കൊച്ചി: റേഷന്‍ വിതരണത്തിന്റെ ഭാഗമായ ചരക്കു നീക്കത്തിന് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാഹനങ്ങള്‍ക്ക് കരാര്‍ നല്കുമ്പോള് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ബിനാമികളെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമായി വാഹനങ്ങളുടെ കരാര്‍ എടുക്കുന്നവരില്‍ നിന്ന് എഴുതി വാങ്ങി സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്വകാര്യ മൊത്ത വിതരണക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കരിഞ്ചന്തക്കാര്‍ക്കും ബിനാമികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും വാഹന ടെണ്ടര്‍ നല്‍കുന്നുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ആരോപണം ശരിയെങ്കില്‍ ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
ഇതനുസരിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും സൂക്ഷ്മ പരിശോധന നടത്തിയശേഷമേ ടെണ്ടര്‍ നല്‍കൂ എന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് സത്യവാങ്മൂലം വാങ്ങാന്‍ നിര്‍ദേശിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് സിവില്‍ സപ്ലൈസിന്റെ ഗോഡൗണുകളിലേക്ക് എത്തിക്കാന്‍ കരാര്‍ എടുത്തവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി ഞാറയ്ക്കലിലെ കേരള പ്രതികരണ വേദി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: