കോട്ടയം: ജന്മഭൂമിയുടെ മുന്നേറ്റം ഇച്ഛാശക്തിയുടെ വിജയമാണെന്ന് കുമ്മനം രാജശേഖരന്. ജന്മഭൂമി നാല്പ്പൊത്തൊന്നാം വാര്‍ഷികാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ സംഘാടക സമിതി രൂപവല്ക്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരുടെയും പ്രലോഭനങ്ങള്‍ക്ക് വശംവദരാകാത്ത വേറിട്ട പത്രപ്രവര്‍ത്തനമാണ് നാല് പതിറ്റാണ്ടായി ജന്മഭൂമി നടത്തുന്നത്. എം.പി. മന്മഥന്, വി.എം. കൊറാത്ത്, പി.നാരായണന് തുടങ്ങിയ സത്യസന്ധന്മാരായ ആദര്‍ശവാദികളായ പത്രപ്രവര്‍ത്തകരാണ് ജന്മഭൂമിയെ നയിച്ചത്. സമൂഹത്തിലെ വ്യത്യസ്ത മുഖംമൂടികളെ പിച്ചിചീന്തുമെന്ന എം.പി. മന്മഥന്റെ ആദ്യമുഖപ്രസംഗത്തെ പിന്തുടര്ന്നായിരുന്നു ജന്മഭൂമിയുടെ യാത്ര. മറ്റുള്ളവര്‍ സഞ്ചരിച്ച പാതയില്‍നിന്നും വ്യതിചലിച്ച് വേറിട്ട പത്രപ്രവര്‍ത്തനം നടത്തിയ ദേശബന്ധുവിന് പൊതുസമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. ആ ദൗത്യം ഏറ്റെടുത്താണ് ജന്മഭൂമി പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എം.വി. ഉണ്ണികൃഷ്ണന്, കെ.ഡി. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേജര്‍ രവി ചെയര്‍മാനും ബാബു കൃഷ്ണകല ജനറല്‍ കണ്‍വീനറുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: