കേരളത്തെ മൊത്തം ശരിയാക്കാമെന്ന വാഗ്ദാനവുമായി ഭരണത്തിലേറിയവര്‍ ഒന്നൊന്നായി ശരിപ്പെടുത്തുന്ന രീതിയിലേക്കാണ് പോവുന്നത്. ജനങ്ങളെ ആവുന്ന തരത്തിലൊക്കെ പിഴിയുകയാണ്. ഏറ്റവും ഒടുവല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാണ് നീക്കം. വൈകാതെ യൂണിറ്റിന് 20-30 പൈസ കൂട്ടാനാണത്രെ തീരുമാനിച്ചിട്ടുള്ളത്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി വര്‍ധനയെന്നാണ് ഒടുവില്‍ എടുത്ത തീരുമാനം. എല്ലാ രംഗത്തും തികച്ചും പരാജയവും നിസ്സഹായവുമായ ഒരു ഭരണകൂടം പക്ഷേ, ജനങ്ങളെ കഷ്ടപ്പെടുത്തുന്നതില്‍ ഒരുപേക്ഷയും വരുത്താതെ കുതിക്കുകയാണ്. അത്തരം കാര്യങ്ങള്‍ക്ക് തടസ്സം വരാതിരിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നു. സ്വന്തം പാര്‍ട്ടിയെയും സ്വന്തക്കാരെയും എങ്ങനെയും താങ്ങിനിര്‍ത്തണമെന്ന അജണ്ടയാണ് ഇടതു സര്‍ക്കാരിനുള്ളത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് ഇവരെ ഇരുട്ടടിയടിച്ച് തളര്‍ത്തിയിടുന്നത്. അതേസമയം സര്‍ക്കാരിലേക്ക് ചെല്ലേണ്ട എല്ലാ സംഗതികള്‍ക്കും സമയാസമയങ്ങളില്‍ വില വര്‍ദ്ധിപ്പിക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബര കാറുകള്‍ വാങ്ങാനും അടുത്തിടെ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിനായി കോടികള്‍ തന്നെയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ രോഷം ഉയരാതിരിക്കാന്‍ പ്രതിപക്ഷ നേതാവിനും അത്തരം ഒരു കാറ് നല്‍കും. പ്രതിപക്ഷമായാലും ഭരണപക്ഷമായാലും പോരുന്നതൊക്കെ പോരട്ടെ എന്ന നിലപാടായതിനാല്‍ പ്രശ്നമൊന്നുമില്ല. എല്ലാ തരത്തിലും പ്രതിസന്ധി നേരിടുന്ന ജനങ്ങളെ വീണ്ടും കഷ്ടപ്പെടുത്തുന്ന തരത്തിലേക്കാണ് വൈദ്യുതി നിരക്ക് വര്‍ധനയും വരുന്നത്. ഇതുമൂലം ഒരിടത്തരം കുടുംബത്തിന്റെ ബജറ്റ് തകിടംമറിയുമെന്ന് ഉറപ്പാണ്. കുരുക്കില്‍ നിന്ന് വലിയ കുരുക്കിലേക്കായിരിക്കും കുടുംബങ്ങള്‍ വഴുതി വീഴുക.
വൈദ്യുതി നിരക്ക് സംബന്ധിച്ച റഗുലേറ്ററി കമ്മിഷന് ഉത്തരവ് നടപ്പിലാക്കാന്‍ തീരുമാനിക്കുന്നതിലൂടെ ഒറ്റയടിക്ക് കോടികളാണ് വൈദ്യുതി ബോര്‍ഡിന് കിട്ടുക. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തിലുള്ള വൈദ്യുതി ചാര്‍ജാണ് കേരളത്തില്‍ ഉള്ളതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. അത് നിലനില്‍ക്കെയാണ് യൂണിറ്റിന് 20-30 പൈസ വര്‍ധിപ്പിക്കാനുള്ള റഗുലേറ്ററി കമ്മിഷന് ഉത്തരവ് നടപ്പാക്കാന്‍ പോകുന്നത്. നിലവില്‍ പല തരത്തിലുളള ഇളവുകളും വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായി സൗജന്യം അനുവദിക്കുന്നതുള്പ്പെടെയാണത്. എന്നാല്‍ ഇളവുകളും മറ്റും തുലോം പരിമിതമാണ്. ചെറിയൊരു ശതമാനം ഇളവുനല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി ഭീമാകാരമായ തരത്തിലാണ് മറ്റുള്ളവരില്‍നിന്ന് പിഴിഞ്ഞെടുക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നടപ്പാക്കാന്‍ പോകുന്ന വൈദ്യുതി വര്‍ധന. ഒരു രൂപ ഇളവുകൊടുത്ത് പത്തുരൂപ പിടിച്ചുവാങ്ങുന്ന മുച്ചീട്ടുകളി എന്ന് പറഞ്ഞാല്‍പോലും തെറ്റാവില്ല.
പുതിയ നിരക്കുവര്‍ധനവിലൂടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ലഭിക്കാന്‍ പോവുന്നത് 550 കോടി രൂപയിലേറെയാണ്. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നഷ്ടത്തിലാവുന്ന അവസ്ഥയെ മറികടക്കാനാണ് ഇത്തരത്തില്‍ ജനങ്ങളില്‍ നിന്ന് നിരക്കുവര്‍ധനയിലൂടെ കോടികള്‍ പിരിച്ചെടുക്കുന്നത്. വൈദ്യുതി മേഖലയിലെ സുതാര്യമായ ഇടപാടുകള്‍ക്കായി ഒന്നും ചെയ്യാത്ത റഗുലേറ്ററി അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ഇത്തരത്തില്‍ കോടികള്‍ പിരിച്ചെടുക്കാന്‍ അത്യുത്സാഹമാണ് കാണിക്കുന്നത്. ജനപക്ഷ സര്‍ക്കാര്‍ എന്നത് ഏട്ടിലെ പശുവായി മാറിയിരിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്ന് മാറ്റംവരണമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ജനങ്ങള്‍ രംഗത്തിറങ്ങേണ്ടി വരും. ഏതു മേഖലയുടെയും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജനങ്ങളില്‍നിന്ന് കോടികള്‍ പിഴിഞ്ഞെടുക്കുന്ന നടപ്പു രീതിക്ക് മാറ്റമുണ്ടാവണം.
ഭരണകൂടത്തിന്റെ അന്യായ നടപടികള്‍ക്കെതിരെ ശക്തിയുക്തം രംഗത്തുവരേണ്ട പ്രതിപക്ഷമാണെങ്കില്‍ വയ്യാവേലിക്ക് തങ്ങളില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജനവിരുദ്ധ നടപടികള്‍ ഈ ഭരണകൂടത്തിന് സ്വീകരിക്കാനാവുന്നതും അതുകൊണ്ടുതന്നെയാണ്. ദുര്‍ബലമായ പ്രതിപക്ഷമാണ് ഈ സര്‍ക്കാരിന്റെ ബലം. മൂന്നാര്‍ ഭൂമി കയ്യേറ്റത്തിലുള്പ്പെടെ പാച്ചുവും കോവാലനും കളിക്കുന്നതിനാല്‍ പ്രതിപക്ഷത്തിന് ഒരു പ്രക്ഷോഭം നടത്തുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ കുടി കഴിയാതായിരിക്കുന്നു. അധികാരത്തിലേറിയശേഷം ഒന്നിനു പിറകെ ഒന്നായി ജനവിരുദ്ധ നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി വൈദ്യുതി നിരക്കു വര്‍ധന ചൂണ്ടിക്കാട്ടാം. സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ മാത്രമേ ഇത്തരം അനഭിലഷണീയമായ നടപടികള്‍ അവസാനിപ്പിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: