ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയും കുടുംബവും തിരുവനന്തപുരത്ത് ഡിജിപിയെ കാണാനെത്തിയപ്പോള്‍ നുഴഞ്ഞുകയറിയവര്‍ ആരായിരുന്നു. ആരാണ് തോക്ക് സാമി എന്നു കുപ്രസിദ്ധനായ ഹിമവല്‍ ഭദ്രാനന്ദയെ രംഗത്തിറക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത് ബിജെപിക്കാര്‍ മഹിജയുടെ സംഘത്തില്‍ നുഴഞ്ഞുകയറി എന്നാണ്. നവ മാധ്യമങ്ങളിലെ കമ്യൂണിസ്റ്റ് വെട്ടുകിളികൂട്ടങ്ങള്‍ ഇതേറ്റെടുത്ത് പ്രചരിപ്പിച്ചു. ഇപ്പോള്‍ പുതിയ വിവരവും പുറത്തിറക്കിയിരിക്കയാണ്. മഹിജയെ വലിച്ചിഴക്കുന്നതിന് നേതൃത്വം കൊടുത്തത് ആര്‍എസ്എസ്കാരനായ പോലീസുദ്യോഗസ്ഥനാണെന്ന്. കേരളത്തില്‍ എളുപ്പം ചെലവാകുന്ന പ്രചരണമാണിത്. കമ്യൂണിസ്റ്റ് ഗീബല്‍സിയന്‍ സംഘം അത് ഏറ്റെടുത്ത് പ്രചരിപ്പിച്ചുകൊള്ളും. നാണക്കേടുകൊണ്ട് മുഖം മറക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സിപിഎം നേതൃത്വത്തിന് എങ്ങനെയെങ്കിലും വഴിയൊരുക്കേണ്ടേ !
ആരാണ് ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജ, അച്ഛന് അശോകന്, അമ്മാവന് കെ.കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘത്തില്‍ നുഴഞ്ഞുകയറിയത്? മുഖ്യമന്ത്രിയുടെ പത്രം പറയുന്നത് കോഴിക്കോട് ജില്ലയില്‍ ബിജെപി പ്രാദേശിക മണ്ഡലം പ്രസിഡന്റ് കുഞ്ഞിക്കണ്ണന് എന്നാണ്. വളയത്തെ പ്രാദേശിക ബിജെപി നേതാവാണ് കുഞ്ഞിക്കണ്ണന്. ഏറെക്കാലം ജയിലില്‍ കിടന്നിട്ടുണ്ട്. ആരെയും കൊന്നോ കൊലവിളിച്ചോ അല്ല ജയിലില്‍ പോയത്.
അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കുഞ്ഞിക്കണ്ണന് ജയിലില്‍ കിടന്നിട്ടുണ്ട്. എന്തിനാണ് കുഞ്ഞിക്കണ്ണന് സംഘത്തില്‍ നുഴഞ്ഞുകയറിയത്. അദ്ദേഹം തന്നെ പറയട്ടെ. ”ജിഷ്ണുപ്രണോയിയുടെ അച്ഛന് അശോകന്റെ സഹോദരിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. ബിജെപിക്കാരനായല്ല ആ കുടുംബത്തിലെ അടുത്ത ബന്ധു എന്ന നിലയിലാണ് ഞാനതില്‍ പങ്കെടുത്തത്. ജിഷ്ണു മരിച്ചതിന് ശേഷം പകച്ചുപോയ അശോകനും മഹിജക്കും കൂട്ടായി ഉണ്ടായിരുന്നത് നാട്ടുകാരും ഞങ്ങള്‍ ബന്ധുക്കളുമായിരുന്നു. എല്ലാ കാര്യങ്ങളും കുടുംബയോഗം ചേര്‍ന്നാണ് തീരുമാനിച്ചത്. അടുത്ത ബന്ധുവും അടുത്ത് താമസക്കാരനുമാണ് എന്നതിനാല്‍ ഞാനും അതില്‍ പങ്കെടുത്തു. ഞങ്ങളില്‍ സിഐടിയുവിന്റെ ജില്ലാ കമ്മിറ്റി മെമ്പര്‍ മുതല്‍ പാര്‍ട്ടി അംഗത്വമുള്ള പ്രാദേശിക നേതാക്കള്‍ വരെയുണ്ടായിരുന്നു. രാഷ്ട്രീയമല്ല, കുടുംബ ബന്ധമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അത് മനസ്സിലാകേണ്ടതാണ്”.
കഴിഞ്ഞ വിഷുക്കാലത്ത് ജിഷ്ണു തയ്യാറാക്കിയ വിഷുക്കണി കാര്‍ഡില്‍ ഉണ്ണിക്കണ്ണന് പകരം പിണറായിയുടെ ചിത്രം വെച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എസ്എഫ്ഐക്കാരനായിരുന്നു ജിഷ്ണു. ജിഷ്ണു പ്രണോയിക്ക് പിണറായി സര്‍ക്കാര്‍ നല്കിയ കൈനീട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. വിപ്ലവത്തിന് ശേഷം സോഷ്യലിസത്തിന്റെ പൂക്കാലം വരുമെന്ന് കൊതിച്ച ഒരു പതിനെട്ടുകാരന്റെ അതിമോഹമായിരുന്നു അന്നത്തെ പിണറായി. അമ്മയും അച്ഛനും അടങ്ങുന്ന കുടുംബക്കാരുടെ കുട്ടായ്മയില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് ആക്ഷേപിക്കാന്‍ ധൈര്യം കാണിച്ചുവെന്നതാണ് ഇരട്ടച്ചങ്കന്റെ പ്രത്യേകത. സിപിഎം കുടുംബത്തിന് പാര്‍ട്ടി നല്കുന്ന പ്രത്യുപകാരമാണിത്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികം കൊണ്ടാടിയ ദിനത്തിലാണ് പാര്‍ട്ടി കുടുംബത്തിന് ഈ ചുകന്ന സമ്മാനം.
നവമാധ്യമങ്ങളിലൂടെ സ്വയം പ്രതിരോധിക്കാന്‍ പാടുപെടുകയാണ് കമ്യൂണിസ്റ്റ്പോരാളികള്. കോടതി മുന്‍കൂര്‍ ജാമ്യം നല്കിയ പ്രതികളെ പോലീസ് എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് പാവം സഖാക്കള്‍ വിയര്‍ത്തുകൊണ്ട് ചോദിക്കുന്നത്. ജനുവരി ആറിന് നടന്ന മരണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫെബ്രുവരി 13 വരെ എന്തിന് കാത്തിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. ഫെബ്രുവരി 17നാണ് ഒന്നാം പ്രതി കൃഷ്ണദാസിനെ അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം ഹൈക്കോടതി നല്കി. പ്രശ്നം തീര്‍ക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ചാണ് ജാമ്യം നേടിയത്. എന്നാല്‍ കൃഷ്ണദാസിനെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയത് കലക്ടറാണ്. ഇത് ഹൈക്കോടതിയില്‍ പറയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്? മാര്‍ച്ച് 22 നാണ് രണ്ടാം പ്രതി സജിത് വിശ്വനാഥന്റെ ജാമ്യം. മൂന്നാം പ്രതി കെ.എം. ശക്തിവേലിന് തൃശൂര്‍ സെഷന്‍സ് കോടതി മാര്‍ച്ച് 18ന് ജാമ്യം നിഷേധിച്ചു. അതേ ദിവസം തന്നെ സി.പി. പ്രവീണിനും.
മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് മുമ്പ് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യം ഇപ്പോഴും ലഭിക്കാത്ത പ്രതികളെ എന്തുകൊണ്ടാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത്? പോലീസ് ജയിലും കോടതി ബെയിലും നല്കുന്നു എന്നാണ് പറയപ്പെടാറ്. എന്നാല്‍ പോലീസ് തന്നെ ബെയിലിന് കൂട്ടുനില്‍ക്കുന്നു എന്നതാണ് ജിഷ്ണുകേസ് തെളിയിക്കുന്നത്. പാര്‍ട്ടി കുടുംബത്തിന് പാര്‍ട്ടി ഭരണകൂടം നല്കുന്ന നീതിയാണിത്.
ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന നുണപ്രചാരണത്തിന്റെ ഇരകളായിരുന്നു ഇതുവരെ കമ്യൂണിസ്റ്റ് ഇതരര്‍. ഇപ്പോള്‍ ഈ വേട്ടയുടെ ഇരകളായി കമ്യൂണിസ്റ്റ് കുടുംബങ്ങളും മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: