ഭഗവാനില്‍നിന്ന് വേറിട്ട് ഒരു വസ്തുവിലേക്കും മനസ്സിനെ ഓടാന്‍ സമ്മതിക്കാതെ നിരന്തരം ഭഗവത് സ്മരണം ചെയ്യുന്ന ഭക്തന്മാര് മഹാത്മാക്കളാണ്. അവര്‍ ഭഗവാനെ പ്രാപിക്കും, അതായത് ഭഗവാനില്‍നിന്ന് വേറിട്ടു നില്‍ക്കാത്ത ഭഗവല്ലോകം പ്രാപിക്കും എന്നുപറഞ്ഞു. എന്താണ് അവരുടെ അവസ്ഥ എന്ന് വിവരിക്കുന്നു. ബ്രഹ്മഭാവവും പരമാത്മഭാവവുമുള്ള ഭഗവാനെ സമീപിച്ച് പരമാനന്ദരസം അനുഭവിച്ചുകൊണ്ട്, ഭഗവാന്റെ ലോകത്തില്‍ വര്‍ത്തിക്കുന്നു. ആ മഹാത്മാക്കള്‍ വീണ്ടും മായാനിര്‍മിതമായ ഈ ഭൗതിക പ്രപഞ്ചത്തിലേക്കു തിരിച്ചുവരുന്നില്ല.
”ന ച പുനരാവര്ത്തതേ ന ച പുനരാവര്ത്തതേ” (വീണ്ടും തിരിച്ചുവരുന്നില്ല, വീണ്ടും തിരിച്ചുവരുന്നില്ല) എന്ന് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു. കാരണം അജ്ഞാന ജന്യമായ പുണ്യപാപകര്‍മ്മങ്ങള്‍ ചെയ്യാത്തതുകൊണ്ട് വീണ്ടും ജന്മം സ്വീകരിക്കേണ്ടിവരുന്നേയില്ല. ഈ ഭൗതികലോകത്തില് ദേവനായോ, പ്രജാപതിയായോ ഗന്ധര്‍വനായോ മനുഷ്യനായോ പ്രജാപതിയായോ ഗന്ധര്‍വനായോ മനുഷ്യനായോ ദേഹം സ്വീകരിക്കേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മികമോ ആധിഭൗതികമോ ആധിദൈവികമായോ ഒരു ദുഃഖവും അനുഭവിക്കേണ്ടിയും വരുന്നില്ല.
ജനനം, മരണം, രോഗം, ശത്രൂപദ്രവം, ധനനാശം തുടങ്ങിയ അസംഖ്യം ദുഃഖങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഗൃഹം പോലെയുള്ള ഈ ലോകത്തിലാണ് നാം ജീവിക്കുന്നത്. എപ്പോഴാണ്, എങ്ങനെയാണ്, ഈ ദേഹത്തിനും ഈ ലോകത്തിനും നാശം സംഭവിക്കുന്നത് എന്നും അറിയില്ല.
ഭഗവാന്റെ ഗോലോക വൃന്ദാവനം മുതലായ ലോകങ്ങള്‍ ശാശ്വതമാണ്. ആനന്ദരസ സമ്പൂര്‍ണമാണ്, ഭഗവാന്റെ ഭക്തജനങ്ങള്‍, നാമം പാടിയും നൃത്തം ചെയ്തും ആനന്ദിക്കുന്നതുമാണ്, അതുകൊണ്ട് നാം ചെയ്യേണ്ടത്- ”അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വമാം” (നശിക്കുന്നതും സുഖമില്ലാത്തതുമായ ഈ ലോകത്തില്‍ വച്ച് എന്നെ ഭജിക്കൂ) എന്ന് ഭഗവാന് ഉപദേശിച്ചത് നാം അനുഷ്ഠിക്കുക. അതാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: