കൊച്ചി: കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് രാജ്യത്തിന്റെ അരനൂറ്റാണ്ട് പാഴാക്കിയെന്ന് ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍. ദേശീയത; മാറുന്ന വീക്ഷണവും പുതിയ വെല്ലുവിളികളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു.
ദേശീയതയിലൂന്നി രാജ്യത്തെ പുനര്‍നിര്‍മ്മിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയെന്ന് കേത്കര്‍ ചൂണ്ടിക്കാട്ടി. ദേശീയതയാണ് രാജ്യത്തിന്റെ ജീവന്. അത് തകര്ക്കപ്പെടുന്നിടത്തെല്ലാം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും. ഇന്ത്യ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രമാണെന്നായിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാട്. ഇന്ത്യ എന്നൊരു രാജ്യമേ പാടില്ലെന്നായിരുന്ന കമ്യൂണിസ്റ്റുകളുടെ നിലപാട്. ഈ രണ്ട് നിലപാടുകള്‍ കാരണം വിലപ്പെട്ട അരനൂറ്റാണ്ട് രാജ്യത്തിന്നഷ്ടപ്പെട്ടു. ദേശീയതയിലൂന്നിയ രാഷ്ട്ര സങ്കല്പം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവിയുടുക്കാത്ത ഋഷിമാരെന്നാണ് ആര്‍എസ്എസ് പ്രചാരകരെ ഒരിക്കല്‍ ലാല്‍ കൃഷ്ണ അദ്വാനി വിശേഷിപ്പിച്ചത്. പി. പരമേശ്വരന് അവരില്‍ അഗ്രഗണ്യനാണ്. പ്രതിഫലേച്ഛ കൂടാതെ ദേശീയതയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കി രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മതി നടത്താന്‍ ബൗദ്ധിക ലോകം മുന്നോട്ടു വരണം. രാഷ്ട്രീയമായി മേല്‍ക്കൈ നേടിക്കഴിഞ്ഞു. ബൗദ്ധിക രംഗത്ത് നവ ലിബറല്‍ ഇടതുപക്ഷക്കാര്‍ നിറച്ചിരിക്കുന്ന പുക മറ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിനു ശേഷം വിശദമായ ചോദ്യോത്തരവേളയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: