ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് നാട്ടിയ സംഭവത്തില്‍ ഇനിയും കൈയേറ്റം ഒഴിപ്പിച്ചില്ല. ഈ കൈയേറ്റം പുറത്തുകൊണ്ടുവന്നത് ജന്മഭൂമിയാണ്. മാര്‍ച്ച് നാലിനാണ് കയ്യേറ്റ വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്.
ഇതേത്തുടര്‍ന്ന് റവന്യൂ വകുപ്പ് കുരിശ് നീക്കാന്‍ പേരില്‍ ചില നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ കുരിശ് നീക്കാനുള്ള നടപടി മന്ദഗതിയിലാക്കി, പാപ്പാത്തിച്ചോലയിലേക്ക് യാത്ര ചെയ്യാന്‍ വാഹനത്തിന് ഇന്ധനമില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി. കയ്യേറ്റം ഒഴിപ്പിക്കാന്‍ വാഹനങ്ങള്‍ക്ക് ഇന്ധനം ഇല്ലെന്നത് സംബന്ധിച്ച് ഒന്നാം പേജില്‍ വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചു. ഇതിന് തൊട്ടുപിന്നാലെ, മാര്‍ച്ച് 16ന് വൈകിട്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി ഭൂസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയില്‍ എത്തി കുരിശ് നീക്കാന്‍ ആരംഭിച്ചു.
ഇരുമ്പ് പാളികളിലുള്ള കുരിശ് നീക്കാന്‍ ജെസിബി ആവശ്യമായി വന്നു. ശാന്തന്‍പാറയില്‍ നിന്നും ജെസിബി എത്തിച്ചപ്പോള്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തി ഡെപ്യൂട്ടി സഹസീല്ദാറുടെ വാഹനം രണ്ട് മണിക്കൂറോളം തടഞ്ഞിട്ടു. പോലീസ് സ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ല. പിന്നീട് മന്ത്രി എം എം മണി ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കുരിശ് നീക്കാതെ ഡെപ്യൂട്ടി തഹസീല്‍ദാറും സംഘവും മടങ്ങി.
ഡെപ്യൂട്ടി തഹസീല്‍ദാറുടെ ജോലി തടസപ്പെടുത്തിയതിന് ശാന്തന്‍പാറ പോലീസ് കേസെടുത്തെങ്കിലും സിപിഎം നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് കേസ് പൊളിഞ്ഞു.ഈ സംഭവങ്ങള്‍ മാര്‍ച്ച് 17, 18 തീയതികളില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷമാണ് ദൃശ്യ-പത്ര മാധ്യമങ്ങള്‍ പാപ്പാത്തിച്ചോല കയ്യേറ്റത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടുതല്‍ സംവിധാനം ഒരുക്കി കയ്യേറ്റം ഒഴിപ്പിക്കുമെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: