കൊച്ചി: കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഈ പ്രവണത അവസാനിപ്പിച്ചാല്‍ ാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റാം. പി. പരമേശ്വരന്റെ നവതിയാഘോഷത്തിലെ സമാദരണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എതിര് ആശയക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹവും അസ്വസ്ഥത പ്രകടിപ്പിച്ചു. അവസാനിപ്പിക്കുമെന്ന് വാക്കു തന്നിരുന്നു. ഞാനത് വിശ്വസിക്കുന്നു. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ഒരാശയത്തിനു മാത്രം മേല്‍ക്കോയ്മ അംഗീകരിക്കാനാവില്ല. അക്രമം കാണിക്കുന്നവരെ പരിഷ്കൃത സമൂഹം നിന്ദിക്കണം. സാക്ഷര കേരളം ഇതിന് സഹകരിക്കണം. രാജ്നാഥ് സിങ് പറഞ്ഞു.
രാഷ്ട്രീയ അസ്പൃശ്യതയാണ് ജനസംഘത്തോടും ബിജെപിയോടും എന്നും കേരളത്തില്‍ കാണിച്ചിരുന്നത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേട്ടമുണ്ടായിട്ടില്ല. 60 വര്‍ഷമായി പരമേശ്വര്‍ജിയുടെയും മറ്റും നേതൃത്വത്തില്‍ അനേകം പ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ആദ്യമായാണ് ഒരു സീറ്റ് നിയമസഭയില്‍ നേടിയത്. അടിത്തറ ശക്തമാണ്, ഇനി മനോഹര സൗധം പണിയണം. അത് തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല.
ദേശീയവാദ രാഷ്ട്രീയം പിന്തുടര്ന്നുവെന്നതിന്റെ പേരില്‍ തൊട്ടുകൂടായ്മ അനുഭവിച്ച പാര്‍ട്ടിയാണ് ജനസംഘവും ബിജെപിയും. എന്നാല്‍, രാജ്യത്താകമാനം വിജയം കൈവരിച്ചിട്ടും ഒരു പാര്‍ട്ടിയോടും ബിജെപി തൊട്ടുകൂടായ്മ കാട്ടിയിട്ടില്ല. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മതേതര ശക്തി ബിജെപിയാണ്.
ജനസംഘത്തിന്റെയും ബിജെപിയുടെയും ആദര്‍ശം മനുഷ്യ ശക്തിയില്‍ കേന്ദ്രീകരിച്ചുള്ള വികസനത്തിന്റെ ഏകാത്മ മാനവ ദര്‍ശനമാണ്. ജനാധിപത്യം കൊടുക്കല്‍ വാങ്ങലാണ്. ചര്‍ച്ചകളിലൂടെ വേണം മുന്നോട്ടുപോകാന്‍.
എല്ലാത്തരം മതത്തെയും സ്വീകരിച്ച നാടാണ് ഭാരതം. മുസ്ലിം സമൂഹത്തില്‍ 72 വിഭാഗങ്ങളുണ്ട്. ഏതെങ്കിലുമൊരു മുസ്ലിം രാഷ്ട്രത്തില്‍ ഇവയെ എല്ലാം കാണാന്‍ സാധിക്കില്ല. എന്നാല്‍, ഇവയെല്ലാം ഇന്ത്യയിലുണ്ട്. അഭയാര്‍ത്ഥികളായി വന്നവരെയെല്ലാം ബഹുമാനത്തോടെ സ്വീകരിച്ച് സംസ്കാരത്തിന്റെ ഭാഗമാക്കിയ രാജ്യം ഇന്ത്യ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: