കേരള സര്‍വകലാശാല യുവജനോത്സവം കമ്മ്യൂണിസ്റ്റ് മാമാങ്കമാക്കാനായിരുന്നു നീക്കം. പരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ ഡിഫി നേതാക്കള്‍. അതില്‍ ഗുണ്ടാ പട്ടികയില്പ്പെട്ടവര്പോലും. പരിപാടിക്ക് തുടക്കംകുറിച്ച് നടന്ന ഘോഷയാത്ര, സിപിഎം പരിപാടിക്ക് മുന്നോടിയായി നടത്തുന്ന റെഡ് വോളണ്ടിയേഴ്സ് മാര്‍ച്ചിന്റെ മോശം പതിപ്പായി. കടും ചുവപ്പ് ഷര്‍ട്ട് ധരിച്ച് ഉള്ളില്‍ ലഹരിയുമായി കുട്ടിസഖാക്കളുടെ അഴിഞ്ഞാട്ടത്തിനപ്പുറം ഒരു ശോഭയുമില്ലാതെ നടന്ന ഘോഷയാത്ര കാഴ്ചക്കാരില്‍ വെറുപ്പാണ് ഉണ്ടാക്കിയത്. പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ളവരെ ജഡ്ജ്മാരാക്കി മത്സരങ്ങളുടെ നിലവാരം ഇല്ലാതാക്കുകയും ചെയ്തു. മാര്‍ക്കിടുന്നതിന്റെ വ്യവസ്ഥ അറിയാതിരുന്നതിനാല്‍ പന്ന്യന്‍ ഇട്ട മാര്‍ക്കെല്ലാം അസാധുവായി. കലോത്സവങ്ങളുടെ ഭാഗമായി നടത്തിയ ചര്‍ച്ചകളും സെമിനാറുകളും നരേന്ദ്ര മോദിയേയും ബിജെപിയേയും തെറിപറയാനുള്ള വേദികളായും മാറ്റി.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് കുട്ടികളില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്ഐക്ക് പിടിച്ചു നില്‍ക്കാനുള്ള വടിയായിട്ടാണ് യുവജനോത്സവത്തെ കണ്ടത്. പരിപാടികളില്‍ ആകെ കണ്ടത് എസ്എഫ്ഐ ഗുണ്ടായിസത്തിന്റെ കൊട്ടിക്കലാശമായിരുന്നു. സിന്‍ഡിക്കേറ്റംഗത്തിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉയര്‍ന്ന സര്‍വകലാശാല അധികൃതര്‍ക്കും നേരെ കൊലവിളി നടന്നു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നാവശ്യപ്പെട്ട് പിവിസിയേയും സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടറേയും തടഞ്ഞുവച്ച് ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു. ഡിഫി ജില്ലാ പ്രസിഡന്റുകൂടിയായ സിന്‍ഡിക്കേറ്റ് അംഗം ഗുണ്ടാ സംഘവുമായെത്തിയാണ് കൊലവിളി നടത്തിയത്. പ്രോ വൈസ്ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠനെ ഉപരോധിച്ചുകൊണ്ടായിരുന്നു തുടക്കം. യൂണിവേഴ്സിറ്റി യൂണിയന്റെ വിഹിതത്തിലെ അവസാന ഗഡുവായ ഏഴര ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
മാര്‍ച്ച് 27ന് പണം അനുവദിച്ച് ഉത്തരവിറങ്ങിയെന്നും എന്നാല്‍ നേരത്തെ നല്കിയ 22.50 ലക്ഷത്തിന്റെ ബില്ലുകള്‍ ഹാജരാക്കാത്തതിനാല്‍ പണം നല്‍കാനുള്ള നിയമ തടസ്സത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ തെറിയഭിഷേകമായിരുന്നു മറുപടി. ബില്‍ ഒപ്പിടേണ്ട സര്‍വകലാശാലാ സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയെ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ബില്‍ ഒപ്പിട്ടില്ലെങ്കില്‍ ജീവനോടെ പോവില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുടിയില്‍ പിടിച്ച് വലിക്കുകയും പേനകൊണ്ട് മുതുകില്‍ കുത്തുകയും ചെയ്തു. മൂന്നുമണിക്കൂര്‍ അനങ്ങാന്‍ പോലും അനുവദിക്കാതെ തടഞ്ഞുവച്ച് ബില്ലും ചെക്കും ഒപ്പിട്ടുവാങ്ങിയാണ് സംഘം പോയത്. ബഹളം കേട്ടെത്തിയ പൊലീസുകാരെ എ.എ. റഹിം വിരട്ടിയോടിച്ചു.
ഞങ്ങളുടെ ഭരണമാണ്, ഇവിടത്തെ പോലീസ് ഞങ്ങള്‍ പറയുന്നതേ കേള്‍ക്കൂ എന്നാക്രോശിച്ച സിന്‍ഡിക്കേറ്റ് അംഗം വിസിയെ തല്ലുമെന്നും കൊല്ലുമെന്നും ഭീഷണി മുഴക്കി. ഫിനാന്‍സ് ഓഫീസര്‍ ആഷയോടും അപമര്യാദയായി പെരുമാറി. ഡിഫിയുടെ പെണ് ഗുണ്ട എന്ന പേരുള്ള, നഗരസഭാ കൗണ്‍സിലര്‍ അഞ്ജുവിന്റെ നേതൃത്വത്തില്‍ അശ്ലീല പാട്ടുകള്‍ പാടിയാണ് വനിതാ ഉദ്യോഗസ്ഥരെ വളഞ്ഞുവച്ചത്. ചുംബനസമരത്തില്‍ പങ്കെടുക്കുന്ന ലഹരിയിലായിരുന്നു സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അഞ്ജുവിന്റേയും പ്രകടനം.യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ അഷിത, സെക്രട്ടറി അമല്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന് സാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തനിക്ക് ഉണ്ടായ പീഡനങ്ങള്‍ അക്കമിട്ട് നിരത്തി തമിഴ് വിഭാഗം മേധാവി കൂടിയായ വിജയലക്ഷ്മി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നല്‍കണമെന്നും സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്നും വിജയലക്ഷ്മിയുടെ പരാതിയിലുണ്ട്.മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. എ.എ. റഹിമിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ. പി. കെ. രാധാകൃഷ്ണനും ഡിജിപിക്ക് കത്ത് നല്കി.
വെറുമെരു പരാതി എന്നതിലുപരി അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഒരു വിദ്യാര്‍ത്ഥി പ്രശ്നമോ ക്രമസമാധാന പ്രശ്നമോ മാത്രമല്ല ഇത്. നഗ്നമായ അഴിമതിക്ക് പരസ്യമായി സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെടുകയും സാധിക്കാതെ വന്നപ്പോള്‍ ഗുണ്ടായിസം കാണിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. അയാളുടെ സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷാനടപടി ഉറപ്പാക്കാനും കഴിയണം. കലോത്സവത്തെ കലാപമാക്കാന്‍ എസ്എഫ്ഐ നടത്തിയ നീചമായ പ്രവര്‍ത്തനത്തെ ഗൗരവമായി കാണുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: