നന്ദിയും ഭൃംഗിയും ചേര്‍ന്ന് ഗണേശനെ അന്തഃപുര കവാടത്തില്‍ നിന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഗണേശനാകട്ടെ ഒരടിപോലും മാറാതെ ഒരു തമാശ മത്സരം പോലെ അത് ആസ്വദിച്ചു. നല്ല മെയ്വഴക്കത്തോടെ തെന്നിമാറിക്കളിച്ചു.
ഇടതു തെന്നി വലതുമാറിച്ചരിഞ്ഞുനിന്ന് ഒരുവേള കാലൊന്നുയര്‍ത്തി വീശി. നന്ദിയും മറ്റു ഭൂതഗണങ്ങളും തെറിച്ചുപോയി. അവര്‍ക്ക് വളരെ പെട്ടെന്നുതന്നെ ശിവസന്നിധിയിലെത്താന് കഴിഞ്ഞു. ഗണേശന്റെ തൊഴികൊണ്ട് ശിവസന്നിധിയിലേക്ക് തെറിച്ചുവീണ അവരുടെ ദുരവസ്ഥ ശിവന് നേരില്‍ക്കണ്ടു. ഒരു ബാലകനെ നേരിടാന്‍ താന്‍ തന്നെ യുദ്ധത്തിനു പോകുന്നതിലെ അനൗചിത്യത്തെക്കുറിച്ചായിരുന്നു ശിവ ചിന്ത.
ഈ സമയത്താണ് നാരദമഹര്‍ഷി വിഷ്ണുവിനെയും ബ്രഹ്മാവിനെയുമെല്ലാം കൂട്ടി കൈലാസത്തിലെത്തിച്ചത്. സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് ശിവന് ബ്രഹ്മവിഷ്ണുമാരെ ഗണേശ സന്നിധിയിലെത്തിച്ചു.
പോകുന്നവഴി വിഷ്ണു ബ്രഹ്മാവിനോട് പറഞ്ഞു: ”നമ്മള് അല്പം മുന്കരുതലൊക്കെയെടുക്കുന്നത് നല്ലതാണ്. നമുക്ക് ബ്രാഹ്മണ വേഷത്തില്‍ ഗണേശ സന്നിധിയിലേക്ക് പോകാം.” വേഷം മാറാന്‍ നല്ല പരിചയസമ്പത്തുള്ളവരാണങ്കിലും ഗണേശസന്നിധിയില് അത് വിലപ്പോയില്ല. ഇവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോല്‍ തന്നെ ഗണേശന് വ്യക്തമാക്കി. നിങ്ങള്‍ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ശ്രീപാര്‍വതിദേവിയുടെ നിയോഗമില്ലാതെ ഞാനിവിടെനിന്ന് മാറില്ല.
ബ്രഹ്മാവും വിഷ്ണുവും മടങ്ങിച്ചെന്ന് ശിവങ്കല്‍ വിവരം ധരിപ്പിച്ചു. ഇനി ശിവന് നേരിട്ടു ചെല്ലാമെന്ന് നിശ്ചയിച്ചു. ശിവ വിഷ്ണുമാരും കൂടെച്ചേര്‍ന്നു. ഗണേശനോട് നേരിട്ടു ജയിക്കല് പ്രയാസകരമെന്ന് തിരിച്ചറിഞ്ഞ വിഷ്ണു അക്കാര്യം ശിവനെ ബോധ്യപ്പെടുത്തി. ഗണേശന്റെ ശ്രദ്ധ മാനിക്കണം. ഗണേശന്റെ യുദ്ധസാമര്‍ത്ഥ്യം ത്രിമൂര്‍ത്തികള്‍ക്കും ബോധ്യപ്പെട്ടു. വിഷ്ണു ഒരു യുവഗായകനായി പാട്ടുംപാടി ഗണേശ സന്നിധിയിലെത്തി. ഇതിനിടെ ഗണേശന്റെ ശ്രദ്ധ ഗാനത്തിലും ഗായകരിലുമായെന്ന് മനസ്സിലാക്കിയ ശ്രീ ശിവന് പെട്ടെന്ന് തൃശൂലം പ്രയോഗിച്ചു. അത് ഗണേശന്റെ ശിരസറുത്തു.
സര്വവിദ്യകളുടെയും ഉറവിടവും ലോകവൈദ്യനുമായ ശിവന് അവിടെ പുതി ഒരധ്യായം തുറക്കുകയായിരുന്നു. പുതിയത് എന്താരംഭിക്കുമ്പോഴും ഗണപതിക്ക് വയ്ക്കണം. എന്താണ് ശിവഭഗവാന് തുടങ്ങിവച്ചത്. നമുക്ക് ചിന്തിക്കാം. മഹാന്മാരുടെ വാക്കും പ്രവൃത്തിയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. സൂക്ഷ്മ ചിന്ത തന്നെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: