാലിന്യം തള്ളിയത്.
രാത്രിയില്‍ ദുര്‍ഗന്ധം അസഹ്യമായതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മകനുമായി ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. മാലിന്യം നീക്കം ചെയ്തു തരണമെന്നാവശ്യപ്പെട്ട് ചിന്നമ്മ നിരവധി പടിവാതിലുകള്‍ കയറി ഇറങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സില്‍ രമാദേവി ഇടപെട്ട് പൊലീസില്‍ പരാതി നല്‍കിയത്. അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്തു നല്‍കണമെന്ന് പൊലീസ് കരാറുകാരനോട് ആവശ്യപ്പെട്ടുവെങ്കിലും രാവിലെ എത്തിയ ഇയാള്‍ ഈ സ്ഥലത്ത് തന്നെ മാലിന്യം കുഴിച്ചു മൂടാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എതിര്‍ത്തതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ബി.ജെ.പി നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്.ഐ. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
എസ്. ഐയുടെ നിര്‍ദ്ദേശപ്രകാരം ഉച്ചയ്ക്ക് ഒരുമണിയോടെ ജെ.സി.ബി ഉപയോഗിച്ച് ടിപ്പര്‍ ലോറിയില്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു.
രാത്രി ഒന്നേകാലോടെ മാലിന്യം തള്ളാന്‍ വണ്ടിയെത്തിയപ്പോള്‍ തൊട്ടടുത്ത വീട്ടിലെ കുട്ടികളടങ്ങിയ കുടുംബം പ്രതിഷേധിച്ചെങ്കിലും ഈ വീട്ടുകാര്‍ക്കു നേരെ അസഭ്യ വര്‍ഷം നടത്തിയാണ് വണ്ടിയിലെത്തിയവര് മാലിന്യം തള്ളിയതെന്നു നാട്ടുകാര്‍ പറയുന്നു.
ചങ്ങനാശ്ശേരി നഗരസഭയുടെ ഫാത്തിമാപുരത്തുള്ള ഡമ്പിങ് യാര്‍ഡ് നാട്ടുകാര്‍ പൂട്ടിച്ചതോടെ ചങ്ങനാശ്ശേരി നഗരത്തിലെ മാലിന്യം നഗരസഭാ പരിധിയില്‍ തള്ളെരുതെന്ന നിബന്ധനയില്‍ മാലിന്യം നീക്കത്തിന് നഗരസഭ കരാര്‍ നല്‍കിയത്. ഇവര്‍ ജനവാസകേന്ദ്രങ്ങളിലും മാര്‍ക്കറ്റിലും മറ്റ് പ്രദേശങ്ങളിലുമായി മാലിന്യം തള്ളി ജനജീവിതം ദുസ്സഹമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: