നെഹ്റു ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്മാന് പി. കൃഷ്ണദാസിന്റെ അറസ്റ്റും ജാമ്യം നല്കലുമൊക്കെ നിയമരംഗത്തും രാഷ്ട്രീയരംഗത്തും വന്‍ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരിക്കയാണ്. പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ കേരള ഹൈക്കോടതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കേസ് ഡയറി പരിശോധിച്ച ന്യായാധിപന് പ്രഥമദൃഷ്ടാ കുറ്റവുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.പോലീസിന്റെ തെറ്റായ നടപടികളെ ഹൈക്കോടതി ഈ ഹര്‍ജിയുമായി ബന്ധപ്പെടുത്തി അതിനിശിതമായി വിമര്‍ശിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതിന് അനുമതിപോലും ലഭിക്കാതെ തള്ളപ്പെടുകയാണുണ്ടായത്. കേരളത്തിലെ അഡ്വക്കറ്റ് ജനറലും കേന്ദ്രത്തിലെ ഉന്നത നിയമാധികാരിയും കിണഞ്ഞ് ശ്രമിച്ചിട്ടും വാദങ്ങളെല്ലാം സുപ്രീം കോടതിയില്‍ നിഷ്ഫലമാവുകയാണുണ്ടായത്.
ഇതേ പ്രതിക്കെതിരെ ലക്കിടി ജവഹര്‍ ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്നാരോപിച്ച കേസില്‍ അറസ്റ്റ് നാടകവും ചതിയും പ്രയോഗിച്ച് ജാമ്യമില്ലാ വകുപ്പ് കുത്തിത്തിരുകി ജയിലിലടയ്ക്കുകയും, അഞ്ചാം ദിവസം ഹൈക്കോടതി ഇയാളെ മോചിപ്പിക്കുകയും ചെയ്തു. റഗുലര്‍ ജാമ്യം നല്കിയ കേസില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍ മലയാളികളുടെ കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്.
കേരളം ഒരു അപരിഷ്കൃത സമൂഹമായി മാറുകയാണോ എന്ന് സംശയിക്കേണ്ട വിധമാണ് ഇവിടെ കാര്യങ്ങള്‍ പോകുന്നത്. മൂന്നു വ്യാഴവട്ടങ്ങള്‍ക്കു മുന്‍പ് സുപ്രീം കോടതി ജഡ്ജി ജാമ്യം സംബന്ധിച്ച് നല്കിയ ഒരുവിധിന്യായത്തിന് നിയമലോകം നല്കിയ തലവാചകം ‘ബെയില്‍ ഓര് ജയില്‍’ എന്നതായിരുന്നു. ജമ്യംനല്‍കല്‍ പൊതുനിയമവും ജാമ്യം നിഷേധിക്കല്‍ അപവാദവും എന്നതായിരുന്നു ആ വിധിയുടെ പൊരുള്‍. എന്നാലിപ്പോള്‍ അറസ്റ്റിനുള്ള മുറവിളി പൊതുസങ്കല്‍പ്പവും ജാമ്യം ലഭിക്കല്‍ അപവാദവുമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത് ആപത്കരവും മനുഷ്യസ്വാതന്ത്ര്യ വിരുദ്ധവുമാണ്.
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് എന്ന വമ്പന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിനു മതിയായ തെളിവുശേഖരിക്കാനും സാഹചര്യങ്ങള്‍ കോടതി മുമ്പാകെ വെയ്ക്കാനും പോലീസിനും ഭരണകൂടത്തിനും ബാദ്ധ്യതയുണ്ട്. അത്തരം തെളിവുകള്‍ ഖണ്ഡിക്കാന്‍ കൃഷ്ണദാസിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനുമവകാശമില്ല. ജാമ്യാപേക്ഷാ ഘട്ടത്തില്‍ ശിക്ഷവിധിക്കാന്‍ കോടതിക്കവകാശമില്ല. പ്രഥമദൃഷ്ട്യാ തെളിവില്ലാതെ ഒരാളെ റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നതും ശരിയല്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിരീക്ഷണങ്ങളെ ഈ ലേഖകന്‍ മാനിക്കുന്നു. അങ്ങനെയെങ്കില്‍ നെഹ്റു കോളജ് ചെയര്‍മാനെ വേട്ടയാടുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നോ എന്ന കാര്യം അന്വേഷിക്കേണ്ടതു തന്നെയാണ്.
ഏത് ഹീനമായ ക്രിമിനല്‍ കുറ്റം ചെയ്തയാളിനും ശിക്ഷക്കുമുന്‍പ് വിചാരണയില്‍ കുറ്റം നിഷേധിക്കാനും ഖണ്ഡിക്കാനും നിരപരാധിത്വം തെളിയിക്കാനുമവകാശമുണ്ട്. ഇത് നിഷേധിക്കാന്‍ പാടില്ലാത്ത അടിസ്ഥാന അവകാശമാണ്. മുംബൈ അക്രമണത്തില്‍ പങ്കെടുത്ത കൊലയാളിയായ കസബ് എന്ന പാക്ക് ഭീകരന് സര്‍ക്കാര്‍ കോടികള്‍ മുടക്കി ട്രയല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ചാനല്‍ ദൃശ്യങ്ങളും മറ്റും വഴി അയാള്‍ ചെയ്ത കുറ്റം ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷെ ഉടനടി അയാളെ വെടിവെച്ചു കൊല്ലുകയായിരുന്നില്ലല്ലോ. നിയമാധിഷ്ഠിത നീതി അവസാനം അയാളെ തൂക്കിലേറ്റും മുമ്പ് ”പരമകാരുണികനായ അള്ളാഹു, ഞാന്‍ തെറ്റു ചെയ്തുപോയി. എന്നോട് പൊറുക്കണമേ” എന്ന് കസബ് പ്രാര്‍ത്ഥിക്കുകയായിരുന്നു. മസ്തിഷ്ക പ്രക്ഷാളനം വഴി ധനസ്വാധീനത്തിനും മറ്റും വഴങ്ങി വഴിതെറ്റി ഭീകരനായ ഈ യുവാവിനുപോലും സ്വന്തം തെറ്റ് മനസ്സിലാക്കിക്കൊടുക്കാന്‍ നമ്മുടെ ക്രിമിനല്‍ നീതിക്രമത്തിനു കഴിഞ്ഞു. ‘കുറ്റത്തെ വെറുക്കൂ, കുറ്റവാളിയെ വെറുക്കാതിരിക്കൂ’ എന്ന് ഉരുവിട്ടു പഠിപ്പിച്ച ഗാന്ധിജിയുടെചിത്രം മാത്രമാണ് കോടതി മുറിയില്‍ വച്ചിട്ടുള്ളതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
അപവാദങ്ങളും വിവാദങ്ങളും അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ ഏതു ക്രിമിനല്‍ കേസിലും അറസ്റ്റിനുള്ള മുറവിളിയാണ് ആദ്യമുയരുക. ഈയടുത്ത കാലത്തു നടന്ന കൃഷ്ണദാസ് കേസിലും, കണ്ണൂരിലെ വൈദിക-കന്യാസ്ത്രീ കേസിലും, കുവൈറ്റ് ഉതുപ്പുകേസിലുമൊക്കെ പ്രതികളുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ഈ ലേഖകനെ ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. പലരേഖകളും കാണാനായപ്പോള്‍ പോലീസ് പറയുന്നത് അപ്പടി വിശ്വസിക്കാന്‍ പ്രയാസം തോന്നി. സ്വാധീനത്തിനും മാധ്യമ പ്രചാരണങ്ങള്‍ക്കും വഴങ്ങി ക്രിമിനല്‍ നീതിയുടെ ‘പെന്‍ഡുലം’ ചരിഞ്ഞുകൂടാ. ഭരണകൂട ഇടപെടലുകള്‍ ക്രമിനല്‍നീതിയുടെ നടത്തിപ്പില്‍ ഉണ്ടായിക്കൂടാ.
2014 ഡിസംബര്‍ 15 ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് നല്കിയ വിധിന്യായ പ്രകാരം ജാമ്യം ഉദാരമായി നല്‍കണമെന്നും അത് വിചാരണക്കു മുമ്പുള്ള ശിക്ഷയായിക്കൂടെന്നും നിഷ്കര്‍ഷിക്കുന്നു. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സത്ലിംഗപ്പ എന്ന കോണ്‍ഗ്രസ് നേതാവിന് 2010 ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി മുന്‍കൂര്‍ജാമ്യം നല്‍കികൊണ്ട് പ്രസ്താവിച്ച വിധിയില്‍ മുന്‍കൂര്‍ജാമ്യം ഉദാരമാക്കണമെന്ന് വിധിച്ചു. ഏഴു കൊല്ലത്തില്‍ താഴെ ശിക്ഷയ്ക്കുള്ള കുറ്റങ്ങള്‍ക്ക് ജാമ്യം പൊതുനിബന്ധനപോലെ സുപ്രീം കോടതി നിഷ്കര്‍ഷിച്ചുകൊണ്ടുള്ള അടുത്ത കാലത്തെ വിധിയും നമുക്കു മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസില്‍ കേരളം ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: