കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ പാശ്ചാത്യരുടെയും ഇടതരുടെയും (വെസ്റ്റ് ആന്‍ഡ് ലെഫ്റ്റ്) ചതിക്കുഴികളില്‍ വീഴരുതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കോഓര്‍ഡിനേറ്റര്‍ ജെ. നന്ദകുമാര്‍. ഭാരതം പോലുള്ള രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രശ്നം ഉന്നയിച്ച് ധനസഹായം ചെയ്യുന്നവര്‍ക്കു പിന്നില്‍ അറബ് പെട്രോളിയം കയറ്റുമതി സംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പി. പരമേശ്വരന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ വികസനവും പരിസ്ഥിതിയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനവും പരിസ്ഥിതിയും ഒന്നിച്ചു പോകില്ലെന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഇത് ശരിയല്ല. ഇത് ആധുനികമെന്നു പറയുന്ന വൈദേശിക സങ്കല്‍പ്പമാണ്. രണ്ടും ഒന്നിച്ചു പോകുന്ന സംവിധാനമാണുണ്ടാകേണ്ടത്. സാധിക്കുമെന്ന് ഭാരതീയ സങ്കല്‍പ്പവും പ്രയോഗവും കാണിച്ചുതന്നിട്ടുണ്ട്, നന്ദകുമാര്‍ പറഞ്ഞു.
പ്രകൃതിയെ സമഗ്രമായി കണ്ടു ഭാരതീയത. അഖണ്ഡ മണ്ഡലാകാരം എന്നാണ് സങ്കല്‍പ്പം. ഭാഗികമായല്ല, സമഗ്രമായാണ് ആ കാഴ്ചപ്പാട്. ജനസംഖ്യയും പ്രകൃതിയും വികസനവും വെവ്വേറെ അല്ല. ഇവയെല്ലാം ചേര്‍ന്ന വിശുദ്ധ സഖ്യമാണ് അവിടെ. ചൂഷണമല്ല, പ്രകൃതിയുടെ ദോഹനമണ് കാഴ്ചപ്പാട്. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ഏകാത്മ ദര്‍ശനം അതാണ് വിശദീകരിക്കുന്നത്. പരമേശ്വര്‍ജിയെപ്പോലുള്ളവര്‍ അതാണ് പഠിപ്പിക്കുന്നത്.
കമ്മ്യൂണിസത്തില്‍ പ്രകൃതിയുടെ അസ്തിത്വത്തിന് ഒരുകാലത്തും സ്ഥാനമുണ്ടായിട്ടില്ല. മാര്‍ക്സ് പ്രകൃതിയെ ജൈവമായി കണ്ടിട്ടുതന്നെയില്ല. മനുഷ്യന് പ്രകൃതിയെ കീഴടക്കുകയെന്നതാണ് അവരുടെ കാഴ്ചപ്പാട്. വികസനത്തിനു വേണ്ടി തകര്‍ത്തുകളയുക എന്നതാണ് അവരുടെ നടപടി. എന്നാല്‍ സമഗ്ര ജീവിതദര്‍ശനമായ ഹിന്ദുത്വത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയോജനമാണ്. അതാണ് ശരിയായ വികസനത്തിന്റെ വഴി. അര നൂറ്റാണ്ടോളം തുടര്‍ന്ന കാഴ്ചപ്പാടു മാറ്റി പുതിയ സര്‍ക്കാരും നയങ്ങളും പ്രകൃതിയെ ദോഹനം ചെയ്യുന്ന സങ്കല്‍പ്പത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഒരുകാല് ഭൂമിയില്‍ ഊന്നി, മറുകാല് മുന്നോട്ടു വെക്കുന്നതാണ് പുരോഗതിയിലേക്കുള്ള നടത്തം. ഭൂമിയിലെ കാല് പൈതൃകത്തിലും പാരമ്പര്യത്തിലും ഊന്നിക്കൊണ്ടുള്ളതാകണം എന്നാണത് അര്‍ത്ഥമാക്കുന്നത്, നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: