കൊച്ചി: വേദമന്ത്രധ്വനികളുയര്ത്തി, വന്ദേമാതരം മുഴക്കി ആര്‍ഷ സംസ്കൃതിയുടെ കാവലാളിന് ആയിരങ്ങളുടെ നവതി പ്രണാമം. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമര്‍പ്പിത ചേതസ്സുമായ പി. പരമേശ്വരന്റെ നവതിയാഘോഷത്തിന്റെ സമാദരണ സഭയായിരുന്നു വേദി. എറണാകുളം ഭാസ്കരീയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു.
പ്രൗഢമായ വേദിയും സമ്പന്നമായ സദസ്സും നിറഞ്ഞ് വിവിധ മേഖലകളിലെ പ്രധാനികള്‍ പ്രണാമമര്‍പ്പിച്ചു. ആദ്യകാല സംഘടനാ പ്രവര്‍ത്തകര്‍ മുതല്‍ ആധുനിക തലമുറ വരെ സാക്ഷിയാകാനും പങ്കാളിയാകാനുമെത്തി. നവതിയിലും ഉന്മേഷത്തോടെ പരമേശ്വര്‍ജിയും.
പരമേശ്വര്‍ജിയുടെ 60 വര്‍ഷത്തെ പ്രവര്‍ത്തന വിജയം കൂടിയാണ് ആഘോഷിക്കുന്നതെന്നു പറഞ്ഞ രാജ്നാഥ് സിങ് ഭാരതം വിശ്വഗുരുവാകുന്നത് കാണാന്‍ പരമേശ്വര്ജിക്കാകുമെന്ന് ആശംസിച്ചു.
ഇത്രയും വലിയൊരു കുടുംബശക്തിയുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകുമ്പോള്‍ അതു സാധ്യമാകുമെന്നു പറഞ്ഞ സിങ്, സദസിനോടും വേദിയോടും ഇരുകൈയുമുയര്‍ത്തി ആശംസിക്കാനും, കൈയുയര്‍ത്തി പരമേശ്വര്‍ജി അതേറ്റു വാങ്ങാനും ആവശ്യപ്പെട്ടു. മുഖ്യാതിഥി രാജ്നാഥിനും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും പി. പരമേശ്വരന് നന്ദി പറഞ്ഞു. ജന്മഭൂമി പ്രസിദ്ധീകരിച്ച ‘വന്ദേ പരമേശ്വരം’ ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: