അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മനംനിറഞ്ഞത് മലയാളത്തിന്. മികച്ച നടിക്കും തിരക്കഥയ്ക്കുമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയ്ക്കും, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ശ്യാം പുഷ്കരനുമാണ് അസുലഭമായ അംഗീകാരങ്ങള്‍ ലഭിച്ചത്. മികച്ച മലയാളചിത്രമായും മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സൗണ്ട് ഡിസൈനറായി ജയദേവന് ചക്കാടത്ത് (കാട് പൂക്കുന്ന നേരം), സംഘട്ടന സംവിധായകന് പീറ്റര്‍ ഹെയ്ന് (പുലിമുരുകന്), മികച്ച ബാലതാരങ്ങളിലൊരാളായി ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം) എന്നിവരും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ഇവയ്ക്കു പുറമെ മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലിന് ജനതാഗാരേജ്, പുലിമുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയിലെ അഭിനയമികവ് കണക്കിലെടുത്ത് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ‘ചെമ്പൈ- മൈ ഡിസ്കവറി ഓഫ് ലെജന്റ്’ എടുത്ത സൗമ്യ സദാനന്ദനെ തേടിയെത്തിയെന്നതും ശ്രദ്ധേയമാണ്. സംവിധായകന് പ്രിയദര്ശന് അധ്യക്ഷനായ ജൂറി റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി അക്ഷയ് കുമാറിനെയും, മികച്ച സിനിമയായി കാസവ് എന്ന മറാഠി ചിത്രവും തെരഞ്ഞെടുത്തു.
മോഹന്‍ലാലിനോട് മത്സരിച്ച് കമ്മട്ടിപ്പാടത്തെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന് ദേശീയ പുരസ്കാരം ലഭിച്ചേക്കുമെന്ന് ചിലര്‍ പ്രതീക്ഷ ്രപകടിപ്പിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. വിനായകന് പ്രത്യേക ജൂറിപരാമര്ശമെങ്കിലും ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. അത് ലഭിച്ചതാകട്ടെ മോഹന്‍ലാലിനും. സംസ്ഥാന തലത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത മാന്‍ഹോളോ, മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധു വിന്‍സന്റോ ദേശീയ ജൂറിയുടെ പരിഗണനയില്‍ വന്നില്ല. പകരം സംവിധായകന് ആര്.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറി മലയാളത്തില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചത്. ഡോ.ബിജുവിന്റെ കാട് പൂക്കുന്നനേരം സംസ്ഥാന തലത്തില്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടിയിരുന്നു. ദേശീയതലത്തില്‍ ഒരു പുരസ്കാരം മാത്രമാണ് ലഭിച്ചത്.
ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്.
ആരുടെയെങ്കിലും പ്രേരണയ്ക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിനോ വശംവദരാകാതെ നിഷ്പക്ഷമായ സമീപനമാണ് ദേശീയ ജൂറി സ്വീകരിച്ചത്. മലയാള ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രതിഭകളെയും അവരുടെ സംഭാവനകളെയും അംഗീകരിക്കാന്‍ മടി കാട്ടാതിരുന്നപ്പോള്‍, ഇതരഭാഷാ ചിത്രങ്ങളിലെ മേന്മകളെ തിരിച്ചറിയാനും കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ നിര പരിശോധിക്കുമ്പോള്‍ ഒരു ‘പാന്‍ ഇന്ത്യന്‍’ സമീപനം തെളിഞ്ഞുകാണാം. അതേസമയം ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ യാന്ത്രികമായ പ്രാതിനിധ്യത്തിന് ശ്രമിച്ചിട്ടുമില്ല. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ, അത് സംസ്ഥാനതലത്തിലായാലും ദേശീയതലത്തിലായാലും കൂടപ്പിറപ്പാണ് പരാതികളും ആക്ഷേപങ്ങളും വിവാദങ്ങളും. കലയുടെ മാനദണ്ഡം വച്ച് മികവ് കണ്ടെത്തുന്നതിനുപകരം ഇഷ്ടക്കാരുടെയും വിധേയന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങി അര്ഹരല്ലാത്തവരുടെമേല് അംഗീകാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി വിരളമല്ല. അവാര്‍ഡ് ലഭിക്കുന്നതിനേക്കാള്‍ അത് വാങ്ങിയെടുക്കാന്‍ വിരുതുള്ളവര്‍ മലയാള സിനിമാരംഗത്തുംതിക്കിത്തിരക്കുന്നത് പതിവ് കാഴ്ചയാണല്ലോ.
അഭിനയ സാമ്രാട്ടായിരുന്ന തിലകനെ ബോധപൂര്‍വം തഴഞ്ഞ് ഹിന്ദിസിനിമയിലെ ഒരു താരരാജാവിന് ഭരത് അവാര്‍ഡ് നല്കിയ ചരിത്രമുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഈ താരത്തെ ഉറപ്പിച്ചുനിര്ത്താനായിരുന്നുവത്രെ ഇത്. ഇങ്ങനെയെന്തെങ്കിലും ആക്ഷേപത്തിന് ഇടനല്‍കാതെ കലയുടെ മാനദണ്ഡമനുസരിച്ചാണ് ഇപ്പോഴത്തെ പുരസ്കാരനിര്‍ണയം നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. ഇത് മറ്റ് പുരസ്കാര നിര്‍ണയങ്ങള്‍ക്ക് മാത്രമല്ല, മലയാള സിനിമാരംഗത്തിന് മൊത്തത്തില്‍ മാതൃകയാവേണ്ടതാണ്. തെറ്റായ ചില പ്രവണതകള്‍ മലയാള സിനിമാരംഗത്ത് വേരുറപ്പിച്ചിരിക്കുന്നു.
കലാബാഹ്യമായ താല്പര്യങ്ങളും തിട്ടൂരങ്ങളും അരങ്ങുതകര്‍ക്കുകയാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അഭിനയിക്കുന്നവര്‍ ഫ്യൂഡല്‍ മാടമ്പിമാരെപ്പോലെ കല്‍പ്പനകള്‍ പുറപ്പെടുവിച്ച് ഈ രംഗത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നൊക്കെ മുക്തമാകുമ്പോഴാണ് ഒരു കലാരൂപം എന്ന നിലയ്ക്ക് സിനിമ അതിന്റെ സ്വാഭാവിക വളര്‍ച്ച നേടൂ. അര്‍ഹതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ അംഗീകാരം അതിന് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: