ഇരിട്ടി: എതിര്‍പ്പുകള്‍ ഇല്ലെന്നറിഞ്ഞതോടെ ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ മറ്റൊരു ചില്ലറ മദ്യവില്പ്പനശാലകൂടി സ്ഥാപിക്കാന്‍ നീക്കം. മട്ടന്നൂരില്‍ നിലവിലുള്ള ബീവറേജസിന്റെ മദ്യശാലയാണ് ഇരിട്ടിക്കടുത്ത പായം എരുമത്തടത്തേക്ക് മാറ്റാന്‍ അധികൃതര്‍ കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചത്. കണ്ണൂരിലെ ചില്ലറ മദ്യവില്‍പ്പനശാല കഴിഞ്ഞ ദിവസം കേളകത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ കാര്യമായ എതിര്‍പ്പെന്നും ഉണ്ടായില്ല. ഇതോടെയാണ് മട്ടന്നൂരിലേതുകൂടി ഇരിട്ടി മേഖലയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങിയത്. എരുമത്തടത്ത് മദ്യാശാല വരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ സഹായത്തോടെ എതിര്‍പ്പിനെ മറികടക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മട്ടന്നൂരിലേത് ഹൈവെയില്‍ നിന്നും മാറ്റി സമീപ പ്രദേശങ്ങളിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രദേശത്തെ ചില ബാറുടമകള്‍ നടത്തിയ ഇടപെടലുകളാണ് ഇരിട്ടിയിലേക്ക് മാറ്റാനുള്ള അലോചനയ്ക്ക് പിന്നില്‍.
ഇരിട്ടി ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ ഇപ്പോള്‍ത്തന്നെ കര്‍ണ്ണാടക മദ്യം വ്യാപകമായി എത്തുന്നുണ്ട്. മറ്റൊരു മദ്യശാല കൂടി വരുന്നത് ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. എരുമത്തടത്ത് മദ്യശാല വാനുള്ള നീക്കം നടക്കുന്നതായുള്ള പ്രചരണം ഉണ്ടായപ്പോള്‍ തന്നെ എല്ലാവരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ചില മദ്യക്കമ്പനികളുടെ ഒത്താശയോടെയാണ് കഴിഞ്ഞ ദിവസം കേളകത്ത് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇരിട്ടി മേഖലയില്‍ മറ്റൊന്നുകൂടി ആരംഭിക്കാനുള്ള നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: