യുഡിഎഫ് നേതാക്കളുടെ കൂട്ടത്തോടെയുള്ള മൂന്നാര്‍ ഉല്ലാസ യാത്രകാണുമ്പോള്‍ മണ്ടന്മാരല്ലാത്തവരെല്ലാം ചിരിക്കും. കാരണം 2016 മെയ് മാസം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമല്ല ഈ കയ്യേറ്റങ്ങളൊന്നും നടന്നിരിക്കുന്നത്. വനം കയ്യേറ്റം അറുപതുകളിലേ തുടങ്ങിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അന്നന്ന് ഭരിച്ചിരുന്നവര്‍ അതിന് കൂട്ടുനിന്നിട്ടുമുണ്ട്. ഇന്നാണ് ഇതിനു പിന്നില്‍ കയ്യേറ്റ മാഫിയ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
കേരളത്തില്‍ കയ്യേറ്റക്കാരില്ലാത്ത വനപ്രദേശമില്ല. മൂന്നാര്‍ സുഖവാസ കേന്ദ്രമായതും, റിസോര്‍ട്ടു നിര്‍മാണം മത്സരമായതുകൊണ്ടുമാണ് മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചത്. അല്ലാത്തപക്ഷം കുറച്ചു രാഷ്ട്രീയക്കാരുടെ അറിവിലൊതുങ്ങിയേനെ. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടായ്മയോടെ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ ഒത്താശയോടുകൂടി മാഫിയകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ കയ്യേറ്റമാണിത്.
അച്യുതാനന്ദന്റെ മൂന്നാര്‍ കുടിയിറക്കല്‍ യജ്ഞം പരാജയമായിരുന്നു എന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. അതുകൊണ്ട് അഞ്ചുവര്‍ഷം നാടുഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിയിറക്കിയവരേയും സ്വന്തം പാര്‍ട്ടിക്കാരേയും വീണ്ടും കയ്യേറ്റത്തിന് അനുമതി കൊടുക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
അച്യുതാനന്ദന്റെ ഭരണകാലത്ത് കയ്യേറ്റക്കാരോട് ദയാദാക്ഷിണ്യം കാണിക്കാതെ കുടിയൊഴിപ്പിക്കല്‍ പ്രക്രിയ മുന്നോട്ടുപോയപ്പോള്‍ അതിന് തുരങ്കംവച്ച് നിര്‍ത്തലാക്കാനും ഒപ്പംനിന്ന് സര്‍ക്കാര്‍ ഡ്യൂട്ടി സത്യസന്ധമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെ പലവിധത്തില്‍ പീഡിപ്പിച്ചു മനോവീര്യം കെടുത്താനും ശ്രമിച്ച ഈ നേതാക്കള്‍ക്ക് കയ്യേറ്റത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്?
ചെറിയ തോതിലെങ്കിലും മാധ്യമ ധര്‍മ്മം അനുഷ്ഠിക്കുന്ന ചിലരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് ഇത്തരം പൊതുമുതല്‍ കൊള്ളയടി ജനങ്ങളറിയുന്നത്. അല്ലാത്തപക്ഷം ഇത് കുറച്ചു രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ശ്വവര്‍ത്തികളും കുറച്ചു മാഫിയകളും കോടികള്‍ സമ്പാദിക്കുന്നതിനുള്ള ഒരു ബിസിനസ്സാക്കി തുടരുകതന്നെ ചെയ്യും. മാധ്യമങ്ങള്‍ പറയുന്നത് പത്തേക്കറോളം ഭൂമി വളച്ചുകെട്ടി പാര്‍ട്ടിഗ്രാമങ്ങളാക്കിയിരിക്കുന്നു എന്നാണ്. കോടിയേരി പറയുന്നു ഇത് മാധ്യമ സൃഷ്ടിയാണെന്ന്. സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ പാര്‍ട്ടിക്കാരില്ലാത്ത, സത്യസന്ധരായ, സര്‍ക്കാരില്‍നിന്നു മാത്രം ശമ്പളം പറ്റുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണം. സിബിഐയ്ക്ക് വിട്ടിട്ടൊന്നും കാര്യമില്ല.
സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തവരല്ല കയ്യേറ്റക്കാര്‍. സ്ഥലം എംഎല്‍എ മുതല്‍ മേല്പ്പോട്ട് രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഗുണ്ടാസംഘങ്ങളുമുള്ളവരാണ് ഇവരെന്ന കാര്യം റവന്യു ഉദ്യോഗസ്ഥര്‍ക്കും മറ്റും മനസ്സിലായല്ലോ. കയ്യൂക്കുള്ള സിപിഎം നേതാക്കളെ പേടിച്ചുകഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു ഐഎഎസ്സുകാര്‍ക്കും ഐപിഎസ്സുകാര്‍ക്കും.
പൊതുസ്വത്ത് ചിലര്‍ കയ്യേറിയെന്ന് അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കയ്യേറ്റം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തുന്നു! പൊതുജനം ആരെ വിശ്വസിക്കണം? റവന്യൂ മന്ത്രിക്ക് ബുദ്ധിയില്ലെന്നാണ് സിപിഎം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും നാള് ഈ നേതാക്കള്‍ വിശ്വസിച്ചിരുന്നത് പൊതുജനം ബുദ്ധിയില്ലാത്ത കഴുതകളാണെന്നാണ്. ഇപ്പോള്‍ സ്വയം സമ്മതിക്കുന്നു, തങ്ങളുടെ കൂട്ടത്തിലും ബുദ്ധിയില്ലാത്തവരുണ്ടെന്ന്.
ബുദ്ധിജീവികള്‍ കുറച്ചുനാളായി മാളത്തിലാണ്. ഇനിയിപ്പോള്‍ തിരിച്ചുകൊടുക്കാന്‍ അവാര്‍ഡുകളൊന്നും കയ്യിലുണ്ടാകില്ല. പൊതുസ്വത്ത് പാര്ട്ടിക്കാര് കയ്യേറിയതുകൊണ്ട്, നോട്ട് നിരോധനത്തിലുണ്ടായതുപോലുള്ള സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടാകാം സാമ്പത്തിക ശാസ്ത്രജ്ഞന് ധനമന്ത്രി തോമസ് ഐസക് ഒന്നും മിണ്ടാത്തത്. പല കാര്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ ഓരോ പാര്‍ട്ടിക്കാരും എത്ര ഏക്കര്‍ വീതം കയ്യേറിയിട്ടുണ്ടെന്ന് കൂടി വ്യക്തമാക്കണം, ജനങ്ങളുടെ അറിവിലേക്കായി.
ശ്രീകുമാര്‍, ചാലക്കുടി
കോണ്‍ഗ്രസില്‍ വേണ്ടത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം
കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ഗാന്ധി മുന്നില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും ആന്റണി മൗനം വെടിയണമെന്നുമൊക്കെ അഭിപ്രായപ്പെട്ടതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്.മഹേഷിനെ കേന്ദ്രനേതൃത്വം പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നു. വയോധികരെ പാര്‍ട്ടിയില്‍ ഇപ്പോഴും താേലാലിക്കുന്ന കോണ്‍ഗ്രസ് യുവജനങ്ങളുടെ ക്രിയാത്മക അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം.
യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ 31-ാം വയസില്‍ പാര്‍ലമെന്റംഗമായും പിന്നീട് പലതവണ കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയുമായ ഒരു കോണ്‍ഗ്രസ് നേതാവ് പ്രായം 80 നോടടുത്തിട്ടും വിജയകരമായി ആറാം പ്രാവശ്യവും ഇപ്പോള്‍ രാജ്യസഭാംഗമാണ്. അതുപോലെതന്നെ യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ 36-ാം വയസില്‍ കേരളാ മുഖ്യമന്ത്രിയായി പിന്നീട് പലപ്രാവശ്യം കേരള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഒരു മാന്യവ്യക്തി 78-ാം വയസിലും അഞ്ചാം പ്രാവശ്യം രാജ്യസഭാംഗമായി അധികാരസോപാനത്തില്‍ അഭംഗുരം തുടരുന്നു. പണ്ട് കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജിതനായ വ്യക്തിയാണദ്ദേഹം.
ഇവരൊക്കെ യൂത്ത് കോണ്‍ഗ്രസില്‍ ്രപവര്‍ത്തിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവരുടെ തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഉയര്‍ച്ചക്ക് ഭരണരംഗങ്ങളില്‍ യുവജനപ്രാതിനിധ്യവും അഭിപ്രായസ്വാതന്ത്ര്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അനിവാര്യമായിരിക്കുന്നു.
പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: