ലാഹോര്‍: കൊലക്കുറ്റത്തില്‍ നിന്നു രക്ഷപ്പെടാന്‍ മതംമാറ്റമോ? സംശയിക്കണ്ട, പാക്കിസ്ഥാനിലെ ലാഹോറിലുള്ള കോടതി മുറിയില്‍ നിന്ന് അത്തരത്തിലൊരു വാഗ്ദാനം കേള്‍ക്കുന്നു. മുസ്ലീം സമുദായത്തില്‍പ്പട്ട രണ്ടു പേരെ കൊന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ് 42 ക്രിസ്താനികള്‍. കോടതിയില്‍ വിചാരണ തുടരുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നേരിട്ടാണ് ഇവരോടു ഈ വാഗ്ദാനം മുന്നോട്ടു വച്ചത്. നിങ്ങള്‍ ഇസ്ലാംമതത്തിലേക്കു മാറിയാല്‍ കൊലക്കുറ്റത്തില്‍ നിന്നു രക്ഷിക്കാം എന്നായിരുന്നു വാഗ്ദാനം.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ലാഹോറിലെ യൗഹാനാബാദ് എന്ന സ്ഥലത്തെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞപ്പോഴാണ് രണ്ടു ബോംബുകള്‍ പൊട്ടിയത്. ഈ ആക്രമണം ആസൂത്രണം ചെയ്തവര്‍ എന്നാരോപിച്ച് രണ്ടു മുസ്ലീങ്ങളെ ക്രിസ്ത്യാനികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു വധിക്കുകയായിരുന്നു.
ഈ കേസിന്റെ വിചാരണ ലാഹോറിലെ ഭീകരവിരുദ്ധ കോടതിയില്‍ തുടരുമ്പോഴാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്യദ് അനീസ് ഷാ കുറ്റാരോപിതരെ മതം മാറാന്‍ പ്രേരിപ്പിച്ചെന്നാണ് പാക് പത്രമായ ദി എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന ജോസഫ് ഫ്രാങ്കിയും ഇക്കാര്യം ശരിവെയ്ക്കുന്നു. ഇസ്ലാംമതത്തിലേക്കു മാറിയാല്‍ കുറ്റവിമുക്തരാക്കുന്ന കാര്യത്തില്‍ താന്‍ ഉറപ്പു നല്‍കാം എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളോടു പറഞ്ഞതെന്ന് ജോസഫ് ഫ്രാങ്കി പറയുന്നു.
മതം മാറുന്നതിലും ഭേദം തൂക്കുകയറാണെന്ന് പ്രതികളില്‍ ഒരാള്‍ പ്രോസിക്യൂട്ടറിനു മറുപടി നല്‍കിയെന്നും ഫ്രാങ്കി പറയുന്നു.
എന്നാല്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്യദ് അനീസ് ഷാ ഇതു നിഷേധിച്ചു. കോടതിയിലെ ക്യാമറാ ദൃശ്യത്തില്‍ സെയ്യദ് അനീസിന്റെ വാക്കുകള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ താനൊരു സാധ്യത മുന്നോട്ടു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. പ്രോസിക്യൂട്ടറിനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: