ഹിമാലയത്തില്‍ മുഴുവന്‍ മേഞ്ഞുനടക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരാളാണ് നന്ദികേശ്വരന് എന്ന കാള. ശ്രീ പരമേശ്വരന്റെ വാഹനവും ഭൂതഗണങ്ങളുടെ നാഥനുമായ നന്ദി ഒരു ദിവസം നോക്കിയപ്പോള്‍ ശ്രീപാര്‍വതിദേവിയുടെ അന്തപുരകവാടത്തില് ഒരു ബാലകന് നില്ക്കുന്നു. അടുക്കെ നിന്നവരോടന്വേഷിച്ചു- ഈ പിള്ളയാര്‍? നന്ദി ഇതു പതുക്കെയാണ് ചോദിച്ചതെങ്കിലും ശബ്ദവും പ്രതിശബ്ദവുവുമായി ഷത് ഹിമാലയസാനുക്കള്‍ മുഴുവന്‍ ഏറ്റുചൊല്ലി ‘പിള്ളയാര്‍?’
മറ്റ് ഭൂതഗണങ്ങള്‍ പരസ്പരം ചോദിച്ചു- പിള്ളയാര്‍? ആ ചോദ്യം ഭൂഗണങ്ങളില്‍ ചിലര്‍ ശ്രീപരമേശ്വരന്റെ കാതിലും എത്തിച്ചു. ഭഗവാനും ഇത് നേരത്തെ അറിഞ്ഞിരിക്കുന്നു. ഭഗവാന് തിരിച്ചുചോദിച്ചു പിള്ളയാര്‍. അവന് ആയുധധാരിയാണല്ലോ? അവിടെ എങ്ങനെ വന്നു എന്നൊക്കെ നിങ്ങളേന്വേഷിച്ചു വ്യക്തമാക്കുവിന്.
ഭഗവാന്റെ നിയോഗമനുസരിച്ച് ചിലര്‍ ബാലകനെ സമീപിച്ചു. ”മഹാദേവന്റെ നിര്‍ദ്ദേശം പാലിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ഹേ ബാലകാ, നീ ആരാണ്?
ബാലകന്: എന്നോടിതു ചോദിക്കാന്‍ നിങ്ങളാരാണ്? മഹാദേവിയൂടെ നിര്‍ദ്ദേശം പാലിക്കേണ്ടത് എന്റെയും ചുമതലയാണ്. എന്റെ അമ്മ ശ്രീപാര്‍വതിദേവി പറഞ്ഞതുപ്രകാരം ഞാന്‍ അന്തപുരത്തിനു കാവല്‍നില്‍ക്കുകയാണ്. ഞാന്‍ ജീവനോടെ നില്ക്കുമ്പോള് ഒരുത്തനേം ഇതിനകത്തേക്ക് കടത്തിവിടില്ല. സന്നദ്ധനായി നിന്ന വിനായകനോടെതിരിടാന് ഭയപ്പാടോടെ അവര്‍ ശിവനെ വിവരം ധരിപ്പിച്ചു. അവനെ അവിടെനിന്നും നിരോധിക്കാനായി നിങ്ങള്‍ നാലു മാര്‍ഗങ്ങളും വിധിയനുസരിച്ചു ചെയ്തോളൂ. ആദ്യം സാമം. നല്ല വാക്കുകള്‍കൊണ്ട് ശ്രമിക്കുക. പിന്നെ മധുരപലഹാരങ്ങളോ കളിപ്പാട്ടങ്ങളോ മേടിച്ചുകൊടുത്ത് ദാനം എന്ന മാര്‍ഗം ഉപയോഗിക്കൂ. അതും ഫലിച്ചില്ലെങ്കില്‍ ഭയപ്പെടുത്തി നോക്കൂ. ഭേദം എന്ന ഇതും പറ്റിയില്ലെങ്കില്‍ ദണ്ഡമാര്ഗം നോക്കാം. ആവശ്യമെങ്കില്‍ യുദ്ധതന്ത്രവും പ്രയോഗിക്കൂ.
ഭൂതഗണങ്ങള്‍ അതു പാലിച്ചു. ഉപദേശിക്കാന്‍ ശ്രമിച്ചു. ഫലം തിരിച്ചുള്ള ഉപദേശമായിരുന്നു.
വിനായകന് കുറേനേരമായില്ലേ ഒരേ നില്‍പ്പ്. ഇനി എന്തെങ്കിലും കഴിച്ച് വിശപ്പുമാറ്റിയശേഷം കാവല്നിന്നോളൂ എന്ന് ദാനമാര്ഗം ശ്രമിക്കാന്‍ ഗണനായകന്മാര് ശ്രമിച്ചു. ”എന്റെ വിശപ്പിന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളു”മെന്നായിരുന്നു മറുപടി.
നീ ഇവിടെനിന്നും മാറിനിന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ബലം പ്രയോഗിക്കേണ്ടിവരും എന്ന് ഭീഷണിപ്പെടുത്തി നോക്കി.
”നിങ്ങള്‍ക്ക് കാലങ്ങളായി യുദ്ധം ചെയ്ത തഴക്കവും പഴക്കവുമുണ്ടാകാം. എനിക്കാണെങ്കില്‍ കന്നിയുദ്ധമാണ്. നിങ്ങള്‍ ഒരുപാടു പേരുണ്ട്. ഞാന്‍ ഒറ്റക്കും. നിങ്ങള്‍ പരാജയമറിയാത്തവരാണ്. ആദ്യമായി പരാജയത്തിന്റെ അനുഭവവും നിങ്ങള്‍ക്ക് ലഭിക്കും” എന്ന് മറുഭീഷണിയായിരുന്നു ഗണേശന്റെ സൗമ്യഭാവത്തിലുള്ള മറുപടി. ഇനി യുദ്ധമാണെങ്കില്‍ ശിവപാര്‍വതി തമ്മിലായിരിക്കും യഥാര്‍ഥ യുദ്ധമെന്ന് ഗണേശന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: