ആലപ്പുഴ: കായംകുളം താപനിലയത്തില്‍ നിന്ന് ഇനി സോളാര്‍ വൈദ്യൂതിയും ലഭിക്കും. ഇതു സംബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 100 കിലോ വാട്ട് സൗരോര്‍ജ വൈദ്യൂതിയാണ് എന്‍ടിപിസി ഉല്പാദിപ്പിക്കുന്നത്. ഇത് 175 മെഗാവാട്ടായി ഉയര്‍ത്തും.
ചെന്നൈയില്‍നിന്നുളള സിപ്റ്റ് എന്ന കമ്പനിക്കാണ് ഇതിന്റെ മേല്‍നോട്ടം. സൗരോര്‍ജ്ജ പാനലുകളെ ഉദ്ദീപിപ്പിക്കുന്നതിനായി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 740 പ്രധാന ഫ്ളോട്ടിങ്ങുകള് സ്ഥാപിച്ചിട്ടുണ്ട്. എന്‍ടിപിസിയുടെ അവശേഷിക്കുന്ന ഭൂമിയും ജല മേഖലയും പ്രയോജനപ്പെടുത്തി കൂടുതല്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള തീരുമാനം സര്‍ക്കാരിനെയും എന്‍ടിപിസി ദേശീയ ഏജന്‍സിയെയും അറിയിച്ചിട്ടുണ്ട്. പ്ലാന്റിലെ നിലവിലുളള സംവിധാനങ്ങള്‍ ഉപയോഗപെടുത്തി വിലകുറഞ്ഞ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വിഷമകരമാണ്. അതിനാലാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യൂതി നല്കുവാന് കഴിയാതെ വരുന്നത്.
നാഫ്ത ഉപയോഗിച്ച് ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് വില കൂടുതല്‍ നല്‍കേണ്ടിവരുന്നത് തിരിച്ചടിയാകുന്നുണ്ട്. അതേസമയം എന്‍ടിപിസി നിലയം കായംകുളത്തുനിന്നും മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇത്തരത്തിലുളള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല.
കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നൂറുകണക്കിന് നിര്‍ദ്ധനര്‍ക്കു പ്രയോജനപ്പെടുന്നതായി മാനേജുമെന്റ് അറിയിച്ചു. പളളിപ്പാട് കുടിവെളള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജീവനകാരുണ്യ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ തോമസ് വര്‍ക്കി, കെ.എം. രാമകൃഷ്ണന്, കൃഷ്ണകുമാര്‍, സുബിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: