കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ (34)കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
റിയാസ് മൗലവി വധക്കേസിലെ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്.അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന് (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കുമെന്ന് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ.ശ്രീനിവാസ് പറഞ്ഞു. പ്രതികളെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു.
സാക്ഷികളായ പഴയ ചൂരി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്‍ അസീസ് മൗലവിയും പള്ളിക്ക് സമീപം താമസിക്കുന്നയാളും തിരിച്ചറിഞ്ഞിരുന്നു. പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: