ചെങ്ങന്നൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി ആംബുലന്‍സ് പരീക്ഷാ മുറിയാക്കി. കോടുകുളഞ്ഞി രാജരാജേശ്വരി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷെറീഫാണ് അവശനിലയിലും ആംബുലന്‍സിലെത്തി സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷയെഴുതിയത്.
ബൈക്ക് അപകടത്തിലാണ് മുഹമ്മദ് ഷെറീഫിന് ഗുരുതരമായി പരിക്കേറ്റത്. ട്യൂഷന് കഴിഞ്ഞ് മറ്റൊരാളുടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം. തലയ്ക്കും കാലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷെറീഫിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ പ്രയാസം നേരിടുന്നതു കണ്ട് സ്കൂള്‍ മാനേജ്മെന്റും രക്ഷകര്‍ത്താക്കളും മുന്‍കൈയെടുത്ത് ആശുപത്രി അധികൃതരുടെ സഹായത്തോടെ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി. പ്രത്യേക അനുമതി വാങ്ങി ആംബുലന്‍സില്‍ ഇന്നലെ രാവിലെ ഒന്‍പതിന് പരീക്ഷാ കേന്ദ്രമായ മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിച്ചു.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മുഹമ്മദ് ഷെറീഫിന് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ക്ലാസ് ടീച്ചര്‍ കൂടിയായ സിന്ധു.കെ. പിള്ളയുടെ നേതൃത്വത്തിലുള്ള അധ്യാപകര്‍ ഏര്‍പ്പെടുത്തി.
പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക ആംബുലന്‍സിനു സമീപം മേല്‍നോട്ടം വഹിച്ചു. കൈയിലെ പരിക്കു കാരണം പേന പിടിച്ച് എഴുതാന്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും നല്ല രീതിയില്‍ ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ സാധിച്ചെന്ന് മുഹമ്മദ് ഷെറീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: