ആത്മീയതയെ ചെറുക്കുന്നതും തോല്‍പ്പിക്കുന്നതുമാണ് ദൗത്യമെന്ന പ്രചാരണത്തില്‍ വീണവര്‍ ജീവിതത്തില്‍ പരിക്കേറ്റപ്പോള്‍ വഴി തിരുത്തി. അവരുടെ പേരിന്റെ പട്ടിക നീണ്ടതാണ്. ഭൗതികയതുടെ സിദ്ധാന്തം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചവര്‍ തെറ്റുകള്‍ എണ്ണിയെണ്ണി ഏറ്റു പറയുന്നു. മാര്‍ക്സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള വഴിയില്‍ ആഘോഷങ്ങളാണ്. വിപ്ലവപ്പാട്ടുകള്‍ വേദമന്ത്രങ്ങള്‍ക്കു വഴി മാറുന്നു. എഴുത്തില്‍ വഴി മാറിയ ചിന്തകന്‍ ഒ. വി. വിജയന് ഋതസാഗരം കണ്ടറിഞ്ഞ് എഴുതിയ ഗുരുസാഗരം ഇക്കാലത്ത് ഏറെ പ്രസക്തമാകുന്നു. ഗുരുസാഗരം നോവലിന് 30 വയസ്സ്. ഒ. വി. വിജയന് അന്തരിച്ചിട്ട് 12 വര്‍ഷം.
നചികേതസ്സിന്റെ സന്ദേഹങ്ങളെ മൃത്യു എങ്ങനെ ശമിപ്പിച്ചുവെന്ന് നിര്മലാനന്ദന് ഓര്‍ത്തുനോക്കിയിട്ടുണ്ട്. സംവാദത്തിലൂടെയോ? അല്ലെന്ന് നിര്മലാനന്ദന് തോന്നി. സന്ദേഹങ്ങള്‍ ശമിച്ചത് ആദ്യ ദൃശ്യത്തിലൂടെയും സ്പര്‍ശത്തിലൂടെയും പിന്നെ ഗാഢമായ മൗനത്തിലൂടെയും ആയിരിക്കുന്നിരിക്കണം. നചികേതസ്സ് യമനെത്തേടി പോയില്ലായിരുന്നെങ്കില്‍ യഥാകാലം നചികേതസ്സിനെത്തേടി യമന്‍ വന്നെത്തുമായിരുന്നു. ആരായുന്നതും എത്തുന്നതും തീര്‍ത്ഥാടനത്തിന്റെ വിഭ്രമങ്ങള്‍ മാത്രം, അവ രണ്ടിനുമിടയ്ക്ക് ശിഷ്യന്റെയും ഗുരുവിന്റെയും സംഗമം എന്നെന്നും നിലനിന്നു. സിംലയില്‍ വച്ചാണ് തദ്രൂപാനന്ദനെ ബാലകൃഷ്ണന് കണ്ടുമുട്ടുന്നത്. സിംലയിലുള്ള തന്റെ വീട്ടിലേക്ക് ഒരൊഴിവു ദിവസം രാവിലെ കേണല്‍ ഉത്തംസിംഗിനെ അന്വേഷിച്ചായിരുന്നു അയാള്‍ കയറിവന്നത്. വളര്‍ന്നു നീണ്ട ജടയും നഖങ്ങളും, കാഷായം, വജ്രകായത്തിന്റെ തേജസ്സ്.
”കേണല്‍ ഉത്തംസിംഗ് ഇവിടെനിന്നും മാറിപ്പോയല്ലോ,” ബാലകൃഷ്ണന് പറഞ്ഞു.
”വളരെ മുന്‍പത്തെ മേല്‍വിലാസമാണ് എന്റെ കൈയില്‍,” ആഗതന് മറുപടി പറഞ്ഞു. ”അന്വേഷിക്കാതിരുന്നത് എന്റെ തെറ്റായി പോയി. ക്ഷമിക്കുക.”’
എന്തുകൊണ്ടോ ബാലകൃഷ്ണന് ക്ഷണിച്ചു, ”അകത്തു വരൂ. വിശ്രമിച്ചിട്ടു പോകാം.”
അങ്ങനെ തുടങ്ങിയ പരിചയം. വര്‍ഷങ്ങള്‍ കഴിഞ്ഞ് തദ്രൂപാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു, ”ആ തെറ്റ് പറ്റുമെന്നും നാം തമ്മില്‍ കണ്ടുമുട്ടുമെന്നും എങ്ങനെയോ ഞാനറിഞ്ഞിരുന്നു.”
മറ്റൊരവസരത്തില്‍.
ബാലകൃഷ്ണന് അവധിയിലാണ്. കേദാരനാഥിനു സമീപമുള്ള തദ്രൂപാനന്ദന്റെ ആശ്രമത്തില്‍ അതിഥിയായി താമസിക്കുന്നു. പീഞ്ഞമരങ്ങള്‍ വളര്‍ന്നുനിന്ന മലഞ്ചെരുവിലൂടെ പടനായകനും സംന്യാസിയും നടന്നു.
”നാമൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ്,” തദ്രൂപാനന്ദന്‍ പറഞ്ഞു. ”സ്കൂളില്‍ കണക്കുചെയ്തത് ബാലകൃഷ്ണനോര്മ്മയുണ്ടോ?”
”ഓര്‍മ്മയുണ്ട്.”
”ബാലകൃഷ്ണന് കണക്കില്‍ മോശമായിരുന്നു, അല്ലേ?”
”എന്റെ കാര്യമാകട്ടെ ശോചനീയമായിരുന്നു. പതിനേഴിന്റെ ഗുണകോഷ്ഠം ചൊല്ലാന്‍ മേലാഞ്ഞ് എനിക്ക് കിട്ടിയ തല്ലിന്റെ കാര്യമോര്‍ക്കുമ്പോള്‍, ശിവ, ശിവ!”
കുട്ടികളുടെ ഉല്ലാസത്തോടെ രണ്ടുപേരും ചിരിച്ചു. പീഞ്ഞ മരങ്ങളിലൂടെ ഇളം ചൂടുള്ള സൂര്യന് മലഞ്ചെരിവ് നിറഞ്ഞു.
”നോക്കൂ,” തദ്രൂപാനന്ദന്‍ പറഞ്ഞു, ”ഇത്രയും സൂര്യ വെളിച്ചത്തിന്റെ നടുക്കു നിന്നുകൊണ്ടാണ് നാം നമ്മുടെ മനക്കണക്കിന് ഒരുമിച്ച് ഉത്തരം തേടുന്നത്. പ്രകൃതിയുടെ ഈ തുറസ്സിലും പ്രസാദത്തിലും ബാലകൃഷ്ണന് ആദിഗുരുവിനെ ആവാഹിക്കൂ.”
തനിക്ക് അറിവ് പകര്ന്നുതന്നവരെയത്രയും ബാലകൃഷ്ണന് ആദരവോടെ സ്മരിച്ചു. സ്മരിക്കുന്ന മനസ്സില്‍ അപാരമായ ഒരു ഗുരുപരമ്പര തെളിഞ്ഞു; കണ്ടുമുട്ടിയവരാരും തന്നെ എന്തെങ്കിലും അറിവ് പകര്ന്നുതരാതെ കടന്നുകളഞ്ഞിട്ടില്ല, ഓരോ അന്ധനും വെളിച്ചം തന്നു, ഓരോ മൂകന്റെയും കര്ണ്ണമന്ത്രം തന്നില്‍ ലയിച്ചു ചേര്‍ന്നു. തദ്രൂപാനന്ദന്റെ സാമീപ്യം തരംഗങ്ങളായി തന്നിലൂടെ കടന്നുപോയി, വെയിലിന്റെ ഇളംചൂട് പീഞ്ഞമരങ്ങളിലൂടെ കടന്നുപോയി. പൊടുന്നനെ ബാലകൃഷ്ണന് സ്നേഹപരേവശനായി.
”എനിക്കിപ്പോളറിയാം,” ബാലകൃഷ്ണന് പറഞ്ഞു, ”എന്റെ ഗുരു ആരെന്ന്.”
നചികേതസ്സിന്റെ ആദിസന്ദേഹങ്ങള് തനിക്ക് തന്നവന് നട്ടെല്ലില്‍നിന്ന് പതഞ്ഞൊഴുകിയ ചോരയുടെ വെളിപാടില്‍, തിരോധാനത്തിന്റെ മൗനത്തില്‍, ആ സന്ദേഹങ്ങള്‍ക്കുള്ള ഉത്തരം തനിക്ക് തന്നവന്.
”സിപാഹി ബേലിറാം,” ബാലകൃഷ്ണന് പറഞ്ഞു.
”അതെങ്ങനെയെന്ന് വിവരിച്ചുതരാന്‍ എനിക്ക് കഴിവില്ല.”
ഓം സഹനാവവതു, തദ്രൂപാനന്ദന്റെ കനിവും സ്നേഹവും ബാലകൃഷ്ണനെ ചൂഴ്ന്നു; അങ്ങനെ ബാലകൃഷ്ണന് ഒരിക്കല്‍ക്കൂടി ചുഷൂലിലെ മലഞ്ചെരിവുകളെ കണ്ടു: നിറഞ്ഞുനില്ക്കുന്ന ഉഷഃസന്ധ്യ, കാട്ടുമരങ്ങള്‍, അവയിലൂടെ അകലങ്ങളിലേക്ക് ചുഴലിതിരിഞ്ഞ് അന്യമായിത്തീര്‍ന്ന യുദ്ധം. തന്റെ സമീപത്ത് ബേലിറാം കിടക്കുന്നു. നട്ടെല്ലിലെ മുറിവില്‍നിന്ന് അപ്പോഴും മുന്നേപ്പോലെ ചോര പതഞ്ഞൊഴുകി.
‘സാബ്, നാം വീണ്ടും ആവര്‍ത്തിക്കുന്നല്ലോ,’ ബേലിറാം പറഞ്ഞു.
‘എനിക്കുവേണ്ടി ബേലിറാം വീണ്ടും മരണമനുഭവിക്കുകയാണോ?” ‘-‘-ബാലകൃഷ്ണന് ചോദിച്ചു.
‘സാബ്, ഇത് അദ്ധ്യയനത്തിന്റെ നിമിഷമാണ്,’ ബേലിറാം പറഞ്ഞു. ‘നമുക്കുവേണ്ടി ഇതൊരുക്കുവാന് അവന് എന്തുമാത്രം പാടുപെട്ടിരിക്കുന്നു! ഒരു യുദ്ധമത്രയും ഒരു ബാലപാഠത്തിനുവേണ്ടി!’
ചുഷൂലിലെ കാടുകള്‍ മാഞ്ഞുപോയി. ചിരിച്ചുകൊണ്ട് തദ്രൂപാനന്ദന്‍ മുന്പില് നിന്നു. അപ്പോഴും പീഞ്ഞമരങ്ങളിലൂടെ സൂര്യന് ഉതിര്ന്നിറങ്ങുകയായിരുന്നു. കേദാരനാഥിലെ വിരുന്നു കഴിഞ്ഞ് ബാലകൃഷ്ണന് താവളത്തിലേക് മടങ്ങി.
ബേലിറാമിന്റെ ഗ്രാമം സന്ദര്‍ശിച്ച ബാലകൃഷ്ണന്റെ തീര്‍ത്ഥാടന രഹസ്യം ദോഗ്രകള്‍ അറിഞ്ഞില്ല. അവര്‍ അവരുടെ പടനായകനു ചുറ്റും പൊതിഞ്ഞുകൂടുകയും അയാളെ കാലുകഴുകിച്ചൂട്ടുകയും ചെയ്തു. ഗുരുപീഠം സന്ദര്‍ശിക്കാന്‍ ബാലകൃഷ്ണന് വീണ്ടും വീണ്ടും ആ ദോഗ്രാ ഗ്രാമത്തില്‍ ചെന്നു. ഓരോ സന്ദര്‍ശനത്തിലും ബേലിറാം തനിക്ക് പുതിയ അറിവുകള്‍ തന്നു. ആ അറിവില്‍ പ്രഭയും നളന്ദയും മരിച്ചത് ഒരു മഹാപ്രയാണത്തിന്റെ അനുഭവമായി മാറി.
‘നോക്കൂ, സാബ്,’ ബേലിറാം പറഞ്ഞു. ‘സൂര്യവെളിച്ചത്തിന്റെ സ്വച്ഛതയിലൂടെ, കുളിര്‍ക്കാറ്റിലൂടെ പറന്നുവീണ് ആത്മത്യാഗം ചെയ്യുക! എന്തൊരനുഭൂതിയാണത്!’
‘ആ വേദനയോര്‍ത്ത് ഞാന്‍ ദുഃഖിക്കുകയാണല്ലോ, ബേലിറാം,’ ബാലകൃഷ്ണന് പറഞ്ഞു.
‘ജന്മങ്ങളിലൂടെ ഉറഞ്ഞുനിന്ന വേദനകള്‍ ആ വീഴ്ചയില്‍ ചിതറി ഇല്ലാതായി,’ ബേലിറാം പറഞ്ഞു. ‘എന്തൊരു മോചനമാണെന്ന് ഓര്‍ത്തുനോക്കൂ.’
ഭാട്ടിന്ഡയ്ക്കടുത്തുള്ള പ്രഭയുടെ അച്ഛന്റെ കൃഷിക്കളത്തില്‍ ഒരവധി കഴിച്ചുകൂട്ടി.
”നീ എന്തുചെയ്യാനുദ്ദേശിക്കുന്നു, മകനേ?” കിഴവനായ ശ്രീപതിറായി ചോദിച്ചു.
”എനിക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല, അമ്മാവാ,” ബാലകൃഷ്ണന് പറഞ്ഞു.
”ദില്ലിക്കു സമീപമായ നിലങ്ങളാണ് ഞാന്‍ പ്രഭയ്ക്ക് കൊടുത്തിട്ടുള്ളത്. അവ വളരെ വിലപിടിച്ച നിലങ്ങളാണ്. നീ പട്ടാളത്തില്‍നിന്ന് വിരമിക്കാന്‍ നിശ്ചയിച്ചാല്‍ നിനക്കവിടെ കൃഷി ചെയ്യാം. പഴങ്ങളോ ഗോതമ്പോ നിന്റെ ഇഷ്ടംപോലെ. അല്ലെങ്കില്‍, നിന്റെ അഭിരുചി അപ്രകാരമാണെങ്കില്‍, ഒരു യന്ത്രശാല സ്ഥാപിക്കാം. എന്റെ കൈയില്‍ മൂലധനമുണ്ട്. എനിക്കാരുമില്ലതാനും. അതോ പട്ടാളത്തില്‍ത്തന്നെ തുടരാനാണോ നിനിക്കിഷ്ടം? നീ അടുത്തെങ്ങാനും ബ്രിഗേഡിയറാകുമോ.”
”ഈ ആറുമാസത്തിനകം എന്നു കേള്‍ക്കുന്നു.’
കിഴവന് വിടര്‍ന്നു പുഞ്ചിരിച്ചു. പിന്നെ അയാളുടെ കണ്ണുകള്‍ ഈറനായി.
”പാവം പ്രഭയില്ലല്ലോ അതു കാണാന്‍. നളന്ദയ്ക്ക് നിന്റെ ചുമലിലെ നക്ഷത്രങ്ങള്‍ മാറുന്നത് കണ്ടറിയാന്‍ മാത്രം ഇന്ന് പ്രായമായിരുന്നിരിക്കും.”
”അവര്‍ക്ക് മുക്തി കിട്ടിയില്ലേ. അമ്മാവന് ശാന്തനാവൂ.”
”ഞാന്‍ ശാന്തനാണ് മകനേ. ഞാന്‍ എന്റെ പ്രാര്‍ത്ഥനയില്‍ എന്നും അവരെ ഓര്‍ക്കുന്നു. എന്നാല്‍, നീ ഇന്ന് ഒരു പട്ടാളക്കാരനെപ്പോലെയല്ല സംസാരിക്കുന്നത്.”
അറിവു പകരേണ്ട നിമിഷത്തിന്റെ ത്രാസം ബാലകൃഷ്ണന്റെയുള്ളില് നിറഞ്ഞു: ദൈവമേ, ഞാന്‍ പൊരുതിയില്ലല്ലോ, ഞാനെന്റെ ഗുരുവിനെ കണ്ടുമുട്ടുകമാത്രമായിരുന്നല്ലോ.
”അമ്മാവാ,” അയാള്‍ പറഞ്ഞു, ”ഞാന്‍ എന്നും പട്ടാളക്കാരനല്ലായിരുന്നു.”
”ഞാനെന്താണീ കേള്‍ക്കുന്നത്? ചുഷൂലിലെ ഏറ്റുമുട്ടലില്‍ നിനക്കല്ലേ ഏറ്റവും വലിയ കീര്‍ത്തിമുദ്രകള്‍ കിട്ടിയത്?”
ബാലകൃഷ്ണന് വിഷാദവാനായി ചിരിച്ചു.
”നിന്റെ ഇഷ്ടംപോലെ,” ശ്രീപതിറായി പറഞ്ഞു. ”പ്രഭയുടെ നിലങ്ങള്‍ ഇപ്പോള്‍ നിന്റെയാണല്ലോ. പോരെങ്കില്‍ എന്റെ കൃഷിക്കളത്തിനും മൂലധനത്തിനും അവകാശിയും നീ തന്നെ.”
തിരിച്ച് താവളത്തില്‍ ചെന്നതിന്റെ പിറ്റേദിവസം ചെറുപ്പക്കാരനായ ഒരു ആശ്രമവാസി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു.
”അങ്ങയെ തദ്രൂപാനന്ദ സ്വാമി ക്ഷണിക്കുന്നു,” ബ്രഹ്മചാരി അറിയിച്ചു.
”സന്തോഷം,” ബാലകൃഷ്ണന് പറഞ്ഞു. ”ഞാന്‍ കഴിവതും വേഗം വരാം.”
പിറ്റത്തെ ആഴ്ച ബാലകൃഷ്ണന് പട്ടാളസേവനമുപേക്ഷിച്ചു. വീണ്ടും കേദാരനാഥില്‍. പീഞ്ഞമരങ്ങള്ക്കിടയിലെ ചവിട്ടടിത്താരകളില്.
തദ്രൂപാനന്ദന്റെ കൂടെ മലഞ്ചെരിവില്‍ ഒരുപാട് ചിറ്റിത്തിരിഞ്ഞു. ആശ്രമത്തിലെത്തിയപ്പോല് നന്നെ ക്ഷീണിച്ചിരുന്നു.
”ഇന്ന് ഞാന്‍ ബാലകൃഷ്ണന് അത്താഴമായി പട്ടിണി വിളമ്പാന്‍ പോവുകയാണ്,” തദ്രൂപാനന്ദന്‍ പറഞ്ഞു.
അന്നുരാത്രി അവര്‍ ഒരുമിച്ചിരുന്നു ധ്യാനിച്ചു. ഉപവാസവും ധ്യാനവും പിറ്റേന്നും നീണ്ടു. രണ്ടാം ദിവസം പുലര്‍ച്ചയ്ക്ക് തദ്രൂപാനന്ദന്‍ ആശ്രമം വിട്ടു പുറത്തേക്കിറങ്ങി. ബാലകൃഷ്ണന് പിന്‍പേ നടന്നു.
കുന്നിറങ്ങി അവര്‍ അളകനന്ദയിലെത്തി. സാളഗ്രാമങ്ങളില്‍ താളംപിടിച്ചുകൊണ്ട് അളകനന്ദ അതിവേഗം ഒഴുകി. കടുംകുളിരില് തദ്രൂപാനന്ദനും ബാലകൃഷ്ണനും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്നു, ഓം സഹനാവവതു, വെള്ളം തേവി തദ്രൂപാനന്ദന്‍ ബാലകൃഷ്ണനെ കുളിപ്പിച്ചു, ഓം സഹനാവവതു. പര്വതസരിത്തിന്റെ പ്രവാഹത്തിന് മുകളില്‍ സൂക്ഷ്മരൂപികളായ ഗുരുപരമ്പരകള്‍ കണ്‍പാര്‍ത്തുനിന്നു, ബാലകൃഷ്ണന് നഗ്നനായി പിറവികൊണ്ടു. താന്‍ ചുറ്റിയ തുണി, അറ്റുപോയ നാഭീബന്ധത്തെപ്പോലെ പുഴയൊഴുക്കില്‍ അകന്നകന്ന് അപ്രത്യക്ഷമായി.
”കരകയറൂ,” തദ്രൂപാനന്ദന്‍ പറഞ്ഞു.
ബാലകൃഷ്ണന് നീരൊഴുക്കില്‍നിന്ന് മേലോട്ടു കയറി നദീതടത്തില്‍ നിന്നു. അവിടെ മടക്കിവച്ചിരുന്ന കാവിത്തുണി നിവര്‍ത്തി തദ്രൂപാനന്ദന്‍ ബാലകൃഷ്ണനെ ഉടുപ്പിച്ചു. കാവിയുടെ നിറത്തില്‍ ബാലകൃഷ്ണന്റെ കണ്ണഞ്ചി. കാവിയുടെ നിറം തീയായി, പുഴയിലും ആകാശത്തിലും അതാളിക്കത്തി. ആ ആഗ്നേയത്തിന്റെ പാരവശ്യത്തില്‍ ബാലകൃഷ്ണന് കൈകൂപ്പി, കണ്ണു ചിമ്മി തദ്രൂപാനന്ദന്റെ മുന്പില് കുനിഞ്ഞു, പിന്നെ മുട്ടുകുത്തി കാല്പടം തൊട്ടു; അപ്പോഴും തീയെരിയുകയായിരുന്നു, അതില്‍ ഒരു സ്ഥൂല പ്രപഞ്ചമത്രയും എരിഞ്ഞു ചാമ്പലാവുന്നത് ബാലകൃഷ്ണനറിഞ്ഞു. ആഗ്നേയം ശമിച്ചപ്പോള്‍ തദ്രൂപാനന്ദന്റെ വിളി ബാലകൃഷ്ണന് കേട്ടു, ”നിര്മ്മലാനന്ദാ, എഴുന്നേല്ക്കൂ!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: