ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശക്ഷിക്കപ്പെട്ടുകൂടാ എന്നാണ് നമ്മുടെ നീതിശാസ്ത്രം. എന്നാല്‍ പലകാരണങ്ങളാലും നിപരാധികള്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതിന് സമൂഹവും പോലീസുമെല്ലാം കാരണക്കാരുമാണ്. ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവരില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയുടെ സമ്മതത്തോടെ കേസുകള്‍ പിന്‍വലിക്കാനും പ്രതികളെ വിട്ടയ്ക്കാനും സര്‍ക്കാരിന് അവകാശമുണ്ട്.
കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിര്‍ബന്ധിതമായി പാര്‍പ്പിക്കുന്നത് ജയിലിലാണ്. ജയില്‍പുള്ളികള്‍ പൗരാന്മാരാണെങ്കിലും പലപൗരാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ജയിലില്‍ കിടക്കുന്നവര്‍ വിചാരണയിലൂടെ കുറ്റവിമുക്തരാകുന്നതുവരെയും ശിക്ഷാകാലാവധി തീരുന്നമുറയ്ക്കുമാണ് മോചിപ്പിക്കപ്പെടുന്നത്.
എന്നാല്‍ രാഷ്ട്രീയ താല്പര്യം മാത്രം നോക്കി കുറ്റവാളികളെ തുറന്നുവിടുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ്. അടുത്തിടെ ഏതാനും കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വന്‍വിവാദമായിരുന്നു. ആ തീരുമാനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വിട്ടയയ്ക്കാന് തയ്യാറാക്കിയ പട്ടികയില്‍ ചിലരെങ്കിലും അര്‍ഹതപ്പെട്ടവരുണ്ടാകും. നിരപരാധികളുമുണ്ടാകാം. എന്നാല്‍ കേരളത്തെ നടുക്കിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളികളുടെ പേരുകളും ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്നു. സര്‍ക്കാര്‍ വൃത്തങ്ങള്‍ അത് നിഷേധിക്കുന്നുണ്ടെങ്കിലും പട്ടിക പ്രസിദ്ധപ്പെടുത്തി എതിരഭിപ്രായത്തിന്റെ മുനയൊടിക്കാന്‍ തയ്യാറായിട്ടുമില്ല.
കോടതി എന്ത് ഉത്തരവുകള്‍ പുറപ്പെടുവിച്ചാലും അതു നടത്തേണ്ടത് എക്സിക്യൂട്ടീവാണ്. കേസുകള്‍ പിന്‍വലിക്കാനും ശിക്ഷാ ഇളവിനും പിഴ കുറയ്ക്കുകയോ തിരിച്ചു കൊടുക്കുകയോ ചെയ്യാനും സര്‍ക്കാറിനുള്ള അധികാരം അസാധാരണ സന്ദര്‍ഭങ്ങളില്‍മാത്രം പ്രയോഗിക്കുവാനുള്ള അസാധാരണ അധികാരമാണ്. ആ അധികാരം വിവേചനരഹിതമായി പ്രയോഗിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ജയില്‍ വകുപ്പ് ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളും പെടുന്നു.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ നിസാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന് എന്നിവരും ഉണ്ടത്രെ. ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ നല്കിയ മറുപടിയില്‍ ശിക്ഷാ ഇളവിനായി സര്‍ക്കാരിനു സമര്‍പ്പിച്ച തടവുകാരുടെ പട്ടികയിലാണ് കൊടുംകുറ്റവാളികളും പെട്ടത്. ജയില്‍വകുപ്പ് നല്കിയ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ലിസ്റ്റ് മടക്കി. പട്ടികയില്‍പ്പെട്ട ഭൂരിഭാഗം പേരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്.
കൊടുംകുറ്റവാളികളെ ഒഴിവാക്കി പുതിയ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ അര്‍ഹരായ പാവപ്പെട്ട തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന ആശങ്ക നിലനില്‍ക്കെയാണ് തൃശൂര്‍ സ്വദേശി തടവുകാരെ അന്യായമായി മോചിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിലെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാറിന്റെ തീരുമാനം തടഞ്ഞ് ഹൈക്കോടതി ഉത്തരവുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം കുറ്റവാളികളെ അസമയത്ത് തുറന്നുവിടുന്നത് പതിവാണ്. ആദ്യമന്ത്രിസഭയാണതിന് കീഴ്വഴക്കം സൃഷ്ടിച്ചത്. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ ഒന്നാം മന്ത്രിസഭ നൂറുകണക്കിന് കേസുകള്‍ പിന്‍വലിച്ചാണ് അമ്പരപ്പുണ്ടാക്കിയത്. പട്ടാപ്പകല്‍ പോലീസുകാരനെ കുത്തിക്കൊന്ന കേസില്‍ തടവുശിക്ഷ അനുഭവിച്ചുവന്ന അന്നത്തെ സ്പീക്കറുടെ സഹോദരന് വേലായുധന് തമ്പി ഉള്‍പ്പെടെ മോചിപ്പിക്കപ്പെട്ടവരില്‍ 56 പേര് കൊലപ്പുള്ളികളായിരുന്നു.
കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ വിചാരണയിലിരുന്ന കേസുകള്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളുടെമേല്‍ പിന്നീട് എടുത്ത കേസുകളും സര്‍ക്കാര്‍ തുടര്‍ച്ചയായി പിന്‍വലിച്ചുകൊണ്ടിരുന്നു. 1958 ജൂലൈ 5 ന് ചോദ്യത്തിനുത്തരമായി 354 കേസുകള്‍ പിന്‍വലിക്കുകയും 326 പേരുടെ പിഴ ഇളവുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. അവയില്‍ ഭൂരിപക്ഷം കേസുകളിലെയും പ്രതികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും സമ്മതിക്കേണ്ടിവന്നു.
1957 ഏപ്രിലില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരം ഏറ്റെടുത്തശേഷം ആദ്യത്തെ രണ്ടുമാസത്തിനകം ഗവണ്മെന്റ് പിന്‍വലിച്ച 119 കേസുകളില്‍ 106 കേസുകളും കമ്മ്യൂണിസ്റ്റുകാര്‍ പ്രതികളായിരുന്നു. അവയില്‍ ആകെ 1076 പേരായിരുന്നു പ്രതികള്‍. ബാക്കി 13 എണ്ണത്തില്‍ രണ്ടെണ്ണം 17 ഐഎന്‍ടിയുസിക്കാരുടെയും അഞ്ചെണ്ണം 51 ആര്‍എസ്പിക്കാരുടെയും ആറെണ്ണം 122 പിഎസ്പിക്കാരുടെയും പേരിലുള്ള തൊഴില്‍ത്തര്‍ക്കങ്ങളോ രാഷ്ട്രീയ പ്രക്ഷോഭങ്ങളോ സംബന്ധിച്ച കേസുകളായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രതികളായുള്ള കേസുകളില്‍ രണ്ടെണ്ണം കൊലപാതകങ്ങളും മറ്റു പലതും മോഷണം, തീവെയ്പ് തുടങ്ങിയ കുറ്റങ്ങളും സംബന്ധിച്ചുള്ള കേസുകളുമായിരുന്നു. പാര്‍ട്ടി താല്പര്യമല്ലാതെ മറ്റൊരു കാരണവും ഇതിനില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അനാവശ്യമായ രീതിയാണ്. അതുതന്നെയാവണം ഹൈക്കോടതിയുടെ നിഗമനത്തിനും കാരണം. തടവുകാരുടെ മോചനം നിയമാനുസരണം തന്നെയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: