ന്യൂദല്‍ഹി: നാളെ മുതല്‍ ബിഎസ് മൂന്ന് വാഹനങ്ങള്‍ വില്‍ക്കാനോ, രജിസ്റ്റര്‍ ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം മോട്ടോര്‍ വാഹന നിര്‍മാണ, വിപണന മേഖലയെ പ്രതിസന്ധിയിലാക്കി. ഏകദേശം 12,000 കോടി രൂപയുടെ നഷ്ടമാണ് വിപണിക്കുണ്ടാകുകയെന്നാണ് കണക്കുകൂട്ടല്‍.
വ്യാവസായിക, യാത്രാ, ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളിലായി 8.24 ലക്ഷം യൂണിറ്റ് ബിഎസ് മൂന്ന് വാഹനങ്ങളാണ് മാര്‍ച്ച് 20 വരെ നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും കൈകളിലുള്ളത്.
മുന്‍നിരക്കാരായ ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര & മഹീന്ദ്ര ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട, ടിവിഎസ് തുടങ്ങിയവര്‍ക്കാണ് ഏറെ നഷ്ടം. അതേസമയം, ബജാജ് ഓട്ടോ, ഭാരത് ബെന്‍സ് തുടങ്ങിയവര്‍ ബിഎസ് നാലിന് അനുകൂലമായി നേരത്തെ രംഗത്തുണ്ട്. 2010ലാണ് ബിഎസ് നാല് നടപടികള്‍ക്കു തുടക്കമായത്. എന്നാല്‍, പല നിര്‍മാതാക്കളും ഇക്കാര്യം ഗൗരവമായെടുത്തില്ല. സുപ്രീംകോടതി തന്നെ വിചാരണയ്ക്കിടെ ഇതു ചൂണ്ടിക്കാട്ടി. കോടതി വിധി ഓഹരി വിപണിയിലും ചലനമുണ്ടാക്കി.
വാഹനങ്ങളില്‍ മാറ്റം വരുത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍, അതിന് ഏറെ ചെലവു വരും. 40,000 രൂപ വിലയുള്ള ബൈക്കിന് ചുരുങ്ങിയത് 5,000 രൂപയെങ്കിലും ചെലവാക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അതിനിടെ, വാഹനങ്ങള്‍ വിദേശത്തേക്ക് അയക്കാനുള്ള ശ്രമങ്ങളുമുണ്ട്. അശോക് ലൈലാന്‍ഡ് ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തി.
കോടതി വിധിയില്‍ നിരാശയാണ് പല നിര്‍മാതാക്കളും പ്രകടിപ്പിച്ചത്. തീരുമാനം അപ്രതീക്ഷിതവും മുന്പരിചയമില്ലാത്തതുമെന്നും വ്യവസായത്തിന് തിരിച്ചടിയാകുമെന്നും ടാറ്റ മോട്ടോഴ്സ് പ്രതികരിച്ചു. സുപ്രീംകോടതി നിര്‍ദേശം ‘പിഴ’യായി സ്വീകരിച്ച് പുതിയ വാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങാമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് മഹീന്ദ്ര & മഹീന്ദ്രയുടെ എംഡിയുമായ പവന് ഗോയങ്ക പറഞ്ഞത്.
തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ സംഘടന സിയാം പ്രസിഡന്റും അശോക് ലൈലാന്‍ഡ് തലവനുമായ വിനോദ് ദാസരി പറഞ്ഞു. ഏഴു വര്‍ഷമായി ബിഎസ് നാല് ഇന്ധനം ലഭ്യമാക്കാന്‍ എണ്ണക്കമ്പനികള്ക്കായിട്ടില്ലെന്നും പെട്ടെന്ന് തീരുമാനം നടപ്പാക്കുന്നത് മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന നിര്‍മാണ മേഖലയുടെ വികാസത്തിന് സ്ഥിരതയുള്ള ദീര്‍ഘകാല നയങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: