മിയാമി: പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍, വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ് തുടങ്ങിയവര്‍ മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. അതേസമയം പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് ജപ്പാന്റെ കി നിഷികോരി ക്വാര്‍ട്ടറില്‍ പുറത്ത്.
അഞ്ചാം സീഡായ റാഫേല്‍ നദാല്‍ 13-ാം സീഡ് അമേരിക്കയുടെ ജാക്ക് സോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന നാലില്‍ ഇടംപിടിച്ചത്. സോക്കിന് കാര്യമായി ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 6-2, 6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയക്കുതിപ്പ്. രണ്ടാം സീഡായ കി നിഷികോരി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇറ്റാലിയന്‍ താരമായ ഫാബിയോ ഫോഗ്നിനിയോട് കീഴടങ്ങിയത്.
സ്കോര്‍: 6-4, 6-2. ആദ്യ സെറ്റില്‍ പൊരുതിനോക്കിയെങ്കിലും രണ്ടാം സെറ്റില്‍ നിഷികോരിക്ക് ഇറ്റാലിയന്‍ താരത്തിന്റെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നദാലാണ് സെമിയില്‍ ഫോഗ്നിനിയുടെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. 11-ാം സീഡ് അമേരിക്കയുടെ വീനസ് വില്ല്യംസിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ കീഴടങ്ങിയത്. സ്കോര്‍: 7-5, 6-3. മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് 10-ാം സീഡ് ബ്രിട്ടന്റെ ജോഹന്ന കോന്ടെയും സെമിയില്‍.
മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജോഹന്ന അട്ടിമറി വിജയം നേടിയത്.
സ്കോര്‍: 6-3, 6-7 (7-9), 2-6. വീനസ് വില്ല്യംസാണ് ജോഹന്നയുടെ സെമി എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: