കൊച്ചി: ദേശീയതയുടെയും രാഷ്ട്രത്തിന്റെയും നന്മ ലക്ഷ്യമാക്കി സര്‍വകലാശാലകളിലെ പാഠ്യവിഷയങ്ങള്‍ മാറ്റിയെഴുതണമെന്ന് ദേശീയ സെമിനാര്‍. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശീയത; മാറുന്ന വീക്ഷണവും പുതിയ വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
മുന്‍കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്, പൂന ഫെര്ഗൂസണ് കോളേജ് അസി പ്രൊഫസര്‍ പ്രസന്ന ദേശ്പാണ്ഡേ, ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എന്നിവരാണ് സെമിനാറില്‍ സംസാരിച്ചത്. ഭാരതീയ വിചാര കേന്ദ്രം ഉപാദ്ധ്യക്ഷന്‍ ഡോ സി.ഐ ഐസക് മോഡറേറ്ററായി.
സാംസ്കാരിക പഠനമെന്ന മുഖംമൂടിയണിഞ്ഞാണ് നവ ലിബറല്‍ സംഘം അക്കാദമിക വിഷയങ്ങളില്‍ നുഴഞ്ഞു കയറിയതെന്ന് പ്രസന്ന ദേശ്പാണ്ഡേ പറഞ്ഞു.
1925 ല്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ആരംഭിച്ച നവ ഇടതുപക്ഷ ചിന്തയുടെ ഭാഗമായാണ് ഇതു തുടങ്ങിയത്. പിന്നീട് കൊളംബിയ സര്‍വകലാശാലയുടെ മറവില്‍ ലോകത്തെ എല്ലാ സര്‍വകലാശാലകളിലും ഇത് പ്രചരിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് സാംസ്കാരിക ദേശീയത തകര്‍ക്കുന്ന രീതിയില്‍ ഇന്ത്യയിലെയും സര്‍വകലാശാലകളില്‍ ഇക്കൂട്ടര്‍ പിടി മുറുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരവാദം, സ്വത്വവാദം എന്നിവ ഉയര്‍ത്തി മനസില്‍ ഭീതി സൃഷ്ടിച്ചാണ് നവലിബറലുകള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു കമ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും അവര്‍ ദേശീയതയിലൂന്നിയാണ് പില്ക്കാലത്ത് പ്രവര്‍ത്തിച്ചത്. താരതമ്യേന സംവേദന ശീലമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇപ്പോള്‍ നവ ലിബറലുകള്‍ ലക്ഷ്യം വയ്ക്കുന്നത്. അതു കൊണ്ടാണ് ജെഎന്‍യുവില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയതെന്നും പ്രസന്ന പറഞ്ഞു.
ഭാരതീയ ബിംബങ്ങളെ തച്ചുടയ്ക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവനെയും അടിച്ചമര്‍ത്തുന്നവനെയും ഇവര്‍ തന്നെ സൃഷ്ടിക്കുന്നു. അങ്ങിനെ സഹാനുഭൂതി ഉണര്‍ത്തി വ്യവസ്ഥിതിയ്ക്ക് എതിരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാനാണ് സര്‍വകലാശാലകളിലെ ഇത്തരം പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമല്ലാത്ത പഠനങ്ങള്‍ കൊണ്ട് ഭാരതീയതയെ നിര്‍വചിക്കുന്ന ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: