തലസ്ഥാന നഗരിയില്‍ ബുധനാഴ്ചത്തെ പോലീസിന്റെ അഴിഞ്ഞാട്ടം യാദൃശ്ചികമാണെന്ന് പറയാനാവില്ല. നീതിക്കുവേണ്ടി തികച്ചും സമാധാനപരമായ സമരത്തിനെത്തിയ ഒരമ്മയേയും കുടുംബാംഗങ്ങളേയും നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് അവശരാക്കിയ സംഭവം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചരിക്കുകയാണ്. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരണപ്പെടാന്‍ ഇടയാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
ജിഷ്ണുവിനെ കൊന്നതാണെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹചര്യങ്ങളും വിഷ്ണുവിന്റേത് കൊലപാതകമാണെന്നാണ് ബോധ്യപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ഏറെ വൈകി പോലീസ് കേസ്സെടുത്തിട്ടുണ്ടെങ്കിലും പ്രതികളിലാരെയും പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാന്‍ പൊതുസമൂഹത്തിന്റെയും വിദ്യാര്‍ത്ഥിസംഘടനകളുടെയും ശക്തമായ ആവശ്യമുയര്‍ന്നു. മകന് നഷ്ടപ്പെട്ടതിലുള്ള കഠിനദുഃഖം അടക്കിയും വിഷ്ണുവിന്റെ അച്ഛനും അമ്മയും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ്. അതിനുവേണ്ടി സമാധാനപരമായ സമരത്തിന്റെ പാത സ്വീകരിച്ചിട്ട് ദിവസങ്ങളായി. മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് സംസാരിച്ചപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടിച്ചിരിക്കുമെന്ന് നല്കിയ ഉറപ്പ് പാലിച്ചില്ല. തുടര്‍ന്നാണ് ജിഷ്ണു മരണപ്പെട്ട് മൂന്നുമാസം തികഞ്ഞപ്പോള്‍ ഡിജിപിയുടെ ഓഫീസിന് മുന്നിലേക്കെത്തിയത്. അവിടെയാണ് മകന് മരിച്ച ദുഃഖം പേറുന്ന ഒരമ്മയെ റോഡില്‍ തള്ളിയിട്ട് പോലീസിന്റെ കൈക്രിയ ആരംഭിച്ചത്. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പരിക്കുമായി ജിഷ്ണുവിന്റെ അമ്മ മഹിജ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഒരമ്മയ്ക്ക് ദയനീയമായ അനുഭവമുണ്ടായത്. ജനങ്ങള്‍ക്ക് ഏറെ അമര്‍ഷവും വെറുപ്പും ഉണ്ടാക്കിയ ആദ്യമന്ത്രിസഭയുടെ കാലത്തുണ്ടായ നിഷ്ഠുരതകള്‍ ഓര്‍മ്മിക്കാനാണ് ഈ സംഭവം വഴിവച്ചത്. പോലീസിനെ കയറൂരിവിടുകയും കൊടും ക്രിമിനലുകളെ ജയിലുകളില്‍ നിന്ന് തുറന്നുവിടുകയും ചെയ്ത ഒന്നാം ഇഎംഎസ് ഭരണത്തിന്റെ ആവര്‍ത്തനം തന്നെയാണ് പത്തുമാസമായി കേരളത്തില്‍ കണ്ടുവരുന്നത്. അക്രമവും കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്പും അന്നത്തെപോലെ ഇപ്പോഴും തുടരുന്നു. പോലീസുകാരെ രണ്ടുതട്ടിലാക്കി. പാര്‍ട്ടി തിട്ടൂരം ശിരവസാവഹിച്ച് അതിക്രമം കാട്ടുന്ന പോലീസും നിഷ്ക്രിയത പുലര്‍ത്തുന്ന സര്‍ക്കാരും എന്നതാണവസ്ഥ.
സ്വന്തം കക്ഷിക്കാരെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കുന്നതോടൊപ്പം രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുരുക്കി പീഡിപ്പിക്കുകയും ചെയ്യുന്ന ശൈലി ഒന്നാം മന്ത്രിസഭയുടെ കാലത്തുണ്ടായി. അത് ഇന്നും ഭംഗിയായി നിര്‍വഹിക്കുകയാണ്. നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷസ്വഭാവം അവജ്ഞയോടെ വീക്ഷിക്കുന്നവരായി ഇടതുസര്‍ക്കാര്‍ മാറി. ഫ്ളോറി എന്ന ഗര്‍ഭിണിയുടെ മരണത്തോടെയാണ് ആദ്യമന്ത്രിസഭയ്ക്കെതിരായ വിമോചന സമരത്തിന് ആക്കം കൂട്ടിയത്. അതേ സാഹചര്യത്തിലേക്കാണ് ഇന്ന് കേരളം എത്തിയിരിക്കുന്നത്. ഒരമ്മയെ നടുറോഡിലിട്ട് പോലീസ് ബൂട്ടിട്ട് ചവിട്ടിയതിനെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ന്യായീകരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല. അമ്മയോടൊപ്പം എത്തിയവരില്‍ ചില തീവ്ര ഇടതുപക്ഷക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്ഷേപിക്കുന്നു.
ഒട്ടും അഭികാമ്യമായ സാമൂഹ്യാന്തരീക്ഷമല്ല ഇടതുഭരണത്തില്‍ കേരളത്തിലുള്ളത്. ന്യായമായ സമരങ്ങളെ ലാത്തിയും തോക്കും ഉപയോഗിച്ച് നേരിടാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും അവശജനവിഭാഗങ്ങളുടെയും തോളോടുതോള്‍ ചേര്ന്നുനില്ക്കുമെന്ന് ആണയിടുന്ന ഭരണക്കാര്‍ പണമുള്ളവനോടൊപ്പമാണ്. ജിഷ്ണുവിന്റെ അമ്മയുടെ മുതുകത്ത് ചവിട്ടുന്ന ഇടതുസര്‍ക്കാര്‍ നെഹ്റു കോളേജ് ഉടമകള്‍ക്ക് മുത്തംകൊടുക്കാനാണ് തയ്യാറാകുന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ലോ അക്കാദമിയിലെ അന്യായ നടപടികളെ ചോദ്യംചെയ്ത വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍ക്കാറിനെ കണ്ടില്ല. അതിനെ നയിക്കുന്ന പാര്‍ട്ടിയേയും കണ്ടില്ല. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പം നില്ക്കുന്ന ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുന്നില്ല.
സ്വത്ത് സംരക്ഷിക്കാനും കഴിയുന്നില്ല. സര്‍വരാലും വെറുക്കപ്പെട്ടതായി ഇടതുമുന്നണി സര്‍ക്കാര്‍ മാറി. ആര്‍ക്കെങ്കിലും അല്പം പ്രതീക്ഷയുണ്ടെങ്കില്‍ അതും ഇല്ലാതാക്കുന്ന നടപടിയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒന്നാംതരം തെളിവാണ് ബുധനാഴ്ച തിരുവനന്തപുരത്തുണ്ടായത്. ഇതിനെ കാടത്തമെന്നാണോ കാട്ടാളത്തമെന്നാണോ പറയേണ്ടത് എന്നതിലേ സംശയമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: