കൊച്ചി: സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ മൂലം തകര്‍ന്ന കെഎസ്ആര്‍ടിസി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, ജനോപകാരപ്രദമായ സര്‍വീസുകള്‍ നടത്തിയും സൗജന്യങ്ങള്‍ കൊടുത്തും സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് വന്നു ചേര്‍ന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത് ശമ്പളവും, പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെഎസ്ടി എംപ്ലോയീസ് സംഘ് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം, മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും, സ്ഥിരപ്പെടുത്തും വരെ അവര്‍ക്ക് സ്ഥിരം ജീവനക്കാരുടെ സ്റ്റാര്‍ട്ടിംഗ് ശമ്പളവും, ഇപിഎഫ്, ഇഎസ്ഐ പരിധിയില്‍ കൊണ്ടു വന്നു അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമായ സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് കെ.വി. മധുകുമാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം എറണാകുളം നഗരത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന ജില്ലാ സമിതി തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റായി കെ.ബി.സോമന്, ജില്ലാ സെക്രട്ടറിയായി ജി.മുരളീകൃഷ്ണന്, ജില്ലാ ട്രഷറര്‍ ആയി കെ.എന്‍.പ്രശാന്ത് എന്നിവരുള്‍പ്പെടെ 27 അംഗ ജില്ലാ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: