കൊച്ചി: ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിജ്ഞാനദാഹികള്‍ ഇന്ത്യയിലേക്കെത്തുന്ന കാലം വരണമെന്ന് നളന്ദ സര്‍വകലാശാലാ ചാന്‍സലര്‍ ഡോ. വിജയ് ഭട്കര്‍. ആ നിലവാരത്തിലുള്ള സര്‍വകലാശാലകള്‍ ഇവിടെ ഉണ്ടാകുന്ന കാലത്തേ വികസിത രാജ്യം എന്ന പൂര്‍ണ സങ്കല്പത്തിലേക്ക് രാജ്യം മാറുകയുള്ളൂവെന്ന് നവതിയാഘോഷം ഉദ്ഘാടനം ചെയ്ത ഡോ. ഭട്കര്‍ പറഞ്ഞു.
നളന്ദ, തക്ഷശില എന്നിവിടങ്ങളില്‍ നിന്നും പകര്‍ന്നു നല്കിയ വിജ്ഞാനമാണ് പൗരാണിക ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് ഗുരുസ്ഥാനം ലഭിക്കാന്‍ കാരണം. ആ നിലവാരത്തിലേക്ക് ഉയരാന്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും ഡോ ഭട്കര്‍ പറഞ്ഞു. 21ാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും അദ്ദേഹം പറഞ്ഞു.
പി. പരമേശ്വരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ജനറല്‍ സെക്രട്ടറി കെ. സി. സുധീര്‍ ബാബു, ആഘോഷസമ്മിതി സഹ സംയോജകന്‍ ഡോ. എ. ആര്. എസ്. മേനോന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: