മലപ്പുറം: കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോഡൂര്‍ പഞ്ചായത്തിലെ പുളിയംകുളത്ത് നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. ഭക്ഷണം കഴിക്കാന്‍ അരിയും മറ്റ് സാധനങ്ങളുമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ മദ്യത്തെ കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. കാടും കാവും പാടവും മരങ്ങളും എല്ലാം നശിച്ചു കഴിഞ്ഞു. കയ്യേറ്റക്കാര്‍ക്ക് പൂര്‍ണ്ണ സഹായം ചെയ്ത് അവരെ പ്രോത്സാഹിപ്പിച്ചത് ഇടതുവലത് മുന്നണികളാണ്. മൂന്നാര്‍ കയ്യേറ്റത്തിലും ഈ കൂട്ടുകെട്ട് തുടരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ ഇരുകൂട്ടരും പരിശ്രമിക്കുകയാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് സ്വന്തം പേരില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയവിരോധമൂലം ജനങ്ങള്‍ ദുരിതത്തിലാകുന്നത് ഇവര്‍ക്ക് പ്രശ്നമല്ല. മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ബിജെപി കോഡൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി.സതീഷ്കുമാര്‍ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.രാജേഷ്, കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സജീഷ് പൊന്മള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: