ഓമല്ലൂര്‍:ഊപ്പമണ്ണിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ശാലയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ രാവിലെമുതല്‍തന്നെ സമരപന്തലിലെത്തുന്നു. ഉച്ചയ്ക്ക് അവിടെതന്നെ കഞ്ഞിതയ്യാറാക്കി കഴിച്ചാണ് സമരംതുടരുന്നത്. ഇതിനിടെ സാമൂഹ്യവിരുദ്ധര്‍ മദ്യവില്പനശാലയുടെ പിന്നിലെ ജനല്കുത്തിതുറന്ന് മദ്യക്കുപ്പികള്‍ മോഷ്ടിച്ചു. കുറ്റിയും കൊളുത്തുമില്ലാതിരുന്ന ജനല്‍ തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ പൊലീസും കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സമര നേതാക്കളുമായി പൊലീസ് നേരത്തേ സംസാരിച്ചതിനെ തുടര്‍ന്നാണ് അവിടേക്ക് പ്രവേശിക്കാനായത്. താക്കോല്‍ ഉപായോഗിച്ച് ഷട്ടറിന്റെ പൂട്ട് തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ജൂനിയര്‍ എസ്.െഎ ജോബിന് ജോര്‍ജ് കമ്പിയും ചുറ്റികയും കൊണ്ട് പൂട്ട് തകര്‍ത്താണ് അകത്തു പ്രവേശിച്ചത്. എം. ജി.എം വോഡ്കയുടെ ഓറഞ്ച് ഫ്ളേവറിലെ ഒരു ലിറ്റര്‍ വീതമുള്ള എട്ടു കുപ്പികള്‍ മോഷണം പോയതായി കണ്ടെത്തി. കുപ്പികള്‍ക്ക് മൊത്തം 4640രൂപ വിലവരുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു കുപ്പിക്ക് 580 രൂപയാണ്. ജനറല്‍ പുറത്തു നിന്ന് തുറന്ന് കമ്പി ഉപയോഗിച്ച് പായ്ക്കറ്റ് നീക്കിയടുപ്പിച്ച് കുപ്പികള്‍ എടുത്തതാണെന്നു പൊലീസ് കരുതുന്നു.
ഊപ്പമണ്ണിലെ കെട്ടിടം കണ്‍സ്യൂമര്‍ ഫെഡിനു വാടകയ്ക്കു നല്കുന്നതില് നിന്നു പിന്മാറിയെന്ന് ഉടമസ്ഥന്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണിതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മുദ്രപ്പത്രത്തില്‍ കരാര്‍ ഒപ്പിട്ടതില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്നും കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. കെട്ടിടത്തില്‍ മദ്യവില്‍പ്പനയ്ക്കുളള ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. താഴത്തെയും മുകളിലത്തെയും മുറികളാണ് വാടകയ്ക്ക് എടുത്തത്. തിരക്ക് ഉണ്ടാകാതിരിക്കാന്‍ താഴെ നാല് കൗണ്ടറുകളും മുകളില്‍ സെല്‍ഫ് സര്‍വ്വീസിന്റെ രണ്ട് കൗണ്ടറുകളുമാണ് ഉദ്ദേശിച്ചത്. ഈ കെട്ടിടത്തില്‍ നിന്ന് മാറണമെങ്കില്‍ മറ്റൊരു സ്ഥലത്ത് കെട്ടിടത്തിനു മദ്യ വില്‍പ്പനയ്ക്ക് ലൈസന്‍സ് കിട്ടണം. കെട്ടിടം ഇല്ലെങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ലൈസന്‍സ് തന്നെ റദ്ദാവുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: