കേരളം ഉള്‍പ്പെടെ എട്ടുസംസ്ഥാനങ്ങളെ വളര്‍ച്ചാബാധിത പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. വരള്‍ച്ചമൂലമുണ്ടാകുന്ന കെടുതികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 24000 കോടിരൂപയാണ് രണ്ടുമാസത്തിനിടെ നല്കാന് നിശ്ചയിച്ചത്.
തുകയുടെ 65 ശതമാനവും കുടിവെള്ളം ലഭ്യമാക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം മഴ കുറയുമെന്നും കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും കടുത്തചൂട് അനുഭവപ്പെടുമെന്നും കുടിവെള്ളത്തിന് നന്നേ പാടുപെടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച നേരിടാന്‍ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നതാണ് അത്ഭുതകരം.
മഴ കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. എന്താണ് കൃത്രിമ മഴയെന്നോ അതിന് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്നോ വ്യക്തതയില്ലാതെ നടത്തിയ പ്രഖ്യാപനം ശബ്ദ മലിനീകരണമുണ്ടാക്കിയെന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനോ വരള്‍ച്ചമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാനോ പദ്ധതിയില്ല. എല്ലാം ശരിയാക്കാന്‍ അധികാരമേറ്റവര്‍ക്ക് ഒന്നും ശരിയാക്കാന്‍ കഴിഞ്ഞില്ല. അവിടെയാണ് ഒരുമാസം പോലും തികഞ്ഞിട്ടില്ലാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ വാര്‍ത്തകള്‍ ആവേശം നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞമാസം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി തുടങ്ങി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനമാണ് അവയില്‍ സുപ്രധാനവും ഏറ്റവും ഒടുവിലത്തേതും. 86 ലക്ഷം ചെറുകിട കര്‍ഷകരുടെ വായ്പകളാണ് എഴുതിത്തള്ളുക.
മൊത്തം 36000 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 5000 ഗോതമ്പ് ശേഖരണ കേന്ദ്രങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഗോതമ്പ് ആധാര്‍ കാര്‍ഡ് ഹാജരാക്കി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍ക്കാം. മെച്ചപ്പെട്ട വില ലഭിക്കും. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള, ചെറുകിട കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകളാണ് ഉപേക്ഷിക്കുക.
2016 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് ഇത് ബാധകം. ഇതിനുപുറമേ സംസ്ഥാനത്തെ ഏഴു ലക്ഷം കര്‍ഷകര്‍ക്ക് വിവിധ ബാങ്കുകള്‍ നല്കിയ 5630 കോടി വായ്പ വെറുതേ കിടക്കുന്ന മൂലധനമായി കണ്ട് എഴുതിത്തള്ളാനും തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു വഴി നഷ്ടമാകുന്ന 36359 കോടി രൂപ കിസാന്‍ രാഹത്ത് ബോണ്ട് (കടപ്പത്രങ്ങള്‍) വഴി സംഭരിക്കും.
യോഗി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ആകെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. യുപിയിലെ 2.30 കോടി കര്‍ഷകരില്‍ 2.15 പേരും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വയെരുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്. വായ്പ എഴുതി തള്ളുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചിട്ടുമുണ്ട്. അയ്യായിരം കേന്ദ്രങ്ങള്‍ വഴി 80 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കും. അതില്‍ ആദ്യ ഘട്ടമായി 40 ലക്ഷം ടണ്‍ സംഭരിക്കും. ക്വിന്റലിന് 1625 രൂപ താങ്ങുവില പ്രഖ്യാപിച്ചു.
അതിനുപുറമേ ഒരു ക്വിന്റലിന് കൈകാര്യച്ചെലവായി പത്തു രൂപയും അനുവദിക്കും.
മഴ നന്നേ കുറവായ ഉത്തര്‍പ്രദേശില്‍ ഗംഗയും യമുനയുമാണ് മുഖ്യ ആശ്രയം. കൃഷിക്കുള്ള ജലസേചനം ഈ നദികളാണ്. ഗംഗയെ ശുദ്ധീകരിക്കാന്‍ വന്‍പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. അത് ലക്ഷ്യം കാണുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശ് ദേവഭൂമിയായി മാറും. കേന്ദ്ര പദ്ധതികള്‍ക്കൊപ്പം ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രിയെക്കൂടി ലഭിച്ചതോടെ സംസ്ഥാനം വികസനത്തിന്റെ പുതിയ പടവുകളിലേക്കെത്തുകയാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിച്ചുനിര്ത്തി നേട്ടമുണ്ടാക്കിയിരുന്ന രാഷ്ട്രീയം മാറി. ജാതിക്കും മതത്തിനുമുപരി വികസനത്തിനും ക്ഷേമത്തിനുമുള്ള ഭരണം വേണമെന്ന ജനങ്ങളുടെ അഭിലാഷമാണ് ബിജെപിയെ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരമേല്‍പ്പിച്ചത്. 20 ശതമാനം വരുന്ന മുസ്ലിങ്ങളെ ബിജെപിയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും പ്രതിയോഗികള്‍ നടത്തി. ജനങ്ങള്‍ അത് അവജ്ഞയോടെ തള്ളി. ബീഫിന്റെ പേരില്‍ യുപിയിലുണ്ടാക്കിയ കോലാഹലം ഇനിയും അവസാനിച്ചിട്ടില്ല.
അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ല. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുമെന്നാണ് ബിജെപി പറഞ്ഞത്. മാസം ഒന്നുതികയും മുന്‍പ് അത് പാലിച്ചപ്പോള്‍ എല്ലാ അറവുശാലകളും പൂട്ടുന്നേ എന്നായിരുന്നു മുറവിളി. എന്നാല്‍ നിയമാനുസൃതമായ നടപടിമാത്രമാണ് അവിടെ ഉണ്ടായതെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും മുന്‍ഗണന നല്കുന്ന യുപിയിലെ ഭരണം രാജ്യത്തിനാകെ മാതൃകയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: